KeralaLatest NewsNews

ബൈക്കുകളിലെത്തിയ നാലംഗ സംഘം വീട്ടിൽ കയറി ദമ്പതികളെ ക്രൂരമായി മർദിച്ചു

വാടാനപ്പിള്ളി: ബൈക്കുകളിലെത്തിയ നാലംഗ സംഘം വീട്ടിൽ കയറി ദമ്പതികളെ ക്രൂരമായി മർദിച്ചു. മകളെ സ്ഥിരമായി മര്‍ദ്ദിക്കുന്ന മരുമകനോടൊപ്പം മകളെയും കൈക്കുഞ്ഞിനെയും ഭര്‍ത്തൃവീട്ടിലേക്ക് വിടാത്തതിനാണ് ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചത്.

പൊക്കാഞ്ചേരി ഖദീജുമ്മ സ്കൂളിനടുത്ത് കുറ്റിക്കാട്ടില്‍ ജമാലുദ്ദീന്‍ ( 42), ഭാര്യ ജമീല (39) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ ജമാലുദ്ദീനെയും കൈക്ക് മുറിവേറ്റ ജമീലയെയും തൃത്തല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം.

രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. ജമാലുദ്ദീന്റെ മരുമകന്‍ ജാഷിദിന്റെ സഹോദരന്‍ കേച്ചേരി കറുപ്പം വീട്ടില്‍ ജുനൈദിന്റെ നേതൃത്വത്തില്‍ അക്രമണം നടത്തിയെന്നാണ് പരാതി. ജമാലുദീന്റെ മകള്‍ ജസീലയെ ഭര്‍ത്താവ് ജാഷിദ് മദ്യപിച്ച്‌ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടത്രേ. കഞ്ചാവ് കേസിലും ജാഷിദ് പ്രതിയായി.

ഇതേത്തുടര്‍ന്ന് ജസീലയും ആറ് മാസം പ്രായമായ കുഞ്ഞും കേച്ചേരിയില്‍ നിന്ന് പൊക്കാഞ്ചേരിയിലെ സ്വന്തം വീട്ടിലെത്തി താമസിക്കുകയായിരുന്നു. ഇതിനിടയില്‍ കഞ്ചാവ് കേസില്‍ മൂന്നു മാസത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ജാഷിദ് കഴിഞ്ഞ ദിവസം പൊക്കാഞ്ചേരില്‍ ജസീലയും രക്ഷിതാക്കളും താമസിക്കുന്ന ഫ്ലാറ്റിലെത്തി ജസീലയെയും കുഞ്ഞിനെയും തന്റെയൊപ്പം വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ വീട്ടുകാര്‍ ജസീലയെയും കുഞ്ഞിനെയും പറഞ്ഞയച്ചില്ല. കാണിച്ചു തരാമെന്ന ഭീഷണി മുഴക്കിയാണ് ജാഷിദ് മടങ്ങിയത്. ഇതിന് ശേഷമാണ് വ്യാഴാഴ്ച ജാഷിദിന്റെ അനുജനും കണ്ടാല്‍ അറിയുന്ന മറ്റ് മൂന്നു പേരും ചേര്‍ന്ന് മാരകായുധവുമായി വീട്ടില്‍ കയറി ആക്രമിച്ചത്. അക്രമികള്‍ പിന്നീട് ബൈക്കില്‍ തന്നെ രക്ഷപ്പെട്ടു. സംഭവത്തില്‍ ജാഷിദിനെ വാടാനപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു..

shortlink

Related Articles

Post Your Comments

Related Articles


Back to top button