Latest NewsIndiaNews

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 35 കാരന്‍ പിടിയില്‍

അനന്ത്നാഗ്: തെക്കൻ കശ്മീരിലെ അനന്ത്നാഗിലെ ഉത്തർസൂവില്‍ 14 വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 35 കാരനെ അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടി വയറുവേദനയെക്കുറിച്ച് പരാതിപ്പെട്ടതായി യുവതിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. അവളുടെ പിതാവ് ആദ്യം ഒരു പ്രാദേശിക ആത്മീയ രോഗശാന്തിക്കാരന്റെ അടുത്തേക്ക് കൊണ്ടുപോയെങ്കിലും അവളുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് അവളെ പിന്നീട് അനന്ത്നാഗിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രാദേശിക ഔഖഫ്‌ കമ്മിറ്റിയുടെയും സിവിൽ സൊസൈറ്റി അംഗങ്ങളുടെയും ഇടപെടലിലൂടെ അനന്ത്നാഗിലെ ഷങ്കാസ് പ്രദേശത്തെ ഉത്തർസൂ പോലീസ് സ്റ്റേഷനില്‍ കുടുംബം ഔദ്യോഗികമായി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

ഇരയുടെ അമ്മയുടെ ബന്ധുവായ പ്രതി അയല്‍വാസി കൂടിയാണ്. ഓരോ കാരണം പറഞ്ഞ് ഇയാള്‍ വീട് സന്ദര്‍ശിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങൾ പറയുന്നു. ഈ കാലയളവിൽ പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആകർഷിക്കുകയും കഴിഞ്ഞ മാസങ്ങളിൽ നിരവധി തവണ ബലാത്സംഗം ചെയ്യുകയും ചെയ്തു.

തനിക്ക് മയക്കുമരുന്ന് നല്‍കിയാണ്‌ ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി പോലീസിനു നല്‍കിയ മൊഴിയില്‍ ആരോപിക്കുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി ആരോപിച്ചു.

സംഭവം പ്രദേശത്ത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പ്രതിക്ക് കർശന ശിക്ഷ നൽകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. ഈ കുറ്റം ഗുരുതരമായ സ്വഭാവമാണെന്നും പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ നിയമപ്രകാരം കർശനമായി ശിക്ഷിക്കണമെന്നും പ്രാദേശിക ഔഖഫ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ബീഗ് ഫയാസ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button