KeralaLatest NewsNews

വിവാഹങ്ങൾക്ക് 50 പേർക്ക് പങ്കെടുക്കാം; ഗുരുവായൂർ ക്ഷേത്രത്തിലും വിവാഹ ചടങ്ങിന് അനുമതി

തിരുവനന്തപുരം • കണ്ടെയ്ൻമെന്റ് സോണുകളിൽ 24 മണിക്കൂർ കർഫ്യൂ സമാന കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവിടങ്ങളിൽ മെഡിക്കൽ ആവശ്യങ്ങൾക്കും ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകൾക്കും മാത്രമായിരിക്കും അനുമതി. ഇതിനായി പോലീസ് സ്‌റ്റേഷനിൽ നിന്ന് പാസ് വാങ്ങണം. കണ്ടെയ്ൻമെന്റ് സോണുകളിലെ പൂർണ ലോക്ക്ഡൗൺ ജൂൺ 30 വരെ തുടരും.

അന്തർജില്ലാ ബസ് സർവീസുകൾ പരിമിത തോതിൽ ആരംഭിക്കും. തൊട്ടടുത്ത ജില്ലയിലേക്ക് മാത്രമായിരിക്കും ബസ് സർവീസ്. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര അനുവദിക്കും. യാത്രക്കാർ മാസ്‌ക്ക് ധരിക്കണം. സാനിറ്റൈസർ ഉൾപ്പെടെ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കണം. കാറുകളിൽ ഡ്രൈവർക്ക് പുറമെ മൂന്ന് യാത്രക്കാരെ അനുവദിക്കും. ഓട്ടോറിക്ഷകളിൽ ഡ്രൈവർക്ക് പുറമെ രണ്ടു യാത്രക്കാർക്കാണ് അനുമതി. ഗുരുവായൂർ ക്ഷേത്രത്തിൽ 50 പേർ എന്ന പരിധി നിശ്ചയിച്ച് വിവാഹം നടത്താൻ അനുവദിക്കും. ഒരു ദിവസം എത്ര വിവാഹം നടത്തണമെന്ന കാര്യം ഗുരുവായൂർ ദേവസ്വം തീരുമാനിക്കും. കല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും വിവാഹങ്ങൾക്ക് 50 പേർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈയിലോ അതിനു ശേഷമോ തുറന്നാൽ മതിയെന്നാണ് തീരുമാനം. ഇക്കാര്യം കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്യും. കൂട്ടം കൂടുന്നത് തുടർന്നും അനുവദിക്കില്ല. ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ജൂൺ എട്ടിന് ശേഷമുള്ള കേന്ദ്ര തീരുമാനം അനുസരിച്ച് സംസ്ഥാനം നടപടി സ്വീകരിക്കും. മതമേധാവികളുമായി ചർച്ച നടത്തുമെന്നും സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും പാസെടുക്കുകയും വേണം. അയൽസംസ്ഥാനങ്ങളിൽ ജോലി ചെയ്ത് ദിവസവും മടങ്ങുന്നവർക്ക് 15 ദിവസത്തെ താത്ക്കാലിക പാസ് പോലീസ് നൽകും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി ജില്ലയിൽ ജോലിക്കെത്തുന്ന തൊഴിലാളികൾക്കും പാസ് നൽകും. പൊതുമരാമത്ത് ജോലിക്കായി ഇങ്ങനെയെത്തുന്നവർക്ക് പത്തു ദിവസത്തെ പാസ് അനുവദിക്കും. ട്രെയിനുകളിൽ സംസ്ഥാനത്ത് യാത്രയാകാം. വിമാനത്തിലും ട്രെയിനുകളിലും അത്യാവശ്യ കാര്യങ്ങൾക്കായി റിട്ടേൺ ടിക്കറ്റ് സഹിതം എത്തുന്നവർക്ക് ക്വാറന്റൈൻ ബാധകമല്ല. എന്നാൽ ഇവർ ഒരാഴ്ചയ്ക്കകം മടങ്ങിപ്പോകണം.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇൻഡോർ സിനിമ ഷൂട്ടിംഗിന് അനുമതി നൽകും. 50 പേരിലധികം പാടില്ല. ചാനലുകളുടെ ഇൻഡോർ ഷൂട്ടിംഗിന് 25 പേർക്ക് അനുമതി നൽകും.

സംസ്ഥാനത്ത് മാസ്‌ക്ക് വയ്ക്കാതെ പോയ 3075 കേസുകൾ റിപ്പോർട്ട് ചെയ്തു. ക്വാറന്റൈൻ ലംഘിച്ച ഏഴു പേർക്കെതിരെ കേസെടുത്തു. കേരളത്തിൽ ഉത്ഭവമറിയാത്ത ചില കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ സമൂഹവ്യാപനം ഉണ്ടായെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ റൂട്ട് മാപ്പിൽ ചിലരെങ്കിലും ഉൾപ്പെടാതെ പോകുന്നതിനാൽ സംഭവിക്കുന്നതാണിത്. ട്രെസിംഗും ക്വാറന്റൈനും ഫലപ്രദമായി നടപ്പാക്കാനായതാണ് കേരളത്തിന്റെ വിജയം. രോഗം വളരെക്കൂടുതലായ സ്ഥലങ്ങളിലെല്ലാം പരിശോധനയ്ക്കും ചികിത്‌സയ്ക്കും മാത്രം പ്രാധാന്യം നൽകിയതാണ് തിരിച്ചടിയായത്. ഒരു രോഗി മറ്റുള്ളവരിലേക്ക് രോഗം പകർത്തുന്നതിനുള്ള ലോക ശരാശരി മൂന്ന് ആണ്. എന്നാൽ കേരളത്തിൽ ഇത് 0.45 ആണ്. മറിച്ചായിരുന്നെങ്കിൽ നിലവിലെ 670 കേസുകൾ രണ്ടാഴ്ച കൊണ്ട് 25,000 ആയി മാറിയേനെ.

മഴക്കാലം കൂടി വരുന്നതോടെ കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പൂർണതോതിൽ പുനരാരംഭിക്കാനുള്ള സമഗ്ര പദ്ധതി സർക്കാർ തയ്യാറാക്കും. ടെലിമെഡിസിൻ പദ്ധതിയുടെ കുറവ് പരിഹരിച്ച് വ്യാപിപ്പിക്കും. സ്വകാര്യ മേഖലയുമായി ചേർന്ന് താഴെത്തട്ടിൽ മൊബൈൽ ക്‌ളിനിക്കുകൾ ആരംഭിക്കും. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മറവ് ചെയ്യുന്നതിന് കേന്ദ്ര ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശം കേരളം നടപ്പാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button