KeralaLatest NewsNews

കേരളത്തിൽ ഇന്നലെ 94 പേർക്ക് കോവിഡ്-19

തിരുവനന്തപുരം • കേരളത്തിൽ വ്യാഴാഴ്ച 94 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 14 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 11പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 10 പേർക്കും, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 8 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 7 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 6 പേർക്കും, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, തൃശൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും, എറണാകുളം, വയനാട് ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 47 പേർ വിദേശത്ത് നിന്നും (കുവൈറ്റ്-28, യു.എ.ഇ.-12, റഷ്യ-3, ഖത്തർ-1, സൗദി അറേബ്യ-1, മാലിദ്വീപ്-1, താജിക്കിസ്ഥാൻ-1) 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര-23, തമിഴ്നാട്-8, ഡൽഹി-3, ഗുജറാത്ത്-2, രാജസ്ഥാൻ-1) നിന്നും വന്നതാണ്. ഏഴു പേർക്ക് സമ്പർക്കത്തിലൂടെയാണ് (കോഴിക്കോട്-2, മലപ്പുറം-2, തൃശൂർ-2 കാസർഗോഡ്-1) രോഗം സ്ഥിരീകരിച്ചത്.

ഗുരുതര ശ്വാസകോശ രോഗബാധയെ തുടർന്ന് പാലക്കാട്, കോഴിക്കോട് (മലപ്പുറം സ്വദേശി) ജില്ലകളിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ 2 വ്യക്തികൾക്കും, കൊല്ലം ജില്ലയിൽ നിര്യാതനായ ഒരു വ്യക്തിക്കും കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് പാലക്കാടെത്തിയ മീനാക്ഷിയമ്മാൾ, അബുദാബിയിൽ നിന്ന് വന്ന മലപ്പുറം ഇടപ്പാൾ സ്വദേശി ഷഹ്‌നാസ്, കൊല്ലം കാവനാട് സ്വദേശി സേവ്യർ എന്നിവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 14 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 39 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ള 13 പേരുടെയും (ഒരു മലപ്പുറം സ്വദേശി), മലപ്പുറം ജില്ലയിൽ നിന്നുള്ള 8 പേരുടെയും കണ്ണൂർ ജില്ലയിൽ നിന്നുള്ള 7 പേരുടെയും (ഒരു കോഴിക്കോട് സ്വദേശി), കോഴിക്കോട് ജില്ലയിൽ നിന്നുള്ള 5 പേരുടെയും, തൃശൂർ, വയനാട് ജികളിൽ നിന്നുള്ള 2 പേരുടെയും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെയുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 884 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 690 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
എയർപോർട്ട് വഴി 38,945 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,11,592 പേരും റെയിൽവേ വഴി 14,450 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,66,608 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,065 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,68,578 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1487 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3787 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ 76,383 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 72,139 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 18,146 സാമ്പിളുകൾ ശേഖരിച്ചതിൽ 15,264 സാമ്പിളുകൾ നെഗറ്റീവ് ആയി.

പുതുതായി 9 ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ ഇരിട്ടി മുൻസിപ്പാലിറ്റി, തില്ലങ്കരി, ആന്തൂർ മുൻസിപ്പാലിറ്റി, ശ്രീകണ്ഠാപുരം, കൊല്ലം ജില്ലയിലെ അഞ്ചൽ, ഏരൂർ, കടക്കൽ, പാലക്കാട് ജില്ലയിലെ കൊപ്പം, എലപ്പുള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 124 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button