ന്യൂഡല്‍ഹി • അധോലോക നായകനും മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയുമായ ദാവൂദ് ഇബ്രാഹിം കോവിഡ് 19 ബാധിതനായി കറാച്ചിയില്‍ വച്ച് മരിച്ചതായി ദേശീയമാധ്യമം. വാര്‍ത്താ ചാനലായ ന്യൂസ് എക്സ് ആണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നും ഉറവിടങ്ങളെ ഉദ്ധരിച്ച് ന്യൂസ് എക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
ദാവൂദ് ഇബ്രഹിമിനും ഭാര്യ സുബീന സറീന് എന്ന മെഹ്ജാബീന് ഷെയ്ഖിനും കോവിഡ് രോഗം സ്ഥിരീകരിച്ചതായും ഇവരെ കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദാവൂദിന്റെ പേഴ്സണൽ സ്റ്റാഫിനെയും ഗാർഡുകളെയും ക്വാറന്റൈനിലാക്കിയതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
അതേസമയം, അഭ്യൂഹങ്ങള്‍ ദാവൂദിന്റെ സഹോദരന് തള്ളി. ദാവൂദ് കോവിഡ് ബാധിതനല്ലെന്നും സുഖമായി ഇരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
300 ലധികം പേരുടെ ജീവന് അപഹരിച്ച മുംബൈ സ്ഫോടനത്തിന് ശേഷം പാകിസ്ഥാനിലേക്ക് പലായനം ചെയ്ത ദാവൂദ് ഇപ്പോൾ കറാച്ചിയിൽ താമസിക്കുന്നതായാണ് സൂചന. 2003 ൽ ഇന്ത്യയും യു.എസും അദ്ദേഹത്തെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അതേസമയം, പാകിസ്ഥാനിൽ ഇതുവരെ 89,249 കൊറോണ വൈറസ് കേസുകളും 1,838 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 68 രോഗികൾ മരണമടഞ്ഞതായി പാകിസ്ഥാൻ ദേശീയ ആരോഗ്യ സേവന മന്ത്രാലയം അറിയിച്ചു. മരണസംഖ്യ ഇതോടെ 1,838 ആയി. 31,198 പേർ സുഖം പ്രാപിച്ചു.
Post Your Comments