KeralaLatest NewsNews

ശബരിമല വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഭരണാനുമതിക്കായി മുഖ്യമന്ത്രിയുടെ ടേബിളില്‍

കോട്ടയം : ശബരിമല വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഭരണാനുമതിക്കായി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ 2263 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി വിമാനത്താവളം സ്‌പെഷല്‍ ഓഫിസര്‍ വി. തുളസീദാസ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) എന്നിവര്‍ തയ്യാറാക്കിയ പദ്ധതിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി  പിണറായി വിജയന്‍ ഫയലില്‍ ഒപ്പുവയ്ക്കുന്നതോടെ റവന്യു വകുപ്പു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ഇതേ തുടര്‍ന്നായിരിക്കും വിമാനത്താവള നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയെന്നു വി. തുളസീദാസ് പറഞ്ഞു.

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച നിയമ നടപടികളാണ് അടുത്ത കടമ്പ. ചെറുവള്ളി അടക്കം ഹാരിസണ്‍ പ്ലാന്റേഷന്‍സിന്റെ പക്കലുള്ള എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള എം.ജി. രാജമാണിക്യം റിപ്പോര്‍ട്ട് റദ്ദാക്കുകയും എസ്റ്റേറ്റ് തിരിച്ചെടുക്കാന്‍ സിവില്‍ കേസ് നടത്താനും കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.

ഈ പദ്ധതിക്കു നേരത്തെ ധനം, നിയമം, റവന്യു തുടങ്ങിയ വകുപ്പുകള്‍ അനുമതി നല്‍കിയിരുന്നു. കൂടാതെ വിമാനത്താവളം ലാഭകരമായി നടത്താമെന്നു സാധ്യതാ പഠനം നടത്തിയ ലൂയി ബഗ്ര് റിപ്പോര്‍ട്ട് ലോക്ഡൗണിനു മുമ്പ് സര്‍ക്കാര്‍ അംഗീകരിക്കുകയും വിശദ പഠന റിപ്പോര്‍ട്ട് തയാറാക്കാനുമുള്ള ചുമതലയും കണ്‍സല്‍ട്ടിങ് സ്ഥാപനമായ ലൂയി ബഗ്രിനു നല്‍കുകയും ചെയ്തിരുന്നു. ഇത് തുടര്‍ന്ന് കോട്ടയം കലക്ടര്‍ എസ്റ്റേറ്റ് തിരിച്ചെടുക്കാന്‍ പാലാ കോടതിയില്‍ സിവില്‍ കേസ് കൊടുത്തിട്ടുണ്ട്. ഈ നിയമ നടപടികള്‍ക്കു പിന്നാലെയാണു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്.

അതേസമയം അടുത്ത നടപടി കേന്ദ്ര സര്‍ക്കാരില്‍ നിന്നു വിമാനത്താവളത്തിനു തത്വത്തില്‍ അംഗീകാരം ലഭിക്കുകയാണ്. തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഭരണാനുമതി നല്‍കിയാല്‍ ഭൂമി ഏറ്റെടുക്കുന്നതിനു റവന്യു വിജ്ഞാപനം ചെയ്യും പിന്നീട് വിശദ പഠന റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുന്നതിനുള്ള പഠനം ആരംഭിക്കുകയും സര്‍വേ, മണ്ണ് പരിശോധന അടക്കമുള്ള നടപടികള്‍ തുടങ്ങുകയും ചെയ്യും. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ‘ഒബ്സ്റ്റക്കിള്‍ ലിമിറ്റേഷന്‍സ് സര്‍വേ’ യും പരിസ്ഥിതി ആഘാത പഠനവും നടത്തും. ശേഷം വിവിധ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്യും. ഇതെല്ലാമാണ് തുടര്‍നടപടികളായി ഇനി കൈക്കൊള്ളാനുള്ളത്.

അതേസമയം സ്ഥലം ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ സമീപിച്ചിട്ടില്ലെന്നും ആവശ്യം ഉയര്‍ന്നാല്‍ ബിഷപ്‌സ് കൗണ്‍സില്‍ ചേര്‍ന്നു തീരുമാനം എടുക്കുമെന്നും ബിലീവേഴ്‌സ് ചര്‍ച്ച് വക്താവ് ഫാ. സിജോ പണ്ടപ്പള്ളി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button