COVID 19Latest NewsUAENewsGulf

വിവാഹം കൊറോണ കാരണം മാറ്റിവെച്ചു, സമയമെത്തിയപ്പോഴേക്കും പ്രവാസിയായ പിതാവ് കോവിഡിനുകീഴടങ്ങി യാത്രയായി

ഷാർജ : മകളുടെ കല്ല്യാണം കാണണമെന്ന അതിയായ ആഗ്രഹം സഫലമാകാതെ പ്രവാസി മലയാളി കോവിഡിനു കീഴടങ്ങി യാത്രയായി. ആലപ്പുഴ എനക്കാട് സ്വദേശി എ.എം. തോമസാണ് (63) മകളുടെ വിവാഹം കാണാന്‍ കഴിയാതെ ലോകത്തു നിന്നും യാത്രയായത്. കോവിഡ് കാരണമാണ് മകളുടെ വിവാഹം നീണ്ടുപോയത്.

തോമസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു മകളുടെ വിവാഹം. അതിഗംഭീരമായി നടത്തണമെന്ന് തന്നെയായിരുന്നു ആഗ്രഹം. വിവാഹത്തിനായി ദിവസം നിശ്ചയിക്കുകയും ചെയ്തപ്പോഴാണ് കോവിഡ് വില്ലനായി എത്തിയത്. ഇതോടെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളെല്ലാം നിർത്തുകയും തോമസിന് യുഎഇയില്‍ നിന്നും നാട്ടിലെത്താന്‍ കഴിയാതെയുമായി.

തുടര്‍ന്ന് മകളുടെ വിവാഹം കോവിഡിന് ശേഷം നടത്താമെന്ന് തീരുമാനിക്കുകയുമായിരുന്നു. രോഗത്തിന് പതുക്കെ ശമനമുണ്ടാവുകയും വിമാനങ്ങള്‍ കേരളത്തിലേക്ക് പറന്നുതുടങ്ങിയതും തോമസിനെ സന്തോഷിപ്പിച്ചിരുന്നു. ഇതോടെ പെട്ടെന്ന് നാട്ടിലെത്താമെന്നും മകളുടെ മാറ്റിവെച്ച വിവാഹം നടത്താമെന്നും തോമസ് മനസ്സില്‍ കണക്കു കൂട്ടി. എന്നാൽ അപ്പോഴേക്കും കോവിഡ് തോമസിനെയും പിടികൂടി. എങ്കിലും രോഗം ഉടനെ ഭേദമാവുമെന്നും നാട്ടിലേക്കുപോകാൻ സാധിക്കുമെന്നും പ്രതീക്ഷയിൽ കഴിയവേയാണ് തോമസിനെ തേടി മരണമെത്തിയത്

വ്യാഴാഴ്ചയാണ് ഷാർജ അൽ ഖാസിമി ആശുപത്രിയിൽവെച്ച് തോമസ് മരിച്ചത്. ഷാർജ വ്യവസായമേഖലയിൽ സോഫിയ ഇലക്‌ട്രിക്കൽസ് എന്ന പേരിൽ ബിസിനസ് നടത്തുകയായിരുന്ന തോമസ്. 30 വർഷത്തിലധികമായി ഗൾഫിൽ ഉണ്ടായിരുന്ന തോമസ് ഷാർജ ഓർത്തഡോക്സ് ഇടവകാംഗമായിരുന്നു

ഭാര്യ: മറിയാമ്മ. മൂത്തമകൻ മാത്യു തോമസ് കുടുംബസമേതം അമേരിക്കയിലാണ്. രണ്ടാമത്തെ മകൻ തോമസ് വർഗീസ് ഷാർജയിൽ പിതാവിന്റെ കൂടെയാണ്. മറ്റുമക്കളായ എലിസബത്തും സൂസന്നയും ഇരട്ടസഹോദരികളാണ്. ജീവകാരുണ്യപ്രവർത്തനങ്ങളിലും തോമസ് സജീവമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button