COVID 19Latest NewsNewsIndia

കോവിഡ് ഭീതിയിൽ നാട്ടുകാർ വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ല; ഒരു രാത്രി മുഴുവൻ ശ്മശാനത്തിൽ കഴിഞ്ഞ് കുടുംബം

കൊൽക്കത്ത : കോവിഡ് രോഗഭീതിയിൽ വീട്ടിലേക്ക് കടക്കുന്നത് നാട്ടുകാർ തടഞ്ഞതോടെ ഒരു രാത്രി  കുടുംബത്തിന് ശ്മശാനത്തിൽ കഴിയേണ്ടി വന്നു. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം നടന്നത്.  ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ അമ്മയെയും മകനെയും കോവിഡ് ഭീതിയെ തുടർന്നാണ് നാട്ടുകാർ വീട്ടിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജധാനി എക്സ്പ്രസിൽ മോഹ്വാ മുഖർജി, മകൻ രോഹിത് എന്നിവർ  ഡൽഹിയിൽ നിന്ന് മോഹ്വായുടെ നാടായ കൊൽക്കത്തയിലെത്തിയത്. സ്ത്രീയുടെ ഭർത്താവ് കുറച്ചു വർഷങ്ങൾക്ക് മുമ്പ് മരിച്ചതാണ്. ഡൽഹിയിൽ സ്വര്‍ണ്ണവ്യാപാരം നടത്തുന്ന മകനുമൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ വ്യാപാരം നഷ്ടത്തിലായതോടെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

രാജ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന രഘുദേബ്പുർ-ദക്ബംഗ്ല പ്രദേശത്തുള്ള മോഹ്വായുടെ പിതാവിന്‍റെ വീട്ടിലേക്ക് ഇവർ മടങ്ങിയെത്തിയത്. പക്ഷെ ഇവിടെയെത്തിയപ്പോൾ വീട്ടിലേക്ക് കടത്താതെ നാട്ടുകാർ തടഞ്ഞു. ഡൽഹിയിൽ നിന്ന് വന്നതിനാൽ കോവിഡ് വ്യാപിക്കുമെന്ന ഭീതിയിലായിരുന്നു നാട്ടുകാർ ഇവരെ തടഞ്ഞത്. ആളുകളെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഇരുവരും സഹർപുരിലുള്ള ഇവരുടെ തന്നെ മറ്റൊരു വീട്ടിലേക്ക് പോയി. എന്നാൽ ഇവിടെയും പ്രദേശവാസികൾ എതിർപ്പുമായി എത്തുകയായിരുന്നു.

തുടർന്ന് രാത്രി കഴിച്ചു കൂട്ടാൻ വേറെ സ്ഥലം ഒന്നും ലഭിക്കാത്തതിനെ തുടർന്ന് മോഹ്വായും മകനും അടുത്ത് തന്നെയുള്ള ബസുദേബ്പുർ അഗുൻഖല്ലി ശ്മശാനത്തിലെ ഒരു മുറിയിൽ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. ദഹിപ്പിക്കാനെത്തിക്കുന്ന മൃതദേഹങ്ങൾ മോശം കാലാവസ്ഥ വരുമ്പോൾ സൂക്ഷിക്കുന്ന മുറിയിലായിരുന്നു താമസം, മോഹ്വായുടെ അച്ഛനും സഹോദരനും ഇവർക്കൊപ്പം ഇവിടെത്തന്നെ തങ്ങി.പിറ്റേന്ന് പുലർച്ചയോടെ സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇവരെ വീട്ടിലെത്തിക്കുകയായിരുന്നു. മറ്റൊരു സ്ഥലത്ത് നിന്ന് മടങ്ങിയെത്തിയതിനാൽ പതിനാല് ദിവസത്തെ ക്വറന്‍റീനിൽ കഴിയാനാണ് ഇരുവരോട് നിർദേശിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button