COVID 19KeralaLatest NewsNews

പുറത്തുപോകുന്നവർ വീട്ടിലെത്തിയാൽ മാസ്‌ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം • വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാൽ മാസ്‌ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശങ്ങൾ സമൂഹവ്യാപനത്തിലേക്ക് പോയ സാഹചര്യത്തിൽ സമചിത്തതയോടെ ശാസ്തീയമായ പരിഹാരമാർഗങ്ങളിലേക്ക് പോകണം. ബ്രേക്ക് ദി ചെയിൻ ജീവിതരീതി സുപ്രധാനമാണ്. അതിൽ തന്നെ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

ക്ലസ്റ്ററുകളിൽ രോഗവ്യാപന പഠനം നടത്തി രോഗവ്യാപന കാരണങ്ങൾ കണ്ടെത്തിയും വിപുലമായ തോതിൽ ടെസ്റ്റിങ് നടത്തിയും വ്യാപനം തടയാൻ നടത്തുന്ന ശ്രമങ്ങൾ പൊന്നാനി പോലുള്ള ആദ്യ ക്ലസ്റ്ററുകളിൽ വിജയിച്ചിട്ടുണ്ട്.

ഗുരുതരമായ രോഗമുള്ളവരെ വെൻറിലേറ്റർ-ഐസിയു സംവിധാനമുള്ള കോവിഡ് ആശുപത്രികളിലും അത്ര ഗുരുതരാവസ്ഥയിലല്ലാത്തവരെ പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങളിലുമാണ് (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകൾ) പരിചരിക്കുക. ജില്ലകളിൽ രണ്ടു വീതം കോവിഡ് ആശുപത്രികളും പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങളും സ്ഥാപിച്ച് കഴിഞ്ഞു്.

സ്വകാര്യ ആശുപത്രികൾക്കും കോവിഡ് രോഗികളെ ചികിത്സിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. ആരോഗ്യ, തദ്ദേശ സ്വയംഭരണ, ദുരന്തനിവാരണ വകുപ്പുകൾ സംയുക്തമായി 50,000 കിടക്കകളോടെ കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ്. ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികൾക്ക് പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങൾ നടത്താൻ അനുമതി നൽകും.

സംസ്ഥാനത്തുള്ള രോഗികളിൽ അറുപത് ശതമാനത്തിലേറെ രോഗലക്ഷണമൊന്നും പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളിൽ തന്നെ താമസിച്ച് പരിചരിച്ചാൽ മതിയെന്ന് വിഗഗ്ധർ ഉപാധികളോടെ നിർദ്ദേശിച്ചിട്ടുണ്ട്. അപകടസാധ്യത വിഭാഗത്തിൽ പെടാത്തവരായ രോഗലക്ഷണമില്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രങ്ങളുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ വീട്ടിൽ തന്നെ കഴിയാൻ അനുവദിക്കാവുന്നതാണെന്നാണ് മറ്റു ചില രാജ്യങ്ങളിലേയും അനുഭവം. രോഗികളുടെ എണ്ണം അമിതമായി വർധിച്ചാൽ ഇത്തരം നിർദ്ദേശങ്ങൾ പരിഗണിക്കേണ്ടി വന്നേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും വരുന്നവരുടെ എണ്ണം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിനുള്ളിലെ രോഗവ്യാപനം നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും ഒത്തുശ്രമിച്ചാൽ തീർച്ചയായും കഴിയും. ഈ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ബ്രേക്ക് ദി ചെയിൻ കാമ്പയിന്റെ അടുത്ത ഘട്ടമായി ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന ആശയം രൂപപ്പെടുത്തിയത്.

സമൂഹവ്യാപനമുണ്ടായാൽ നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കാത്തതരത്തിൽ അവശ്യ സൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളായി ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകൾ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകൾക്കായി ഹോട്ടലുകൾ, ഹാളുകൾ, കോളേജുകൾ തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളുടെ മേൽനോട്ടം ബന്ധപ്പെട്ട പിഎച്ച്‌സി/എഫ്എച്ച്‌സി/സിഎച്ച്‌സി/താലൂക്ക് ആശുപത്രികൾക്കായിരിക്കും. മരുന്നുകൾ, പൾസ് ഓക്‌സിമീറ്ററുകൾ, ബിപി അപ്പാരറ്റസ് തുടങ്ങി വിവിധ സംവിധാനങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് വിദഗ്ധരായ ആരോഗ്യപ്രവർത്തകർ നേതൃത്വം കൊടുക്കും.

ഒരേതരം രോഗലക്ഷണങ്ങളുള്ള ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയവരെയും ഒരേ ലിംഗത്തിലുള്ളവരെയും ഒരുമിച്ചു ഒരു ഹാളിൽ/ഒരു വാർഡിൽ കിടത്തുന്നതിൽ പ്രത്യേകിച്ചു പ്രശ്‌നങ്ങൾ ഇല്ല. പക്ഷെ, കിടക്കകൾ തമ്മിൽ കൃത്യമായ അകലം അതായത് കുറഞ്ഞത് 4 മുതൽ 6 അടി വരെ ഉണ്ടായിരിക്കും.

ജില്ലാ കൺട്രോൾ റൂമിൽ നിന്നോ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തിൽ നിന്നോ ടെസ്റ്റ് റിസൾട്ട് അറിയിച്ച് കഴിഞ്ഞാൽ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലേക്ക് പോകുന്നതിനു തയ്യാറാകണം. ഇതിന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ മാറ്റും.

ആൻറിജൻ ടെസ്റ്റ് പോസിറ്റീവ് ആയവരിൽ രോഗലക്ഷണങ്ങളില്ലാത്തവരേയും നിലവിലെ സാഹചര്യത്തിൽ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലേയ്ക്കു കൊണ്ടുപോകേണ്ടിവരും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും രോഗം പകരാനുള്ള സാധ്യതയുണ്ട്. ഇതുവഴി സമൂഹവ്യാപനത്തിന് സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പോസിറ്റീവ് ആയവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് ഉചിതം. അത്തരമാളുകൾ യാതൊരുവിധ എതിർപ്പും പ്രകടിപ്പിക്കാതെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ചു ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലേക്ക് പോകണം.

ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആകുന്ന മുറയ്ക്ക് സർക്കാർ മാനദണ്ഡപ്രകാരം കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിൽ നിന്നും തിരികെ വീട്ടിൽ എത്തിക്കും.

നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഹൈപ്പർ മാർക്കറ്റുകൾ ലോക്ക്ഡൗൺ സംബന്ധിച്ച സർക്കാരിൻറെയും പൊലീസിൻറെയും നിയമപരമായ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിക്കരുത്. നിരുത്തരവാദിത്തപരമായ നടപടികൾമൂലം കോവിഡ് കേസുകളിൽ വർധന വരികയാണ്.

ഇത്തരം സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുടേയും അവിടെയെത്തുന്ന ഉപഭോക്താക്കളുടേയും ആരോഗ്യം സംരക്ഷിക്കുന്നതിനായി സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള സുരക്ഷാ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാൻ സ്ഥാപന ഉടമകൾക്ക് ഉത്തരവാദിത്തമുണ്ട്. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകൾക്കും നടത്തിപ്പുകാർക്കുമെതിരെ കേരള പകർച്ചവ്യാധി ഓർഡിനൻസ് ഉൾപ്പെടെയുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി.

സംസ്ഥാനത്ത് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു ഓക്‌സിജൻ സിലിണ്ടർ വീതം വാങ്ങി സൂക്ഷിക്കാൻ നിർദ്ദേശം നൽകി. അത്യാവശ്യ സമയങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഇത് ഉപയോഗിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button