KeralaLatest NewsIndia

മാര്‍ ക്രിസോസ്റ്റം തിരുമേനി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ ക്രൂരപീഡനം അനുഭവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഡ്രൈവർ എബിക്കെതിരെ പരാതി നൽകി അഡ്‌മിനിസ്ട്രേറ്റർ

രാജ്യം ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത മാര്‍ ക്രിസോസ്റ്റം കുമ്ബനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ അനുഭവിക്കുന്നതു കൊടിയ പീഡനമെന്ന് സന്തത സഹചാരിയും ഡ്രൈവറുമായ എബി ജെ എബ്രഹാം വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇക്കാര്യം തെളിവു സഹിതം ചൂണ്ടിക്കാട്ടി എബി മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മയ്ക്ക് പരാതി നല്‍കുകയും ചെയ്തു. മാര്‍ച്ച്‌ 14 മുതല്‍ തന്നെ വലിയ മെത്രാപ്പൊലീത്തയില്‍ നിന്നും സഭ അകറ്റിയിരിക്കുകയാണെന്ന് എബി പരാതിയില്‍ പറയുന്നു.

ഗുരുതരവും ഞെട്ടിക്കുന്നതുമായ വെളിപ്പെടുത്തലാണ് എബി നടത്തിയിട്ടുള്ളത്. 14 വര്‍ഷമായി മാര്‍ ക്രിസോസ്റ്റത്തിന്റെ സന്തത സഹചാരിയായിരുന്നു എബി. തിരുമേനിക്ക് വേണ്ടത് എന്താണെന്ന് ഒരു നോട്ടം കൊണ്ട് അറിയാവുന്നയാള്‍. തിരുമേനി എസി റൂമില്‍ കിടക്കുമ്ബോള്‍ നിലത്ത് പായ വിരിച്ച്‌ എബിയുമുണ്ടാകും. രാത്രിയില്‍ എന്തെങ്കിലും ആവശ്യമുണ്ടായാല്‍ കൈയിലിരിക്കുന്ന വടി കൊണ്ട് എബിയെ ഒന്നു കുത്തും. എബിക്ക് അറിയാം എന്താണ് നല്‍കേണ്ടതെന്ന്. എന്നാൽ ഇപ്പോൾ തിരുമേനിയുടെ കാര്യത്തില്‍ ആര്‍ക്കും ഒരു ഉത്തരവാദിത്തവുമില്ലെന്ന് എബി പരാതിയില്‍ ആരോപിക്കുന്നു.

എബിക്ക് പകരം ഒരാളെ തിരുമേനിയെ ശുശ്രൂഷിക്കാന്‍ സഭ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയാള്‍ക്ക് തിരുമേനിയുടെ ആവശ്യങ്ങള്‍ ഒന്നും അറിഞ്ഞു ചെയ്യാന്‍ കഴിയുന്നില്ല. തിരുമേനിയെ കാണാന്‍ വരുന്ന വിഐപികളെയോ പുരോഹിതന്മാരേയോ അറിയുന്നില്ല. 42-ാം നമ്പര്‍ മുറി എസിയാണ്. ഫാനും എസിയും ഇട്ട് വേണം തിരുമേനിക്ക് കിടക്കാന്‍. ഇപ്പോള്‍ കൂട്ടത്തിലുള്ളയാള്‍ക്ക് തണുപ്പത്തു കിടക്കാന്‍ വയ്യ. അയാള്‍ മറ്റൊരു മുറിയിലാണ് കിടപ്പ്. രാത്രിയില്‍ തിരുമേനിക്ക് എന്തു വന്നാലും ഇയാള്‍ അറിയാനും പോകുന്നില്ല.നല്ല ഭക്ഷണം തിരുമേനിക്ക് കൊടുക്കുന്നില്ലെന്നും എബി പറയുന്നു.

താനുള്ളപ്പോള്‍ പുറമേ നിന്നും വാങ്ങി കൊടുക്കുമായിരുന്നു. എന്നും കുളിപ്പിക്കുകയും പല്ലു തേപ്പിക്കുകയും മുഷിഞ്ഞ വസ്ത്രങ്ങള്‍ മാറുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ തിരുമേനിയെ തുടച്ച്‌ കുറച്ച്‌ പൗഡര്‍ ഇടും. രണ്ടും മൂന്നും മാസം കൂടിയിരിക്കുമ്ബോഴാണ് കുളിപ്പിക്കാറ്. തിരുമേനിക്ക് ഭക്ഷണം എത്തിക്കുന്നത് ആംബുലന്‍സിലാണ്. കഴുകാനുള്ള തുണിയും മൃതദേഹവുമൊക്കെ കയറ്റുന്നതും ഇതില്‍ തന്നെ. ഇതേപ്പറ്റി താന്‍ പരാതിപ്പെട്ടപ്പോള്‍ ഇവിടെ ഈ സൗകര്യമൊക്കെയേ ഉള്ളൂ. വേണേല്‍ കഴിച്ചാല്‍ മതി എന്നാണ് അഡ്‌മിനിസ്‌ട്രേറ്ററുടെ മറുപടിയെന്നും എബി പറഞ്ഞു.

അഡ്‌മിനിസ്‌ട്രേറ്ററുടെ ഗുണ്ടായിസവും നഴ്‌സിങ് മേലധികാരിയുടെ അതിരു കവിഞ്ഞ പ്രവര്‍ത്തനവും മനസിലാക്കി ഇവരുടെ കൈയില്‍ നിന്ന് തിരുമേനിയുടെ ജീവന്‍ രക്ഷിക്കണമെന്നും എബി പറയുന്നു. എന്നാൽ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്മിനിസ്ട്രേറ്റർ. ഡ്രൈവര്‍ എബി ഏബ്രഹാമിന്റെ പരാതി തള്ളി സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫിന്റെ പ്രസ്താവന. ഇതൊരു വ്യാജ പ്രചാരണമാണെന്നും വ്യക്തി വിരോധം മൂലം സഭയെ തേജോവധം ചെയ്യാനുള്ള ശ്രമം ആണെന്നും സഭാ സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു.

103 വയസുള്ള തിരുമേനിക്ക് കൃത്യമായ മെഡിക്കല്‍ സേവനവും പരിചരണവും നല്‍കുന്നുണ്ട്. 2018 ഡിസംബര്‍ 10 മുതലാണ് തിരുമേനിയെ ഫെലോഷിപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നെല്ലാം തിരുമേനിയുടെ ഡ്രൈവര്‍ക്ക് ശമ്പളവും നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും നല്‍കിയിരുന്നു. തിരുമേനിക്ക് ആശുപത്രി വിട്ട് പുറത്തേക്ക് പോകാനുള്ള ആരോഗ്യ സ്ഥിതി ഇല്ലാത്തതിനാല്‍ ഇനി ഒരു ഡ്രൈവറുടെ ആവശ്യമില്ല. അതു കൊണ്ടാണ് സഭാ സിനഡും സെക്രട്ടറിയേറ്റും ചേര്‍ന്ന് ഡ്രൈവര്‍ എബിയുടെ സേവനം ജൂലൈ 31 വരെ എന്നുള്ള തീരുമാനം എടുത്തത്.

അതു വരെയുള്ള എല്ലാ ആനുകൂല്യങ്ങളും അയാള്‍ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. തിരുമേനിയെ ശുശ്രൂഷിക്കാന്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘം 24 മണിക്കൂറും ജാഗരൂകരാണ്. തിരുമേനിക്ക് ആവശ്യമുള്ള ഭക്ഷണമെല്ലാം നല്‍കുന്നുണ്ട്. അതിനായി പ്രത്യേക പാചകക്കാരന്‍ തന്നെയുണ്ട്. ഇതിന് മേല്‍നോട്ടം വഹിക്കുന്നത് ചാപ്ലിന്‍ റവ. ബിനു വര്‍ഗീസാണ്. എല്ലാ ദിവസവും ഡോക്ടര്‍മാരും നഴ്‌സുമാരുമെത്തി പരിശോധനയും പരിചരണവും നല്‍കി വരുന്നു.

പുലാത്തിന്‍ അരമനയില്‍ നിന്നുമാണ് തിരുമേനിക്ക് പ്രത്യേക അവസരങ്ങളില്‍ ഭക്ഷണം എത്തിക്കുന്നത്. ആംബുലന്‍സില്‍ കൊണ്ടുവന്നുവെന്ന് പറയുന്നത് തിരുമേനിക്കുള്ള ഭക്ഷണമല്ല. ബിരിയാണി തയാറാക്കാനുള്ള പാത്രങ്ങള്‍ മാത്രമാണ്. സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ പതിവായി വലിയ തിരുമേനിയെ സന്ദര്‍ശിക്കാറുണ്ട്. ഇരുവരും തമ്മില്‍ സുദൃഡമായ സ്‌നേഹബന്ധം ആണുള്ളത്.

വന്ദ്യവയോധികരായ പുരോഹിതന്മാര്‍ക്ക് അര്‍ഹിക്കുന്ന പരിചരണവും സംരക്ഷണവും നല്‍കുന്നതാണ് എന്നും മാര്‍ത്തോമ്മ സഭയുടെ രീതി. ക്രിസോസ്റ്റം തിരുമേനിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. മുന്‍പ് ഇതേ പോലെ ആരോപണം ഉയര്‍ന്നപ്പോള്‍ ജില്ലാ കലക്ടറും ഡിഎംഓയും അടക്കമുള്ളവര്‍ പരിശോധന നടത്താന്‍ എത്തിയിരുന്നു. അന്ന് തനിക്കിവിടെ യാതൊരു കുഴപ്പവുമില്ലെന്നാണ് വലിയ തിരുമേനി പറഞ്ഞത്.

നൂറുകടന്ന വയോധികനായ തിരുമേനിയുടെ പേര് ചിലര്‍ അവരുടെ വ്യക്തി വിരോധം തീര്‍ക്കാന്‍ വേണ്ടി വലിച്ചിഴയ്ക്കുന്നത് ഖേദകരമാണ്. ഞാനിന്ന് തിരുമേനിയെ സന്ദര്‍ശിച്ചിരുന്നു. അപ്പോഴദ്ദേഹം ന്യൂസ് പേപ്പര്‍ വായിക്കുകയും ടെലിവിഷന്‍ കാണുകയുമായിരുന്നു. ഭക്ഷണവും നന്നായി കഴിക്കുന്നുണ്ട്. വെളളപ്പൊക്കം, മഹാമാരി എന്നിവയെക്കുറിച്ച്‌ അദ്ദേഹം ചോദിച്ചറിഞ്ഞു. സ്‌കുളുകളും സര്‍ക്കാര്‍ ഓഫീസും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ആരാഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതിന് പകരം നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങളില്‍ നിന്ന് തല്‍പ്പര കക്ഷികള്‍ പിന്മാറണമെന്നും സഭാ സെക്രട്ടറി അഭ്യര്‍ഥിച്ചു.

shortlink

Post Your Comments


Back to top button