Latest NewsPrathikarana Vedhi

ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുമ്പോള്‍ ഏതു ബാലഭാസ്കറിന്റെ കൊലപാതകവും അപകടമരണമാകും

ഈ കേരളത്തിലാണ് ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന ഒരു ആസൂത്രിത കോൾഡ് ബ്ലഡഡ് മർഡർ നടന്നത്. ആ ആസൂത്രിത അപകടത്തിൽ മരണപ്പെട്ടയാൾ ഒരു സാധാരണക്കാരനായിരുന്നില്ല.

അഞ്ജു പാര്‍വതി പ്രഭീഷ്

പ്രബുദ്ധകേരളമെന്ന പുറംതോടിനുള്ളിൽ മറഞ്ഞിരിക്കുന്ന ഈ നമ്പർ 1 നാട്ടിലെ നെറികേടുകളെ തിരിച്ചറിയുമ്പോൾ മനസ്സിൽ തോന്നുന്ന വികാരത്തെ എന്ത് പേരിട്ടു വിളിക്കണമെന്നറിയില്ല. പക്ഷേ, ഒന്നറിയാം ഇന്ന് അധികാരദുർവിനിയോഗത്തിന്റെയും ചരടുവലികളുടെയും ഏറ്റവും മലീമസമായ പിന്നാമ്പുറകഥകൾ പേറുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ വച്ച് നമ്പർ 1 ആണ് ഈ കേരളം. ഈ നാട് ദൈവത്തിൽ നിന്നും പിശാചിന്റെ കൈപ്പിടിയിലമർന്നിട്ട് നാളുകളെത്രയോ ആയി.

ഈ കേരളത്തിലാണ് ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന ഒരു ആസൂത്രിത കോൾഡ് ബ്ലഡഡ് മർഡർ നടന്നത്. ആ ആസൂത്രിത അപകടത്തിൽ മരണപ്പെട്ടയാൾ ഒരു സാധാരണക്കാരനായിരുന്നില്ല. മറിച്ച് ലോകസംഗീതവേദിയിൽ വരെ കേരളത്തിന്റെ നാമം കൊണ്ടെത്തിച്ച അതുല്യനായ സംഗീതമാന്ത്രികനായിരുന്നു. എന്നിട്ടും
അതൊരു സ്വഭാവിക അപകടമരണം മാത്രമായി വിലയിരുത്താനാണ് അന്താരാഷ്ട്ര ATM കൊള്ളക്കാരെ വരെ സമർത്ഥമായി വല വിരിച്ചുപിടികൂടിയവരെന്ന് പുകൾപ്പെറ്റ കേരളാപോലീസും ക്രൈംബ്രാഞ്ചും ശ്രമിച്ചത്. ഈ കൊലപാതകത്തിനു പിന്നിൽ സ്വർണ്ണകള്ളക്കടത്തുക്കാരായ വമ്പൻ സ്രാവുകളുടെ ഇടപെടൽ ഉണ്ടെന്നു വൃക്തമായി ഇവിടുത്തെ സാധാരണകാർക്ക് മനസ്സിലായിട്ടും ആഭ്യന്തരവകുപ്പിലെ മേലാളന്മാർക്ക് മനസ്സിലാവാത്തതിനു പിന്നിൽ ഒറ്റ കാരണമേയുള്ളൂ- അധികാരകേന്ദ്രങ്ങളിലെ ഉന്നതസ്ഥാനങ്ങളിൽ വിലസുന്ന കള്ളക്കടത്തുസംഘത്തിന്റെ രാഷ്ട്രീയബന്ധം. ഒന്നോർത്തു നോക്കൂ! ഇത്രയും അന്താരാഷ്ട്ര പ്രശസ്തി പേറുന്നൊരു സംഗീതചക്രവർത്തിയെയും കുടുംബത്തെയും നിസ്സാരമായി ഇല്ലാതാക്കിയിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും പിന്നണിയിലുള്ളവരെ വലയിലാക്കാൻ കഴിയാത്ത ഈ നാടിന്റെ ദുർബലമായ നീതിപാലനവ്യവസ്ഥിതിയിൽ നിന്നും സാധാരണക്കാർക്ക് എന്ത് നീതിയാണ് ലഭിക്കുക?

സ്വർണ്ണക്കടത്തു മാഫിയയും കേരളത്തിലെ എയർപോർട്ടുകൾ വഴി നടത്തപ്പെടുന്ന അനധികൃതസ്വർണ്ണക്കടത്തും നിത്യവാർത്തയാകുമ്പോഴും ഈ അപകടമരണത്തിൽ അവരുടെ പങ്ക് വ്യക്തമായി മനസ്സിലായിട്ടും കേരളത്തിലെ
അന്വേഷണ ഏജൻസികൾ ആ വഴിക്ക് എന്തേ അന്വേഷണം നടത്തിയില്ല? ബാലഭാസ്കറിന്റെയും കുഞ്ഞുമകളുടെയും മരണം കഴിഞ്ഞുള്ള അടുത്തദിവസങ്ങളിൽ തന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നതാണ് ആ അപകടത്തിലെ ദുരൂഹതയും അതിലേയ്ക്ക് വിരൽചൂണ്ടുന്ന സ്വർണ്ണക്കടത്ത് മാഫിയയെയും. ആ ആരോപണങ്ങൾ നൂറു ശതമാനവും സത്യമാണെന്ന് തെളിയിച്ചു ഡ്രൈവർ അർജുന്റെ കള്ളമൊഴിയും പിന്നീട് സ്വർണ്ണക്കടത്തിനു പിടിയിലായ വമ്പന്മാർക്ക് ബാലഭാസ്ക്കറുമായിട്ടുണ്ടായിരുന്ന അടുത്ത ബന്ധം. തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണക്കടത്തിന്റെ പേരിൽ വിഷ്ണുവിനെയും പ്രകാശ് തമ്പിയെയും അറസ്റ്റ് ചെയ്തപ്പോഴും ബാലഭാസ്കർ എന്ന പേര് സൗകര്യം പൂർവ്വം മറക്കാനാണ് ഇവിടുത്തെ രാഷ്ട്രീയപുംഗവന്മാരും സെലിബ്രിട്ടികളായ ബാലുവിന്റെ കൂട്ടുകാരും ശ്രമിച്ചത്.

കാര്യങ്ങൾ ഇത്രമേൽ പകൽപ്പോലെ വ്യക്തമായിരുന്നിട്ടും ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളെന്നു അവകാശവാദം ഉന്നയിക്കുന്നവരിൽ എത്രപ്പേർ സത്യം പുറത്തുവരണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നു? കുറച്ചു കണ്ണീരൊഴുക്കുകയും അനുശോചന കുറിപ്പുകൾ ഇറക്കുകയും ജീവിച്ചിരുന്ന ബാലുവിന്റെ വാഴ്ത്തുപ്പാട്ടുകൾ പാടിയതിനുമപ്പുറം ബന്ധുക്കൾക്കൊപ്പം നിന്ന് അപകടമരണത്തിലെ അസ്വഭാവികത മാറ്റണമെന്ന ആവശ്യവുമായി എത്രപ്പേർ നിന്നു? ബാലുവിന്റെ സുഹൃത്തുക്കളായ പല പ്രമുഖരുടെയും ഫേക്ക് ഐ ഡികൾ ജസ്റ്റിസ് ഫോർ ബാലഭാസ്ക്കർ എന്ന പേജിൽ കമന്റുകളുമായി വന്നത് ഒരേ ആവശ്യവുമായിട്ടാണ്. കള്ളക്കടത്തുമായി ബാലുവിന്റെ പേര് ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ യശസ്സ് കളങ്കപ്പെടുത്തരുതെന്ന്. എത്ര ഉദാത്തമായ സൗഹൃദം? അകാലത്തിൽ കൊലചെയ്യപ്പെട്ടവന്റെയും ആ പൊന്നുമോളുടെയും ഘാതകർക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതിനേക്കാൾ സൗഹൃദങ്ങൾക്ക് വേണ്ടത് മരണപ്പെട്ടവന്റെ യശസ്സ് ആണെത്രേ. ഇതിന്റെ പിന്നിലുള്ളത് സൗഹൃദമല്ല. മറിച്ച് കൂടെ നിന്ന് ഒറ്റിയതിന്റെയോ സ്വർണ്ണകളളക്കടത്തിൽ പങ്കാളിയായതിന്റെയോ പേരിൽ ഉരുതിരിഞ്ഞുവരുന്ന ഭയാശങ്കകളുടെ ആകെ തുകയാണ് ആ പ്രതികരണങ്ങൾ. ഈ മരണത്തെക്കുറിച്ച് ഒരു ലേഖനമെഴുതി പബ്ലിഷ് ചെയ്തതിന്റെ പിറ്റേ ദിവസം ഒരു സെലിബ്രിട്ടി സംഗീതസംവിധായകന്റെ ഭാര്യയുടെ സന്ദേശം എന്റെ മെസഞ്ചറിലെത്തി. ബാലഭാസ്ക്കറും ഒരു പക്ഷേ ആ സ്വർണ്ണകളളക്കടത്തിൽ അറിയാതെപ്പെട്ടു കാണുമോയെന്ന എന്റെ സന്ദേഹം അവരെ വേദനിപ്പിച്ചുവത്രേ. യഥാർത്ഥത്തിൽ അവരെ വേദനിപ്പിച്ചത് സ്വന്തം ഭർത്താവിന്റെ പങ്ക് വെളിയിൽ വരുമോയെന്ന ഭയം മാത്രമാണ്. കാരണം നാളിതുവരെയായി ആ സംഗീതസംവിധായകൻ ഈ മരണത്തിനു പിന്നിലുള്ള ദുരൂഹത മറനീക്കണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയിട്ടില്ല.

ജസ്റ്റിസ് ഫോർ ബാലഭാസ്കർ വെറും ഹാഷ്ടാഗിൽ ഒരുങ്ങേണ്ട ഒന്നല്ലാ. കൊല്ലപ്പെട്ടവന്റെ യശസ്സിനേക്കാൾ വലുതാണ് നിന്ദ്യമായ, പൈശാചികമായ ആ പ്രവൃത്തിയുടെ ചുക്കാൻ പിടിച്ചവരെ പൊതുസമൂഹത്തിനുമുന്നിൽ തുറന്നു കാട്ടണമെന്നതിലെ ധാർമ്മികത. ഇനി ഒരു പക്ഷേ അറിയാതെ ആ മഞ്ഞലോഹത്തിന്റെ കള്ളവഴികളിൽ ബാലുവും പെട്ടുപ്പോയെങ്കിൽ കൂടി ആ ഒന്നരവയസ്സുകാരിയുടെ ആത്മാവിന് നീതി ലഭിക്കണം. അകാലത്തിൽ ഭർത്താവും പൊന്നുമോളും നഷ്ടപ്പെട്ട ഒരു യുവതിയുടെ ഭയപ്പെടുത്തുന്ന മൗനത്തിനും നിസ്സഹായതയ്ക്കും വേദനയ്ക്കും അറുതിവരണം. അപകടമരണമെന്ന ലേബലിൽ സ്വർണ്ണക്കടത്തുമാഫിയ നടത്തിയ ആസൂത്രിതകൊലപാതകത്തിൽ അകാലത്തിൽ പൊലിഞ്ഞുപ്പോയ ഒരു മകന്റെയും അവന്റെ ഒന്നരവയസ്സുള്ള മകളുടെയും ആത്മാക്കൾക്ക് നീതി ഉറപ്പാക്കാൻ നെട്ടോട്ടമോടുന്ന ഒരച്ഛനും അമ്മയ്ക്കും നീതി ലഭിക്കണം. രക്തബന്ധത്തിന്റെ തീവ്രത മറക്കാൻ കഴിയാത്ത ഒരു പെൺകുട്ടി തന്റെ സഹോദരന്റെ ആത്മാവിനു വേണ്ടി സമൂഹമാധ്യമത്തിലൂടെ തുടങ്ങിയ ഒരു പോരാട്ടത്തിനു ലക്ഷ്യപ്രാപ്തിയുണ്ടാവണം.

സാംസ്കാരികതയുടെ പുറംമേനി വെറുതെകൊണ്ടുനടക്കുന്ന ഈ കേരളത്തിന്റെ മലിനമായ രാഷ്ട്രതന്ത്രത്തിന്റെ ഒരേടാകുന്നു ബാലഭാസ്കറിന്റെ കൊലപാതകം. സാംസ്കാരികനായകന്മാരെന്നു വെറുതെ അഭിരമിക്കുന്ന നായകളുടെ സെലക്ടീവ് മൗനത്തിന്റെ മേലുള്ള മനസാക്ഷിയുടെ ഓരിയിടലാണ് ആ ദുരൂഹ അപകടം. അധികാരകേന്ദ്രങ്ങളുടെ എച്ചിലുകൾക്കു വേണ്ടിയുള്ള നീതിപാലനത്തിന്റെ വാലാട്ടലാണ് എങ്ങുമെത്താത്ത കേരളത്തിലെ അന്വേഷണ ഏജൻസികളുടെ കേസന്വേഷണം.

മടിയിൽ കനമുള്ളവനെ മാത്രം താങ്ങിനിറുത്തുന്ന, പണത്തിനു മീതേ മരണത്തിന്റെ പരുന്തുകൾക്ക് മാത്രം പാറിപ്പറക്കാൻ കഴിയുന്ന പ്രബുദ്ധകേരളമേ, ലജ്ജിക്കണം നീ! നാളെ ഈ ദുരൂഹകൊലപാതകത്തിലെ ചുരുളഴിയുമ്പോൾ മറനീക്കി പുറത്തു വരുന്ന മാന്യതയുടെ മുഖങ്ങളെ, സെലിബ്രിട്ടി മുഖങ്ങളെ ഇത്രനാളും പാലും പഴവും നല്കി ഊട്ടിയതിന് കലാകേരളം ലജ്ജിക്കും. തീർച്ച!

shortlink

Related Articles

Post Your Comments

Related Articles


Back to top button