MollywoodLatest NewsNewsEntertainment

”അതിനെ ചൊല്ലി തമ്മില്‍ അടിക്കും, അധികാരികള്‍ ഗാലറിയിലിരുന്ന് കളികണ്ട് കയ്യടിക്കും, ആനിയെ നിഷ്ഠൂരമായി പരിഹസിച്ചവര്‍ക്ക് അറിയില്ല ലൈംലൈറ്റിനെ അടുക്കളയിലേക്ക് കൊണ്ടുവരാനാകുമെന്ന്; ദീദി പറയുന്നു

ആനിയെ നിഷ്ഠൂരമായി പരിഹസിച്ചവര്‍ക്ക് അറിയില്ല ലൈംലൈറ്റില്‍ നില്‍ക്കുന്ന ഒരു നടിയെ വിവാഹത്തോടെ അടുക്കളയിലേക്ക് ആനയിക്കപ്പെടുമ്ബോള്‍ അവള്‍ക്ക് ലൈംലൈറ്റിനെ അടുക്കളയിലേക്ക് കൊണ്ടുവരാനാകുമെന്ന്

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ രാജിവച്ച വിധു വിന്‍സെന്റിന് മറുപടിയുമായി ഡബ്ലുസിസി അംഗവും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍. വിധുവിന്റെ രാജിക്കത്തില്‍ ഉയര്‍ന്ന പേരുകളില്‍ ഒന്നായത് കൊണ്ടാണ് മറുപടിയെന്ന് സൂചിപ്പിച്ചു കൊണ്ടാണ് ദീദിയുടെ പോസ്റ്റ്‌. ഇരിപ്പു സമരത്തിലൂടെ ലോകശ്രദ്ധ നേടിയ സ്ത്രീത്തൊഴിലാളി നേതാവ് വിജിക്ക് (വിജി പെണ്‍കൂട്ട്) സമര്‍പ്പിച്ചുകൊണ്ടായിരുന്നു ദീദിയുടെ മറുപടി.

ദീദി ദാമോദരന്റെ കുറിപ്പ് പൂര്‍ണ്ണരൂപം:

ഈ കുറിപ്പെഴുതാന്‍ താമസിച്ചു പോയോ എന്നറിയില്ല. വേണ്ടെന്നു വച്ചതായിരുന്നു.
കാരണം : 1. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളുടെ ഗൗരവക്കുറവല്ല.അത് ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുത്ത സമയം എന്നെ ആകുലപ്പെടുത്തുന്നതായിരുന്നു. ഡബ്യുസിസിയുടെ രൂപീകരണത്തിന് നിമിത്തമായ കേസിന്റെ നീണ്ട കാത്തിരുപ്പിന് ശേഷമുള്ള വിചാരണ വേളയാണിത്. ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്ന് കരുത്ത് നല്‍കേണ്ട നേരത്ത് ഡബ്യുസിസിക്ക് അകത്തുള്ള വര്‍ണ്ണ/ വര്‍ഗ്ഗ /വ്യക്തിപര / വിയോജിപ്പുകള്‍ പരസ്യമായി ചര്‍ച്ച ചെയ്യുന്നതിലുള്ള ഔചിത്യക്കുറവ് .

(സ്ത്രീകള്‍ വിയോജിപ്പുകളില്ലാതെ നില്‍ക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല . ചേരാതിരിക്കാന്‍ നമ്മള്‍ മുലകള്‍ മാത്രമല്ലല്ലോ. സ്ത്രീവാദത്തിന്റെ വളര്‍ച്ചയെ കുറിക്കുന്നതാവണം അതിന്റെ ബഹുസ്വരത.)

2. കോവിഡ് – 19 മഹാമാരി എന്റെ എല്ലാ മുന്‍ഗണനാക്രമങ്ങളെയും മാറ്റിമറിച്ചു.

3. സൈബര്‍ ആക്രമണത്തിന് ചെറിയ തോതില്‍ വിധേയയായിട്ടുണ്ട് മുമ്ബും. അതിന്റെ രൂക്ഷതയില്‍ തകര്‍ന്ന പോയ കൂട്ടുകാരുടെ മാനസീകാവസ്ഥ നേരില്‍ കണ്ടിട്ടുമുണ്ട്. പക്ഷേ ഇത്ര തീഷ്ണമായി അനുഭവിക്കേണ്ടി വന്നത് ഇതാദ്യമായാണ് . ശ്രമകരമായിരുന്നു പിടിച്ചു നില്‍ക്കല്‍.

4. Film fraternityൃയില്‍ നിന്നും വിളികള്‍ വന്നു. മുതിര്‍ന്നവര്‍ , ഗുരുസ്ഥാനീയര്‍ ( patriarchal privilege ) സ്നേഹത്തോടെ ഉപദേശിച്ചു : ‘ ഇനിയൊന്നും പറയണ്ട , consequences നിനക്ക് താങ്ങാനാവില്ല ‘ . സത്യമാണ് ഒരു ട്രാന്‍സ്ഫറിന് മുന്നില്‍ പോലും തളര്‍ന്ന് പോയിട്ടുണ്ട് ഞാന്‍ .

5. എന്നെ അറിയുന്നവര്‍ക്കും ഒപ്പം നില്‍ക്കുന്നവര്‍ക്കും എന്റെ വിശദീകരണംവേണ്ട.ആക്രമിക്കുന്നവരെ വിശദീകരണം കൊണ്ട് ചെറുക്കാനുമാകില്ല.

6. ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ക്കൊപ്പം നില്‍ക്കുമ്ബോള്‍ നേരിടേണ്ടി വരുന്ന അക്രമങ്ങള്‍ വേദനിപ്പിക്കാറുണ്ടെങ്കിലും അതിന് മറുപടി പറയാന്‍ മിനക്കെടാറില്ല. Grief journal പോലെ സ്വകാര്യമായി എഴുതി അടച്ചു വയ്ക്കുകയാണ് പതിവ്.

7. സത്യാനന്തര കാലത്ത് അസത്യങ്ങള്‍ കൊണ്ടും അര്‍ദ്ധ സത്യങ്ങള്‍ കൊണ്ടും ചരിത്രം നിര്‍മ്മിക്കുന്നതിനെ വസ്തുതകള്‍ കൊണ്ട് പ്രതിരോധിക്കേണ്ടതുണ്ടെന്നറിയാം.

അത് ഡബ്യുസിസി എന്ന സംഘടന വിധുവിനുള്ള മറുപടിയായി നല്‍കുകയും 08 – 09-2020 ന് പരസ്യപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു.

ഇനി എഴുതാമെന്നു വച്ചതിന് ഒറ്റക്കാരണമേയുള്ളൂ: വിജി. ഇംഗ്ലിഷുകാരായ BBC തിരിച്ചറിഞ്ഞ Subaltern identity കാരണമല്ല. എണ്‍പതുകളില്‍ കേരളത്തില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനം പിറവിയെടുത്തപ്പോള്‍ തൊട്ട് തുടങ്ങിയ എന്റെ ‘അവള്‍ക്കൊപ്പം’ യാത്രകളില്‍ സംമ്ബാദിച്ച ചങ്ങാത്തങ്ങളിലെ ഏറ്റവും ആര്‍ദ്രമായ ഒന്നാണ് വിജി . അവള്‍ സ്നേഹത്തോടെ ഒരു സങ്കടം പറഞ്ഞു : ‘ നിങ്ങളൊക്കെ ഒരു പ്രതീക്ഷയായിരുന്നു. നിങ്ങളും തോറ്റു പോയി എന്ന് പറഞ്ഞാല്‍ ഒന്നുമല്ലാതെ നില്‍ക്കുന്ന എന്റെ ചുറ്റുമുള്ള പെണ്ണുങ്ങളോട് ഞാനെന്തു പറയും ? ‘ .

വിജിക്ക് വേണ്ടിയാണ് ഈ കുറിപ്പ് – വിശദീകരണം :

Communication theoryൃയിലെ ഒരു fallacyയാണ് Ad Hominem. ടി.വി ചര്‍ച്ചകളില്‍ എന്നും കാണുന്നത്. വിഷയത്തിന് പുറത്ത് personal and sensitive ആയ ഒരു allegation ഉന്നയിക്കുക. ചര്‍ച്ച വഴി തിരിച്ചു വിടുക . ഇവിടെ പ്രസക്തമായ വിഷയം – ‘ നമുക്ക് തന്നെ നിയന്ത്രണമില്ലാത്ത സാഹചര്യത്തിലേക്ക് അപ്പോഴേക്കും കാര്യങ്ങള്‍ എത്തിയിരുന്നു. ആ കാലത്തെ ഓര്‍ത്തെടുക്കുന്നത് വ്യക്തിപരമായി കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും മുറിവേല്പിക്കുകയും ചെയ്യും ‘ – എന്ന് പറഞ്ഞുകൊണ്ട് വിധു കത്തില്‍ നിന്നും ഒഴിവാക്കി വ്യക്തി അധിക്ഷേപങ്ങളിലേക്ക് നീങ്ങുമ്ബോള്‍ അത് ഈ fallacy ക്ക് ഉദാഹരണമാകുന്നു .

#അവള്‍ക്കൊപ്പം / അങ്ങനെ അല്ലാത്തവര്‍ എന്ന് സാംസ്കാരിക കേരളം വഴി പിരിഞ്ഞു നിന്ന ഘട്ടത്തില്‍ AMMA-യുടെ നേതൃത്വത്തില്‍ നിന്നുകൊണ്ട് കുറ്റാരോപിതനായ ആളെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ശ്രീ മോഹന്‍ലാലിനും FEFKAയുടെ നേതൃത്വത്തില്‍ നിന്നു കൊണ്ട് ആ ആളിനൊപ്പം സിനിമ അനൗണ്‍സ് ചെയ്ത ശ്രീ ബി.ഉണ്ണികൃഷ്ണനും എതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഡബ്യുസിസിയും അതില്‍ പങ്കാളികളായിരുന്നു.

( ഇത് സാംസ്കാരിക മന്ത്രിയെ നേരിട്ടു ചെന്ന് കണ്ട് ബോധ്യപ്പെടുത്തിയതായി വിധു പറഞ്ഞതായും ഓര്‍ക്കുന്നു. ) അതുകൊണ്ടാണ് 13 ഒക്ടോബര്‍ 2018 ന് പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രമണിഞ്ഞ് പത്രസമ്മേളനത്തില്‍ ഡബ്യുസിസി അംഗങ്ങളില്‍ ചിലര്‍ ശ്രീ.ബി. ഉണ്ണികൃഷ്ണന്റെ പേരെടുത്ത് പറഞ്ഞത്. തുടര്‍ന്ന് പുറത്തിറങ്ങിയ വിധുവിന്റെ സിനിമാ പോസ്റ്ററില്‍ അതേ പേരു വന്നപ്പോള്‍ നയം വ്യക്തമാക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം ഒരു വശത്ത്. അങ്ങനെ ഒരു silent partner നെ ക്കുറിച്ച്‌ അറിയില്ലായിരുന്നു എന്നും സിനിമ തുടങ്ങിക്കഴിഞ്ഞാണ് അദ്ദേഹം ഇങ്ങിനെ ഒരാവശ്യവുമായി മുന്നോട്ടു വന്നതെന്നും കേട്ടപ്പോഴാണ് വിധു കത്തില്‍ പറഞ്ഞ പോലെ ‘ നിര്‍ബന്ധത്തിന് വഴങ്ങി ‘ മൈഗ്രെയ്ന്‍ വന്ന് കിടക്കുകയായിരുന്ന ഞാന്‍ ലൊക്കേഷനിലേക്ക് പോകാന്‍ തയ്യാറായത്. പ്രതിസന്ധിയിലായ കൂട്ടുകാരിയെ ആശ്വസിപ്പിക്കാന്‍. ( കയ്യിലുണ്ടായിരുന്ന ബാം തലവേദന കൊണ്ട് പുളയുന്ന വിധുവിന് നല്‍കിയാണ് മടങ്ങിയത് ) .

ഡബ്യുസിസിയുടെ മൗനം ‘ഒത്തുതീര്‍പ്പ് ‘ ആയി കണക്കാക്കപ്പെടുമെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു ഒപ്പം നിന്ന മാധ്യമ സുഹൃത്തുക്കളും ആക്ടിവിസ്റ്റുകളും. തുടര്‍ന്ന് നടന്ന ഡബ്യുസിസിയുടെ മീറ്റിങ്ങില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടു . ഇതെക്കുറിച്ചുള്ള വിധുവിന്റെ അഭിപ്രായം ചോദിച്ചറിയാം എന്നും തീരുമാനിക്കപ്പെട്ടു. മിനിറ്റ്സിന്റെ കോപ്പി അയച്ചു കൊടുത്തു.മറുപടി ഉണ്ടായില്ല . അത് വിധു ഉന്നയിച്ച ഡബ്യുസിസിയുടെ വരേണ്യ ധാര്‍ഷ്ട്യം അല്ല. ജനാധിപരമായി ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണ്.

പിന്നീട് നടന്ന സ്റ്റാന്‍ഡ് അപ് സിനിമയുടെ ലോഞ്ച് പത്രസമ്മേളനത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥയാണ് കേട്ടത്. സിനിമയുടെ പ്രാരംഭം തൊട്ട് കൂടെ നിന്ന് സഹായിച്ച ശ്രീ ബി. ഉണ്ണികൃഷ്ണനെ പോലൊരു സുഹൃത്തിനെതിരെ ആരാണ് എന്തിനാണ് ഈ അപവാദ പ്രചരണങ്ങള്‍ നടത്തിയിട്ടുണ്ടാവുക എന്ന് ഞാന്‍ അദ്ഭുതപ്പെട്ടു. അതെക്കുറിച്ചറിയാന്‍ വിധുവിനെ പലവട്ടം വിളിച്ചു നോക്കി. കോളെടുക്കുകയോ ബന്ധപ്പെടുകയോ ചെയ്തില്ല. ഞാനിപ്പോഴും കാത്തിരിക്കുകയാണ്.

പ്രതിഷേധത്തിനായി ഡബ്യുസിസിതിരഞ്ഞെടുത്ത അതേ വേദിയും വാര്‍ഷികവും അവരുടെ പത്രസമ്മേളനത്തില്‍ പരാമര്‍ശിക്കുക കൂടി ചെയ്തപ്പോള്‍ അതുയര്‍ത്തിയ നൈതികവും രാഷ്ട്രീയവുമായ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ഞാന്‍ നന്നേ പാടുപെട്ടു. എനിക്കും ഒട്ടും താല്പര്യമില്ലാത്ത തെരുവ് വിചാരണക്ക് പല കുറി വിധേയയാവേണ്ടി വന്നു.

‘മരണം വരെയും സമരം ചെയ്യും’ എന്ന് മുദ്രാവാക്യം വിളിച്ച തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും പരിഗണിക്കപോലും ചെയ്യപ്പെടാതെ ജോലിയില്‍ തിരിച്ചു കയറേണ്ടി വരുമ്ബോള്‍ അവരുടെ ഗതികേടിനെ ആരും വിചാരണ ചെയ്യാറില്ല. എന്നാല്‍ സമരക്കാരില്‍ ഒരാള്‍ക്ക് ജോലിക്കയറ്റമോ പാരിതോഷികമോ നല്‍കാന്‍ അതേ സമരവേദിയും വാര്‍ഷികവും തിരഞ്ഞെടുത്ത് സംഘടനയെയും ആ സമരത്തെയും കുറിച്ച്‌ പരാമര്‍ശിക്കുമ്ബോള്‍ സംഘടനയുടെ നിലപാട് ചോദ്യം ചെയ്യപ്പെടും.

രാജിക്കത്തില്‍ പരാമര്‍ശിച്ചവരും പരാമര്‍ശിക്കാത്തവരുമായ ഡബ്യുസിസി അംഗങ്ങളില്‍ നിന്നും വിധുവിനെ വ്യത്യസ്തയാക്കിയത് ഈ പത്രസമ്മേളനമാണ്. അല്ലാതെ വിധു തെറ്റിധരിച്ചത് പോലെ വര്‍ണ്ണ വര്‍ഗ്ഗ വിവേചനമല്ല . പ്രതിഷേധം സംഘടനാ നേതൃത്വത്തോടായിരുന്നു. വ്യക്തികളോടായിരുന്നില്ല. FEFKAയില്‍ ശ്രീ രഞ്ജിത്തോ AMMAയില്‍ ശ്രീ സിദ്ധിക്കോ നേതൃത്വത്തിലായിരുന്നെങ്കില്‍ അവരോടാകുമായിരുന്നു പ്രതിഷേധം. ‘ തൊട്ടുകൂടായ്മ ‘ എന്ന വിധുവിന്റെ പ്രയോഗത്തിന്റെ പ്രസക്തി മനസ്സിലായില്ല.

വ്യക്തിപരമായ വിമര്‍ശനങ്ങള്‍ : രാജിക്കത്തില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ദീര്‍ഘമെങ്കിലും ഏറ്റവും ഗൗരവം കുറഞ്ഞ ആക്ഷേപം എനിക്കെതിരെ ആയിരുന്നു . (WCC യിലെ privileged ആയ ആള്‍ എന്ന നിലക്കോ ! ആദ്യപടത്തിന് കൊടുത്തത് പോലെ രണ്ടാമത്തെ പടത്തെ പിന്തുണയ്ക്കാത്തതിലുള്ള പിണക്കം കൊണ്ടാണോ എന്നറിയില്ല എന്റെ പേര് ആ കൂട്ടത്തില്‍ പെട്ടു പോയത് )

‘വിധുവിനോട് ദീദിക്കെന്താ വിരോധം ‘എന്ന് പ്രേമചന്ദ്രന്‍, ഭാഗ്യലക്ഷ്മി പിന്നെ പേരില്ലാത്ത ചിലര്‍ ചോദിക്കുന്നു. മകളുടെ പ്രോജക്‌ട് ചെയ്യാനിരുന്ന ആന്റോ ജോസഫിനെ തട്ടിയെടുത്തതാവാം കാരണം എന്ന് വിശ്വസിക്കാനിഷ്ടമില്ലെങ്കിലും സംശയിക്കേണ്ടി വരുന്നു. വിരോധം കൊണ്ട് വിധുവിനെതിരെ ഞാന്‍ എന്തെങ്കിലും ചെയ്തതായി കത്തില്‍ ഇല്ല (ശ്രീ പ്രേമചന്ദ്രന്റെ അച്ചടിക്കപ്പെട്ടു കഴിഞ്ഞ ഒരു ലേഖനം എഴുതാതിരുന്നു കൂടായിരുന്നോ എന്നൊരു ചോദ്യം ഉദ്ധരിച്ചതൊഴികെ.)

മറുപടി :

1. പ്രായപൂര്‍ത്തിയായ മക്കളുടെ പ്രോജക്ടുകള്‍ക്ക് അമ്മമാരെക്കൊണ്ട് മറുപടി പറയിക്കുന്ന ഏര്‍പ്പാടിന് എതിരാണ് ഞാന്‍. പക്ഷേ എന്റെ കൂടി പ്രോജക്‌ട് ആയത് കൊണ്ട് വിശദീകരിക്കട്ടെ. മകള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ തൊട്ട് പിച്ച്‌ ചെയ്യാന്‍ തുടങ്ങിയതാണത്. ഒരിക്കലതിന്റെ പൂജ പോലും നടന്നതുമാണ്. ‘പള്ളിക്കൂട’ ത്തില്‍ വച്ച്‌ മേരി റോയ് സ്വിച്ച്‌ ഓണ്‍ ചെയ്തു കൊണ്ട്. മുന്നോട്ടു പോയില്ല. സംവിധായകരെയും നിര്‍മ്മാതാക്കളെയും ഒരു ഫെമിനിസ്റ്റ് പ്രോജക്‌ട് convince ചെയ്യുക ദുഷ്ക്കരമാണ്. മകള്‍ സിനിമ പഠിച്ചു വന്നപ്പോള്‍ പാതി ഭാരം കുറഞ്ഞെന്ന് ആശ്വസിച്ചു.

ഇനി ഒരു നിര്‍മ്മാതാവിനെ മാത്രം convince ചെയ്താല്‍ മതിയല്ലോ. ഈ പ്രോജക്‌ട് ചര്‍ച്ച ചെയ്യാത്തവരായി ഭൂമി മലയാളത്തില്‍ ആരുമുണ്ടാവില്ല. സുഹൃത്തുക്കളോടും പരിചയക്കാരോടും സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ട്. Content – ല്‍ Compromise ചെയ്താല്‍ നിര്‍മ്മിക്കാന്‍ ആളുണ്ടായിരുന്നു. ചെയ്തില്ല . മകളത് ഏറ്റെടുത്തപ്പോള്‍ നിര്‍മ്മിക്കേണ്ടത് സ്ത്രീ തന്നെ ആയിരിക്കണം എന്നതും ആ ദൗത്യത്തെ കുടുതല്‍ ദുഷ്ക്കരമാക്കി. പണം ആണുങ്ങളുടെ കൈയ്യിലാണല്ലോ . അവരത് കുടുംബത്തിലെ സ്ത്രീകള്‍ക്ക് ആര്‍ക്കെങ്കിലും കൊടുക്കാന്‍ തയ്യാറായാല്‍ മലയാള സിനിമാ ചരിത്രത്തില്‍ ഒരു സ്ത്രീയുടെ പേരു കൂടി എഴുതിച്ചേര്‍ക്കപ്പെടും . ( ബിനാമികള്‍ സിനിമയിലും പതിവാണ് പോലും ) .

പക്ഷേ പ്രോജക്‌ട് പിച്ച്‌ ചെയ്തത് ( complete script / narration/ treatment/ estimated budget/ location details / cast & crew ) ഇരുപതോളം പേരോടാണ്. അതില്‍ ശ്രീ ആന്റോ ജോസഫ് പെടില്ല. അദ്ദേഹത്തിന് താല്പര്യമുണ്ട് എന്നറിഞ്ഞിരുന്നെങ്കില്‍ നിശ്ചയമായും പിച്ച്‌ ചെയ്യുമായിരുന്നു. (WCC യില്‍ അതിന് വിലക്കില്ല ) മേല്‍പ്പറഞ്ഞ വ്യവസ്ഥകളോടെ – ഒരു സ്ത്രീയെ നിര്‍മ്മാതാവാക്കിക്കൊണ്ട് .

അങ്ങിനെയൊരു താല്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു എന്നും അത് മുന്നോട്ട് പോകും മുമ്ബ് വിധു ഹൈജാക്ക് ചെയ്യുകയായിരുന്നു എന്ന മട്ടില്‍ ആ രാജിക്കത്തില്‍ എഴുതിക്കണ്ടു .

അതിന്റെ യുക്തി എനിക്ക് മനസ്സിലായില്ല. അതൊരു ഒറ്റ vacancy ആയിരുന്നോ തട്ടിയെടുക്കാന്‍ ? അതോ WCC ക്ക് ക്വാട്ട ഉണ്ടായിരുന്നോ ?

Regular ആയി പടം ചെയ്യുന്ന ഒരു production house ന് താല്പര്യം തോന്നുന്ന പ്രോജക്‌ട് എന്ന് വേണമെങ്കിലും ചെയ്യാമെന്നിരിക്കെ പ്രോജക്ടുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിപ്പോയാല്‍ വൈരാഗ്യം തോന്നുന്നത് എന്തിനാണ് – അതും ആ പ്രോജക്ടിന് വേണ്ടി പ്രൊഡ്യൂസറെ കണ്ടു പിടിക്കാന്‍ എന്നെ സഹായിച്ചു കൊണ്ടിരിക്കുന്ന വിധുവിനെപ്പോലെ ഒരു സുഹൃത്തിനോട് . സ്റ്റാന്‍ജ് അപ്പിന്റെ ലൊക്കേഷനില്‍ വച്ച്‌ കണ്ട് പിരിയുമ്ബോള്‍ പരിചയമുള്ള ചിലരുടെ നമ്ബര്‍ തരാം എന്ന് പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത് പോലും . അപ്പോഴും ശ്രീ ആന്റോ ജോസഫിന് താല്പര്യമുള്ളതായി സൂചിപ്പിക്കുക പോലും ചെയ്തില്ല.

2. ശ്രീ പ്രേമചന്ദ്രന്‍ എന്ത് ലേഖനം എഴുതണം ഏതൊക്കെ ലേഖനം എഴുതരുത് എന്ന് പറയാനുള്ള സൗഹൃദമോ സ്വാതന്ത്ര്യമോ എനിക്ക് അദ്ദേഹവുമായിട്ടില്ല.

നിരൂപണങ്ങള്‍ പലവിധമല്ലേ. ടെക്സ്റ്റിനെ മാത്രം ആശ്രയിക്കുന്ന ശാഖയുണ്ട്. ‘തന്റെ സിനിമ പറയും തന്റെ രാഷ്ട്രീയം ‘ എന്ന് പറയുന്നത് ആ ഗണത്തില്‍ പെടും.

അതില്‍ നിന്നും മുന്നോട്ട് പോയി Close Reading നടത്തുന്ന നിരൂപണ ശാഖകളുമുണ്ട്.

Extra Textual Elements ( സിനിമക്ക് പിന്നിലെ മൂലധനം , ചരിത്ര പശ്ചാത്തലം, രാഷ്ട്രീയാന്തരീക്ഷം , അതുണ്ടാക്കിയവരുടെ പ്രത്യയശാസ്ത്ര താല്പര്യങ്ങള്‍ , ജാതി, മതം, ലിംഗം , elitism , privilege , മനോഗതി etc, etc ) Text നോളം തന്നെ പ്രധാനമായി കരുതുന്നവരുണ്ട്. അവരാണ് ഒരു സിനിമ ഇറങ്ങും മുമ്ബ് – ആ Text സംസാരിക്കുന്ന രാഷ്ട്രീയം എന്തെന്ന് അറിയുന്നതിന് മുമ്ബ് – ‘ ഞാനിത് കാണും / കാണില്ല ‘ എന്ന് പറയുക. എന്തെന്നാല്‍ എത്ര മറച്ചു വച്ചാലും Text നകത്ത് Extra Textual Elements അന്തര്‍ലീനമായി കിടക്കും.

അതിന്റെ undercurrents Text ന്റെ രാഷ്ട്രീയത്തെ നിയന്ത്രിക്കും എന്നവര്‍ വിശ്വസിക്കുന്നു.

അതേ സ്കൂളില്‍ പെട്ട ഒരാളെന്ന നിലയില്‍ അത്തരം ചില നിരൂപകരമായി സംഭാഷണമല്ല , സംവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതൊക്കെ വിധുവിനോടുള്ള വിരോധമായാണ് വ്യാഖ്യാനിക്കപ്പെട്ടതെങ്കില്‍ വ്യസനിക്കാനേ തരമുള്ളൂ.

3. ചില നിലപാടുകളുടെ ഭിന്നതകളുണ്ടെങ്കിലും എനിക്കേറ്റവും ഇഷ്ടവും ബഹുമാനവുമുള്ള ഒരു ചങ്ങാതിയാണ് ഭാഗ്യലക്ഷ്മി. വിയോജിപ്പുകള്‍ മുഖത്ത് നോക്കി പറയും. പിണങ്ങിപ്പിരിയും ,പിന്നില്‍ നിന്ന് കുത്തില്ല. വിധുവിനോട് എനിക്കെതിരെ ‘വിരോധപ്രചരണം ‘ നടത്തില്ലെന്ന് കരുതാനാണ് എനിക്കിഷ്ടം.

4. ബി. ഉണ്ണികൃഷ്ണനോടില്ലാത്ത വിരോധം വിധുവിനോടെന്താണെന്ന ചോദ്യമുണ്ടായിരുന്നു കത്തില്‍ . തന്റെ പ്രത്യയശാസ്ത്ര ബോധ്യങ്ങള്‍ സന്ധിയില്ലാതെ ഉയര്‍ത്തിപ്പിടിക്കുന്ന അദ്ദേഹം – മേല്‍പ്പറഞ്ഞ പത്രസമ്മേളനത്തില്‍ ഉള്‍പ്പെടെ – ഒരിക്കലും എന്നെ പ്രതിരോധത്തില്‍ ആക്കിയിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടുകളെച്ചൊല്ലി ഞാന്‍ ഒരിടത്തും വിചാരണ ചെയ്യപ്പെട്ടിട്ടില്ല.

പല വിധ ധാരകളെ ഒന്നിച്ചു കൊണ്ടുപോവുകയും എതിര്‍ സ്വരങ്ങളെ co-opt ചെയ്യുമ്ബോള്‍ പോലും നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ വര്‍ഗ്ഗ ബോധം അസൂയ ഉണര്‍ത്തുന്ന ആദരവോടെയേ നോക്കി നിന്നിട്ടുള്ളൂ. പെണ്ണത്തങ്ങള്‍ക്ക് അതിനാകുന്നില്ലല്ലോ എന്ന ദുഃഖത്തോടെ.

വ്യക്തിപരമായും ഒരു സഹോദരനെപ്പോലെയേ പെരുമാറിയിട്ടുള്ളൂ ഇന്ന് വരെ. സിനിമകളെ വിമര്‍ശിച്ചപ്പോഴെല്ലാം സഹിഷ്ണുതയോടെ കേട്ടു നില്‍ക്കാറുള്ള അപൂര്‍വ്വം സംവിധായകരില്‍ ഒരാള്‍.

# അവള്‍ക്കൊപ്പം ഉയര്‍ത്തിയ ഭിന്നതകള്‍ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ഭിന്നതകളാണ്. അതില്‍ ഒത്തുതീര്‍പ്പുകളില്ല. അഭിപ്രായ വ്യത്യാസം വ്യക്തിപരമായ ശത്രുതയായി കൊണ്ടു നടത്താന്‍ ഇടയില്ല വി.സി. ഹാരിസ് മാഷിന്റെ ആ പഴയ ചങ്ങാതി എന്ന് വിശ്വസിക്കുന്നു.

ആ പത്രസമ്മേളനവും പ്രഖ്യാപനവും മുന്‍നിര്‍ത്തി ഞാന്‍ ഡബ്യുസിസി അംഗമെന്ന നിലയില്‍ തെരുവു വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്. പൊതുവേദികളിലും സഹൃത്ത് വൃന്ദങ്ങളിലും .

Kerala literature festival ( K.L.F ) വേദിയില്‍ എന്ന പോലെ Women’s International Film Festival ന്റെ open forum – ത്തിലും ചോദ്യങ്ങളുയര്‍ന്നു. ഉത്തരവുമായി സിനിമക്കൊപ്പം വിധുവും വരുമെന്ന് പ്രതീക്ഷിച്ചു. വിധു അന്നും വന്നില്ല .

കഥ പോലും കേള്‍ക്കാതെ വലിയ producers നൊപ്പം സിനിമ ചെയ്യാന്‍ വേണ്ടി ഒരു WCC മെമ്ബര്‍ഷിപ്പ് ആവശ്യപ്പെട്ട് വന്ന സിനിമയെടുക്കുന്ന പെണ്‍കുട്ടികളുടെ പരസ്യ പരിഹാസത്തിന് മുന്നില്‍ തലകുനിച്ച്‌ നിന്നിട്ടുണ്ട്. ഡബ്യുസിസി അംഗമായ ‘റിച്ചര്‍ സ്കെയിലി ‘ന്റെ സംവിധായിക ജീവക്ക് പോലും അവളുടെ സിനിമയെക്കുറിച്ച്‌ സംസാരിക്കേണ്ട ഓപ്പണ്‍ ഫോറത്തില്‍ മറുപടി പറയേണ്ടി വന്നത് ഈ ചോദ്യങ്ങള്‍ക്കാണ് .

Hegemony , Interpellation – ഒക്കെ വലിയ വാക്കുകള്‍ ആയിരുന്നു ഒരു കാലത്തെനിക്ക്. പതിനെട്ട് തികയാത്ത ഇന്നത്തെ കുട്ടികള്‍ undergraduate ക്ലാസ്സുകളില്‍ Gramsciയെയും Althusserനെയുമൊക്കെ അമ്മാനമാടുന്ന കാലത്ത് Dominant ideology ക്ക് ന്യായീകരണ സിദ്ധാന്തമൊരുക്കാന്‍ അധികാരത്തിലുള്ളവര്‍ ബദ്ധപ്പെടേണ്ട എന്ന് കുട്ടികള്‍ക്ക് പോലുമറിയാം .

അത് തങ്ങള്‍ക്ക് തന്നെ എതിരാണെന്ന് അറിഞ്ഞോ അറിയാതെയോ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട കീഴാളര്‍ തന്നെ ചെയ്തു കൊള്ളും.

അതിനെ ചൊല്ലി തമ്മില്‍ അടിക്കും. അധികാരികള്‍ ഗാലറിയിലിരുന്ന് കളികണ്ട് കയ്യടിക്കും.

പേടിക്കേണ്ട വിജീ , നമ്മളാ കളിക്കില്ല. ‘ വിധുവിനോടെന്തോ വിരോധം’ എന്ന Grapevine communication ഉപക്ഷിച്ച്‌ നമുക്ക് നേര്‍ക്കുനേര്‍ സംസാരിക്കാം. ഒറ്റ ഫോണ്‍ കോള്‍ ഇപ്പുറത്ത് ഞാനുണ്ട്. സ്നേഹം അല്പം പോലും കൈമോശം വരാതെ . സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി ഞാന്‍ ആശ്രയിച്ച മകളോട് , അവളുടെ ആദ്യ സംരംഭത്തെ ഇവ്വിദം scandalize ചെയ്തതിന് WCCയിലെ പലര്‍ക്കും ഒപ്പം ഞാനും മാപ്പു ചോദിച്ചിട്ടുണ്ട്.

പിതാവിന്റെ പണം ഉപയോഗിച്ച്‌ നിര്‍മ്മിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും അന്താരാഷ്ട ബഹുമതികളും ഏറ്റുവാങ്ങിയ ആദ്യ പടത്തിന് ശേഷം Male censoring ഇല്ലാതെ പടം ചെയ്യാന്‍ നടത്തേണ്ടി വന്ന വിധുവിന്റെ രണ്ടു വര്‍ഷത്തെ ക്ലേശകരമായ യാത്ര ചെറുതായി കാണുന്നില്ല.

സിനിമാക്കാരനായ അച്ഛന്‍ (Patriarchal privilege) ഉണ്ടായിട്ടും രണ്ടു പതിറ്റാണ്ടായി തുടരുന്ന എന്റെ യാത്രയുടെ ക്ലേശങ്ങളെക്കുറിച്ച്‌ WCC യുടെ പ്ലാറ്റ്ഫോമില്‍ ഞാന്‍ പറയാറില്ല .

കാരണം ഇതൊന്നുമില്ലാത്തവര്‍ WCC ക്ക് അകത്തും പുറത്തുമുണ്ട്.

ആ പെണ്‍ യാത്രകള്‍ക്കൊപ്പം നില്‍ക്കാന്‍ 90 വര്‍ഷം പിന്നിട്ട നമ്മുടെ ഫിലീം ഇന്‍്റസ്ട്രിയെ ‘ ഒരു തൊഴിലടമായി ‘ അംഗീകരിപ്പിക്കണ്ടേ? തൊഴിലിടത്ത് നിയമപരമായി അനിവാര്യമായ സ്ത്രീകള്‍ക്കായുള്ള ഒരു അഭ്യന്തര പരാതി പരിഹാര സമിതി ( ICC ) രൂപീക്കേണ്ടതില്ലേ? അത് പുരുഷാധിപത്യ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാറിനെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ഒരു കമ്മീഷനെ നിയോഗിക്കുകയും ചെയ്തത് കൊണ്ട് അവസാനിക്കുന്നില്ലല്ലോ.

നികുതിപ്പണമുപയോഗിച്ച്‌ രണ്ടു വര്‍ഷത്തോളം പണിയെടുത്ത ഹേമ കമ്മീഷന്‍ മുന്നോട്ടുവച്ച ശുപാര്‍ശകള്‍ ജനങ്ങളിലെത്തിക്കേണ്ട ബാധ്യത സര്‍ക്കാറിനെപ്പോലെ WCC ക്കും ഇല്ലേ? അത് സ്വീകാര്യമാണോ എന്നറിയേണ്ടേ? Special Tribunal , Policy for cyber crime against women – എത്രയെത്രെ വിഷയങ്ങള്‍ . ചര്‍ച്ച തുടങ്ങും മുമ്ബ് കളം വിട്ട് പോകുന്നതെങ്ങിനെ?

ഇല്ലാത്ത പ്രിവിലേജുകള്‍ക്കായി വാദിക്കുമ്ബോള്‍ ഉള്ള പ്രിവിലേജുകള്‍ മറന്നു പോകും എന്നത് കൊണ്ടാണ് ആ വാക്കിനൊപ്പം നാം നിതാന്തമായി ജാഗരൂകരാകേണ്ടത്. അതിന്റെ പേരു പറഞ്ഞ് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചാല്‍ ദളിതോ സ്ത്രീയോ ഭിന്നലിംഗക്കാരോ മുഖ്യമന്ത്രിയാകാത്ത , ഭരണത്തില്‍ പ്രതിനിത്യം പോലും നല്‍കാത്ത , കേരളത്തില്‍ നിന്നും നാം എങ്ങോട്ടിറങ്ങിപ്പോകാനാണ് ?

വിജീ , വിഷമിക്കാതെ. വിചാരണ വേളയില്‍ പ്രത്യേകമായി തിരഞ്ഞെടുത്ത തീയതിയില്‍ തൊടുത്തുവിട്ട വിവാദമാണ് ഇത് എന്ന ഗൂഢാലോചനയില്‍ നമ്മുടെ വിധു പെടില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഇതു പോലുള്ള യാത്രകളില്‍ ഇതൊന്നും പുതിയതല്ലല്ലോ നമുക്ക് . അജിയേച്ചി പറയാറുള്ളത് പോലെ തളര്‍ന്നു് പോയാലും തോറ്റു പോകരുതല്ലോ .

തോറ്റുപോയ ഉണര്‍ച്ചകള്‍ എന്ന് വിധി എഴുതിയവര്‍ക്ക് തെറ്റി. അവര്‍ കണ്ടത് മുന്‍നിര പോരാട്ടങ്ങള്‍ മാത്രമാണ്. ഗറില്ലകളുടെ ഒളിപ്പോരാട്ടങ്ങള്‍ അവര്‍ കണ്ടിട്ടില്ല.

കഥ പോലും കേള്‍ക്കാതെ സിനിമ ചെയ്യാനാവുമ്ബോള്‍ ജയിക്കുന്ന ഒരു പെണ്ണുണ്ട് , നമ്മുടെ ആനിയെപ്പോലെ . ആനിയെ നിഷ്ഠൂരമായി പരിഹസിച്ചവര്‍ക്ക് അറിയില്ല ലൈംലൈറ്റില്‍ നില്‍ക്കുന്ന ഒരു നടിയെ വിവാഹത്തോടെ അടുക്കളയിലേക്ക് ആനയിക്കപ്പെടുമ്ബോള്‍ അവള്‍ക്ക് ലൈംലൈറ്റിനെ അടുക്കളയിലേക്ക് കൊണ്ടുവരാനാകുമെന്ന് .

സീമന്തരേഖയില്‍ സിന്ദൂരം തൊട്ടു കൊണ്ട് തന്നെ അടുക്കളയെ ‘ആനീസ്’ കിച്ചന്‍ എന്ന് പേരിടാനാകുമെന്നും കൃസ്ത്യന്‍ സ്ലാങ്ങില്‍ സംസാരിച്ച്‌ കൊണ്ട് സ്വത്വരാഷ്ട്രീയം അടയാളപ്പെടുത്താനാവുമെന്നും. ഫെമിനിസം ബഹുവചനമാകുന്നത് കണ്ടോ വിജീ…

shortlink

Related Articles

Post Your Comments

Related Articles


Back to top button