KeralaLatest NewsIndia

കോട്ടയത്തും ഹണിട്രാപ്പ്; ബിസിനസുകാരനെ കുടുക്കി രണ്ടു ലക്ഷം കവര്‍ന്നു

സ്ത്രീ പറഞ്ഞതനുസരിച്ചു അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ ഇയാളെ ഷര്‍ട്ട് അഴിച്ചു മാറ്റി വിവസ്ത്രയായ സ്ത്രീയോടൊപ്പം ഇരുത്തി ബലമായി ഫോട്ടോ എടുത്ത ശേഷം മര്‍ദിച്ച്‌ അവശനാക്കി.

കോട്ടയം: ചിങ്ങവനം കാരനായ ബിസിനസുകാരനെ ഹണി ട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുടിയൂര്‍ക്കര ഭാഗത്ത് നന്ദനം വീട്ടില്‍ പ്രവീണ്‍ കുമാര്‍ ( സുനാമി, 34) , മലപ്പുറം എടപ്പന തോരക്കാട്ടില്‍ വീട്ടില്‍ ഹാനീഷ് ( 24) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ കോട്ടയം ഡിവൈ.എസ്.പി. ആര്‍ ശ്രീകുമാറിനു ബിസിനസുകാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ക്രിമിനല്‍ സംഘങ്ങള്‍ പണം തട്ടുന്നതു സംബന്ധിച്ച്‌ നിര്‍ണായക വിവരം ലഭിച്ചത്.

കഞ്ചാവ് കച്ചവടവും, അടിപിടിയും മറ്റു ചെയ്യുന്ന സംഘം പിന്നീട് തട്ടിപ്പിലേക്കു തിരിയുകയായിരുന്നു. പഴയ സ്വര്‍ണ്ണം വാങ്ങി വില്‍ക്കുന്ന ബിസിനസ് ചെയ്യുന്ന ഇയാളുടെ മൊബൈല്‍ ഫോണില്‍ പഴയ സ്വര്‍ണ്ണം വില്‍ക്കാനുണ്ട് സഹായിക്കാമോ എന്ന് പറഞ്ഞ് ഒരു സ്ത്രീ വിളിക്കുകയും രണ്ടു ദിവസത്തിനു ശേഷം കോട്ടയത്ത് വരുന്നുണ്ടെന്നും കലക്‌റേടറ്റിനടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വച്ചു സന്ധിക്കാംഎന്നും പറഞ്ഞാണ് സംഭവങ്ങളുടെ തുടക്കം.

സ്ത്രീ പറഞ്ഞതനുസരിച്ചു അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ ഇയാളെ ഷര്‍ട്ട് അഴിച്ചു മാറ്റി വിവസ്ത്രയായ സ്ത്രീയോടൊപ്പം ഇരുത്തി ബലമായി ഫോട്ടോ എടുത്ത ശേഷം മര്‍ദിച്ച്‌ അവശനാക്കി. പിന്നീട് ഈ ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി ആറുലക്ഷം രൂപ ആവശ്യപ്പെട്ടു. തുടര്‍ന്നു നഗരത്തിലെ ക്രിമിനല്‍ സംഘങ്ങളില്‍ ഉള്‍പ്പെട്ട ഒരാളെ ഇവര്‍ തന്നെ വിളിച്ചു വരുത്തി. തുടര്‍ന്ന് ഇയാളുടെ മധ്യസ്ഥതയില്‍ രണ്ടുലക്ഷം രൂപയ്ക്കു കാര്യങ്ങള്‍ സെറ്റില്‍ ചെയ്യുന്നതായി ഭാവിച്ചു.

തുടര്‍ന്ന് മോചിപ്പിക്കപ്പെട്ട ബിസിനസുകാരന്‍ വീട്ടില്‍ പോയി സ്വര്‍ണം പണയം വച്ച്‌ ക്രിമിനലായ വ്യക്തിക്കു കൈമാറി. ആദ്യമായി ബിസിനസുകാരനെ ഇരയായി കണ്ടെത്തി ഇവരുടെ തന്നെ സംഘാംഗമായ സ്ത്രീയെ ഉപയോഗിച്ച്‌ അയാളെ ഫോണില്‍ ബന്ധപ്പെടുത്തി ഉദ്ദേശിച്ച സ്ഥലത്ത് എത്തിക്കുകയായിരുന്നു. ക്രിമിനല്‍ സംഘാംഗങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള ഒത്താശയും ചെയുന്ന ഇവര്‍ ജില്ലയിലെ വിവിധ ചീട്ടുകളി സംഘങ്ങളിലെ സ്ഥിരം പങ്കാളികള്‍ ആണ്.

read also: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി, രണ്ട് പേര്‍ക്ക് പരിക്ക്

കോതമംഗലം എന്‍ജിനീയറിങ് കോളജില്‍ പഠിച്ചിരുന്ന ഹാനീഷിനെ ക്രിമിനല്‍ സംഘങ്ങള്‍ കൂടെ നിര്‍ത്തിയിരിക്കുകയായിരുന്നു. ഒളിവില്‍ കഴിയുന്ന ചെയ്യുന്ന കുറ്റവാളികള്‍ക്ക് സഹായം ചെയ്തു കൊടുത്ത് അവരുടെ പ്രീതി പിടിച്ചു പറ്റിയാണ് ഇവര്‍ ജീവിതം നയിച്ചിരുന്നത്.ഈ കേസില്‍ ഇനിയും ഒരു കൊടുംക്രിമിനല്‍ ഉള്‍പ്പെടെ സ്ത്രീകളും മറ്റു മൂന്നു പേരും പിടിയിലാകാനുണ്ട്.

ജില്ലാ പോലിസ് മേധാവി ജി. ജയദേവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കോട്ടയം ഡിവൈ.എസ്.പി. ആര്‍ ശ്രീകുമാര്‍ , ഡിവൈ.എസ്.പി. ഓഫീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ അരുണ്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഉദയ കുമാര്‍ പി.ബി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടി കൂടിയത്. കോട്ടയം ഈസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് കെ വിശ്വനാഥന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button