പാലക്കാട്: അട്ടപ്പാടിയില്‍ ഇന്ന് കുത്തേറ്റത് ആദിവാസി വിഭാഗത്തില്‍പ്പെട്ട രാജന്‍ ഉഷാ ദമ്പതികളുടെ മകള്‍ രേഷ്മക്ക്. 19 വയസ്സുള്ള രേഷ്മ നട്ടെല്ലിനേറ്റ ഗുരുതര പരിക്കുമായി പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തേറ്റ ഉടന്‍ തന്നെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി മൊബൈല്‍ സിഗ്‌നല്‍ ലഭിക്കുന്ന സ്ഥലം തിരഞ്ഞിറങ്ങിയപ്പോൾ ഊരിനോട് ചേര്‍ന്ന് മാത്തന്‍ എന്ന വ്യക്തിയുടെ കൃഷിത്തോട്ടത്തിലെത്തി. ഇതോടെ കൃഷിത്തോട്ടത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരില്‍ നിന്നും രക്ഷപ്പെടാനായി ഓടിയ രേഷ്മയെ അക്രമികളിലൊരാള്‍ പിറകില്‍ നിന്ന് കത്തികൊണ്ട് കുത്തി വീഴ്‌ത്തുകയായിരുന്നു.
സ്വകാര്യ തോട്ടമുടമയുടെ സമ്മര്‍ദത്താല്‍ പൊലീസ് നടപടികള്‍ വൈകിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം ആക്രമിച്ചത് ആരെന്ന് വ്യക്തതയില്ലെന്ന നിലപാടിലാണ് ഷോളയൂര്‍ പൊലീസ്. 12കാരനാണ് രേഷ്മയെ കുത്തിപ്പരുക്കേല്‍പ്പിച്ചതെന്നാണ് കിട്ടിയ വിവരമെന്നും തെരച്ചില്‍ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. പൊലീസ് അലംഭാവമെന്നാരോപിച്ച് ആദിവാസി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അഗളിയില്‍ റോഡ് ഉപരോധവുമായി രംഗത്തെത്തി.
Post Your Comments