KeralaLatest NewsNews

ചുരുങ്ങിയപക്ഷം സൈബര്‍ സഖാക്കളും, യുവജന സഖാക്കളുമെങ്കിലും ഇതിനുള്ള മറുപടി കണ്ടെത്താന്‍ ശ്രമിക്കണം, അതല്ലെങ്കില്‍ ഇസ്ലാമോഫോബിയക്ക് ചൂട്ടു പിടിച്ച ഹിന്ദുത്വയുടെ ബി ടീമായി ചരിത്രം കമ്യൂണിസ്റ്റ് ഭരണകൂടത്തെ രേഖപ്പെടുത്തും ; അഡ്വ ശ്രീജിത്ത് പെരുമന

തിരുവനന്തപുരം : ഈ അടുത്ത ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദമായി കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് പ്രതീഷ് വിശ്വനാഥ് എന്ന വ്യക്തി ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച ചിത്രവും അതിലെ കുറിപ്പും. ആയുധ പൂജ എന്ന പേരില്‍ തോക്കുകളും വാളുകളും നിരത്തി വച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റായിരുന്നു ഇയാള്‍ പങ്കുവച്ചത്. ഇതിനെതിരെ പലരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അഡ്വ ശ്രീജിത്ത് പെരുമന പങ്കുവച്ചിരിക്കുന്നത് ഫെയ്‌സ്ബുക്കിലൂടെ കേരള പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചവരോടുള്ള കേരള പൊലീസിന്റെ പ്രതികരണമാണ്.

നോട്ട് ഇന്‍ കേരള എന്നാണ് പൊലീസ് പരാതി നല്‍കുന്നവര്‍ക്ക് നല്‍കുന്ന മറുപടി. ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായാണ് പെരുമന രംഗത്തെത്തിയിരിക്കുന്നത്. തോക്കുകളും, വടിവാളുകളും പരസ്യമായി പ്രദര്‍ശിപ്പിച്ചുകൊണ്ട് വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുകയും, വിദ്വേഷവും, മതസ്പര്‍ധയും വളര്‍ത്തി കലാപം സൃഷിട്ടിക്കുമെന്ന് വെല്ലുവിളി നടത്തുകയും ചെയ്ത പ്രതീഷ് വിശ്വനാഥ് എന്ന ഹിന്ദുത്വ വര്‍ഗീയവാദിക്കെതിരെ പരാതി നല്‍കി സമയത്തോട് സമയം കഴിഞ്ഞിട്ടും ചെറുവിരല്‍ അനക്കാതെ പോലീസ് നടപടി ലജ്ജാകരവും, ഇളിഭ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീജിത്ത് പെരുമനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

കാവി കളസത്തിന് നീലം മുക്കുന്ന കേരള പോലീസ് ??
തോക്കുകളും, വടിവാളുകളും പരസ്യമായി പ്രദര്‍ശിപ്പിച്ചുകൊണ്ട് വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുകയും, വിദ്വേഷവും, മതസ്പര്‍ധയും വളര്‍ത്തി കലാപം സൃഷിട്ടിക്കുമെന്ന് വെല്ലുവിളി നടത്തുകയും ചെയ്ത പ്രതീഷ് വിശ്വനാഥ് എന്ന ഹിന്ദുത്വ വര്‍ഗീയവാദിക്കെതിരെ പരാതി നല്‍കി സമയത്തോട് സമയം കഴിഞ്ഞിട്ടും ചെറുവിരല്‍ അനക്കാതെ പോലീസ് നടപടി ലജ്ജാകരവും, ഇളിഭ്യവുമാണ്.
പരാതി പറഞ്ഞ ചിലരോട് ‘not in kerala ‘ എന്നാണെത്രെ പോലീസ് മാമന്മാര്‍ പറഞ്ഞത്.
എത്ര നിരുത്തരവാദിത്തപരമായും, നിയമവിരുദ്ധവുമായാണ് പോലീസ് പ്രവര്‍ത്തിക്കുന്നത് എന്നതിന് ഉദാഹരണമാണ് സംഭവം പറഞ്ഞുവെക്കുന്നത്.
വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഇന്ത്യന്‍ പീനല്‍കോഡിലെയും, ആംസ് ആക്റ്റിലെയും, ഐടി ആക്റ്റിലെയും ഗുരുതരമായ Cognizable കുറ്റകൃത്യമാണ് പ്രതി നടത്തിയിട്ടുള്ളത് എന്നത് ഏതൊരു സാധാരണക്കാരനും മനസിലാകും എന്നിരിക്കെ not in kerala എന്ന ഉട്ടോപ്യന്‍ ന്യായം പറഞ്ഞുകൊണ്ട് നിയമത്തെ വ്യഭിചരിക്കുകയാണ് കുട്ടന്‍പിള്ള പോലീസ് ചെയ്തുകൊണ്ടിയിരിക്കുന്നത്.
ഏതൊരു cognizance കേസിലും നിര്‍ബന്ധമായും FIR രജിസ്റ്റര്‍ ചെയ്യണമെന്നും അതിന് TERRITORIAL JURISDICTION അഥവാ അധികാര പരിധി ബാധകമല്ല എന്നും ‘ലളിതകുമാരി’ കേസില്‍ സുപ്രീംകോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ അധികാര പരിധി നോക്കാതെ ഏതൊരു ഗുരുതര കുറ്റകൃത്യത്തിലും’ ZERO FIR ‘രജിസ്റ്റര്‍ ചെയ്യണമെന്നും (FIR നമ്പര്‍ പൂജ്യം എന്ന് കാണിച്ചുകൊണ്ട് ) പ്രസ്തുത FIR പിന്നീട് അതാത് പോലീസ് സ്റ്റേഷനിലേക്ക് കൈമാറണമെന്നും വ്യക്തമായി പറയുന്നുണ്ട്. ZERO FIR എന്നത് നിര്‍ബന്ധമാണെന്നും FIR രജിസ്റ്റര്‍ ചെയ്യാത്ത പോലീസ് ഉദ്യോഗസ്ഥരെ പ്രോസികൂട്ട് ചെയ്യണമെന്നും കോടതിയും നിയമങ്ങളും വ്യക്തമാകുന്നു.
ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് വര്‍ഗീയ കലാപത്തിന് ആഹ്വനം നല്‍കിയത്തിലൂടെ പ്രതി പരാതിക്കാരനായ എന്റെ ഉള്ളിലും കുറ്റകരമായ ഭീഷണി നിറച്ചിരിക്കുകയാണ്. അതായത് ഈ കേസില്‍ വ്യക്തിപരമായി ഞാനുള്‍പ്പെടെയുള്ള ഓരോ ആളുകളും AGGRIEVED പാര്‍ട്ടികളാണ് എന്ന് വ്യക്തം. AGGRIEVED പാര്‍ട്ടിയായ ഒരാളുടെ പരാതി അത് COGNIZABLE OFFENSE നെക്കുറിച്ചാണ് എങ്കില്‍ FIR രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ പൊലീസിന് യാതൊരു ന്യായീകരണവുമില്ല എന്നതാണ് നിയമം.
മാത്രവുമല്ല എവിടെവെച്ചാണ് എതിര്‍കക്ഷി ആയുധങ്ങളുടെ ഫോട്ടോ എടുത്തതെന്നോ, അപ്ലോഡ് ചെയ്തതെന്നോ പരിശോധിക്കേണ്ട ആവശ്യം ഈ ഘട്ടത്തിലില്ല COGNIZABLE കുറ്റകൃത്യങ്ങളില്‍ മെഡിക്കല്‍ നെഗ്ളിജന്‍സോ, മാട്രിമോണിയല്‍ പരാതികളോ ഒഴികെ മറ്റൊരു കുറ്റകൃത്യത്തിലും FIR രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പ്രാഥമിക അന്വേഷണം നടത്താന്‍ പൊലീസിന് അധികാരമില്ല.
കേരളത്തില്‍ എന്നല്ല രാജ്യത്തെവിടെയും ഏതെങ്കിലും സംഘടനകള്‍ക്കോ, വ്യക്തികള്‍ക്കോ വടിവാളുകളോ, ഇത്രയധികം തോക്കുകളോ കൈവശം വെക്കാനോ പ്രദര്‍ശിപ്പിക്കാനോ, അതുപയോഗിച്ച് വര്‍ഗീയ കലാപം ആഹ്വാനം ചെയ്യാനോ അധികാരമോ അവകാശമോ ഇല്ല. അതൊരു തീവ്രവാദ പ്രവര്‍ത്തനവും രാജ്യദ്രോഹ പ്രവര്‍ത്തനവുമാണ്.
കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന മതേതര സുന്ദര നാട്ടില്‍ ഇരുന്നുകൊണ്ട് ‘മുസ്ലീങ്ങളാണ് കൊറോണ പരത്തിയതെന്നും, നോട്ടില്‍ തുപ്പല്‍ പുരട്ടി നാട്ടില്‍ വിതരണം ചെയ്യുകയാണെന്നും’ പച്ചക്ക് വിളിച്ചു പറഞ് വര്‍ഗീയ കലാപത്തിനും, മതസപര്‍ദ്ദയ്ക്കും ആഹ്വാനം ചെയ്ത സംഘപരിവാര്‍ ഹിന്ദുത്വവാദികള്‍ക്കെതിരെ പരാതി നല്‍കിയപ്പോള്‍
കേസ് അന്വേഷണത്തിന്റെ ഭാഗമായി അമേരിക്കയിലേക്ക് കത്തയച്ച് റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് കേരളാ പോലീസ് എന്നാണ് ഹൈട്ടെക്ക് സെല്ലിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരാതിക്കാരനായ എന്നെ ദിവാദങ്ങള്‍ക്ക് അറിയിച്ചത്.
അമേരിക്കയിലുള്ള യൂട്യൂബിനും, ഫെയ്സ്ബുക്കിനും നോട്ടീസ് അയച്ചിട്ടുണ്ടെത്രെ, റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചിരുനു
എന്ത് പ്രഹസനമാണെടോ പോലീസേ ഇത്. അങ്ങേയറ്റം വിദ്വേഷവും വര്‍ഗീയതയും ഭീഷണിയും മുഴക്കിക്കൊണ്ട് പ്രമുഖനായ ഒരാള്‍ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നു. ചിത്രങ്ങളില്‍ ആളെ മനസിലാകും, പറയുന്നത് കുറ്റകരമായ കാര്യമെന്നും മനസിലാകും എന്നിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാതെ NOT IN KERALA എന്ന ആഭാസവും അശ്ലീലവുമായ മറുപടിനല്‍കി വിധേയത്വം കാണിക്കാന്‍
ഒന്നുകില്‍ അത്രയ്ക്ക് ഉളുപ്പില്ലായ്മ വേണം അല്ലെങ്കില്‍ കാക്കിക്കുള്ളില്‍ കാവി കളസമായിരിക്കണം.
ഇതില്‍ ഏതാണ് പോലീസ് ആസ്ഥാത്തെയും, കുന്നംകുളത്തേയും ഉദ്യോഗസ്ഥര്‍ക്കുള്ളത് എന്ന് ജനഞങ്ങള്‍ക്കറിയണം.
ഫെയിസ്ബുക്കിനും, ഗൂഗിളിനും ഇന്ത്യയിലും അതും സൗത്ത് ഇന്ത്യയിലും ഓഫീസുകള്‍ ഉണ്ടെന്നിരിക്കെ കേരളാപോലീസ് അമേരിക്കയിലേക്ക് കത്തയച്ചു എന്നും NOT IN KERALA എന്നുമൊക്കെ പരാതിക്കാരോട് പറയുന്നത് ഒന്നാന്തരം നിയമ വ്യഭിചാരമാണ്. നിയമ മേഘലയിലുള്ള ഒരു പരാതിക്കാരനോട് ഇങ്ങനെയാണ് ഇടപെടല്‍ എങ്കില്‍ നിയമമറിയാത്ത പരാതിക്കാരില്‍ എത്ര ആളുകളെ പോലീസ് പ്രതികളാക്കി മാറ്റിയിട്ടുണ്ടാകാം?
ഏതെങ്കിലും ഒരു ഫോണ്‍ കോളില്‍ പോലും രജിസ്റ്റര്‍ ചെയ്യാവുന്ന കുറ്റമായിട്ടും NOT IN KERALA എന്ന് പറഞ്ഞുകൊണ്ട് കൈകഴുകിയ ഉദ്യോഗസ്ഥരെ പൊതുജനത്തിന് മുന്‍പില്‍ കൊണ്ടുവരണം.
ഫെയിസ്ബുക്ക് പോസ്റ്റുകളുടെ പേരിലും ഫോര്‍വേര്‍ഡ് മെസേജുകളുടെ പേരില്‍ പോലും ന്യുനപക്ഷ മതവും ഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെതിരെ ജാമ്യമില്ലാത്ത കേസ് രജിസ്റ്റര്‍ ചെയ്ത് ജയിലില്‍ അടയ്ക്കുന്ന പോലീസ് വര്‍ഗീയ പ്രചാരണം നടത്തി തീവ്ര ഹിന്ദുത്വ ഭീകരത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ പോലും കേസെടുക്കില്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
ഭരണഘടന അവകാശപ്രകാരം പൗരത്വ നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച 27 വയസുള്ള 2 മാസം ഗര്‍ഭിണിയായ ഗവേഷണ വിദ്യാര്‍ത്ഥിനി സഫൂറയെ റോഡ് തടസപ്പെടുത്തിയെന്ന കുറ്റത്തിന് ഊപ്പ UAPA ചുമത്തി തീഹാര്‍ ജയിലില്‍ അടച്ചിടുകയും, തുടര്‍ച്ചയായി 3പ്രാവശ്യം ജാമ്യം നിഷേധിക്കുകയും ചെയ്തുകൊണ്ട് നീതി നടപ്പിലാക്കുന്ന രാജ്യത്താണ് തീവ്രവാദത്തിനും, വര്‍ഗീയ കലാപത്തിനും ചൂട്ടുപിടിക്കുന്ന പ്രതീഷ് വിശ്വനാഥരും, ഗോപാലാകൃഷ്ണമാരും പശു സേനകളും യഥേഷ്ടം അഴിഞ്ഞാടുന്നത് എന്നോര്‍ക്കുക.
പ്രതീഷ് വിശ്വനാഥിന്റെ സ്ഥാനത് ഒരു മുസ്ലീം നാമധാരിയെ സങ്കല്പിച്ചു നോക്കുക. പറഞ്ഞത് ഹിന്ദുത്വ ഭീകരതയെകുറിച്ചാണ് എന്ന് സങ്കല്പിക്കുക. എന്തായിരുക്കും പിന്നീട് സംഭവിക്കുക. കാപ്പയും, ഊപ്പയും, എന്‍ഐയെയും സീബീഐയ്യും ഉള്‍പ്പെടെ പട്ടാളത്തെ വരെയിറക്കി #ഇസ്ലാമോഫോബിയക്ക് കുടപിടിച്ചേനെ ഭരണകൂടം.
ഇനിയും അന്തസ്സ് ബാക്കിയുള്ള കമ്മ്യുണിസ്റ്റുകാരോ, ജനപ്രതിനിധികളോ ഈ പോസ്റ്റ് കാണുകയാണെങ്കില്‍ ആത്മാഭിമാനം അല്പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തെക്കൊണ്ട് ചുരുങ്ങിയപക്ഷം ഒരു ശരിയായ വിശദീകരണമെങ്കിലും ഈ വിഷയത്തില്‍ ജനങ്ങള്‍ക്ക് നല്‍കുക. പ്രത്യേകിച്ച് ഈ സംഭവത്തിലെ ഇരകളുടെ സ്ഥാനത്തുള്ള മുസ്ലീം ന്യുനപക്ഷങ്ങളോട് വോട്ട് ബാങ്ക് താത്പര്യങ്ങള്‍ക്കപ്പുറം അല്പമെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍.
സാധാരണക്കാരുടെ കാര്യത്തില്‍ പ്രാഥമിക അന്വേഷണമില്ലാതെ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ജയിലില്‍ അടയ്ക്കുന്ന പോലീസ് സംഘപരിവാര്‍ നേതാക്കളെ സംരക്ഷിക്കുമായാണോ എന്നുപോലും ഈ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരോട് ചോദിക്കേണ്ടി വന്നിട്ടുണ്ട്.
ഇനി അറിയാനുള്ളത് കേരളത്തിലെ ആഭ്യന്തരം ഭരിക്കുന്നത് തില്ലങ്കേരിയാണോ, പിണറായി വിജയനാണോ എന്നതാണ് ??
ചുരുങ്ങിയപക്ഷം സൈബര്‍ സഖാക്കളും, യുവജന സഖാക്കളുമെങ്കിലും ഇതിനുള്ള മറുപടി കണ്ടെത്താന്‍ ശ്രമിക്കണം. അതല്ലെങ്കില്‍ #ഇസ്ലാമോഫോബിയക്ക് ചൂട്ടു പിടിച്ച ഹിന്ദുത്വയുടെ B ടീമായി ചരിത്രം കമ്യുണിസ്റ്റ് ഭരണകൂടത്തെ രേഖപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button