KeralaLatest NewsIndia

“തിരുവനന്തപുരത്തെ എസ്എഫ്ഐയുടെ ഓരോ എതിരാളിയെ തീർക്കാനും ഒരു ക്രിമിനലിന്റെ കൈയ്യൊപ്പ് പതിക്കാൻ പിന്നിൽ നിന്ന മാസ്റ്റർ മൈൻഡാണ് ബിനീഷ് കോടിയേരി..” തന്നെ വെട്ടിയരിഞ്ഞു മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയവരെ കുറിച്ച് അഭിലാഷ് എഴുതുന്നു

ശരീരത്തിന് ആവശ്യത്തിലധികം അവശതകളായി. നിവർന്നു നിൽക്കേണ്ട മസിലുകളൊക്കെ വെട്ടിപ്പൊളിച്ചിരുന്നു. ഇനി പണിയെടുത്തു ജീവിക്കാതിരിക്കാൻ ഇരുതോളിലെയും സിഗ്നേച്ചർ വെട്ടുകൾ വേറെ. തലയ്ക്ക് പിന്നിലുള്ളത് തൊപ്പിവെച്ചു മറച്ചാണ് ക്ലാസിൽ പോയിരുന്നത്.

എബിവിപി പ്രവർത്തകനായിരുന്നത് കൊണ്ടു മാത്രം എസ്എഫ്ഐ പ്രവർത്തകരുടെ കൊലക്കത്തിക്കിരയായി മരണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. വെട്ടി നുറുക്കി മരിച്ചെന്ന് കരുതി ഇട്ടിട്ട് പോയി. എങ്ങനേയോ ആശുപത്രിയിലെത്തിച്ചത് കൊണ്ട് ജീവൻ തിരികെ കിട്ടി. അന്നനുഭവിച്ച വേദനയും വിഷമങ്ങളും ഓരോ വരികളിലും ഉണ്ട്. ഇന്നും ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കു ബിനീഷ് കൊടിയേരിക്കാനെന്നാണ് ആരോപണം. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ,

എല്ലാ വർഷവും ഈ ദിവസം കടന്നു പോകുമ്പോ അതൊരുപാട് ഓർമകളുടെ അലകുകളിൽ തപ്പിതടഞ്ഞാണ് പോകുന്നത്. വീണുപോയ ദിവസം. ആദ്യ സെമസ്റ്ററിലെ ആദ്യത്തെ ലീവെടുത്തത് ഒരമ്മയുടെ വയറ്റിൽ പിറക്കാതെ സ്വന്തം ജ്യേഷ്ഠനായി മാറിയ, എന്റെ വ്യക്തിത്വം രൂപപ്പെടുന്നതിൽ ഏറ്റവുമധികം സ്വാധീനിച്ച ഒരാളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതാണ്. അദ്ദേഹം അന്നും ഇന്നും തികഞ്ഞ ഒരു കമ്യൂണിസ്റ്റുകാരനാണ്. അതൊക്കെ കഴിഞ്ഞ് യൂണിവേഴ്‌സിറ്റിയിൽ പോയി ഒരു മൈഗ്രെഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ ചെന്ന ആ ഉച്ച വെയിലൊഴിഞ്ഞ നേരത്തെ ജീവിതത്തിൽ നിന്നും ഡിലീറ്റ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്നൊരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒരുകാലത്തും അതെന്തുകൊണ്ടെന്ന് പുറത്തുപറയാൻ ഒട്ടും അഭിമാനം തോന്നിയിരുന്നില്ല ആദ്യം.

അച്ഛൻ മരിച്ച് ഒരുകൊല്ലം തികച്ചായിരുന്നില്ല. അമ്മ മാനസികമായി അച്ഛൻ ഇല്ലാണ്ടായ സാഹചര്യത്തോട് പൊരുത്തപ്പെടുന്ന നാളുകളാണ്. ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്കെത്തിയ അന്നു മുതൽ അനീഷേട്ടനും സന്ദീപേട്ടനും വിഷ്ണുവും എന്നും രാത്രി എന്റെ കട്ടിലിനടുത്തു പായ വിരിച്ചു കിടന്നുറങ്ങുന്നുണ്ടാവും. നന്നാട്ടുകാവ് അജിച്ചേട്ടൻ ഒന്നരാടം അമ്മയുമായി വന്ന് സ്റ്റിച്ചുകളെല്ലാം ഡ്രസ് ചെയ്‌ത് പോകും. അജിച്ചേട്ടന്റെ അമ്മ അപ്പൊ കന്യാകുളങ്ങര ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഹെഡ്നേഴ്സാണ്. അതിരാവിലെ എന്നെ നോക്കിയിട്ടാണ് അമ്മ ഹോസ്പിറ്റലിൽ പോയിരുന്നത്.
അമ്മയോളം പോന്ന മോളിമാമി ആട്ടിൻ സൂപ്പിനുള്ള ഒരു കൂട്ടും ഒരു വലിയ കലവുമായാണ് വീട്ടിലേയ്ക്ക് വന്നത്. യാമം തട്ടാതിരിക്കാൻ നല്ലൊരൊറ്റമൂലിക്കൂട്ടാണ്. ഒരുമാസം മുടങ്ങാതെ മടിക്കാതെ കുടിക്കണം എന്നു സ്നേഹത്തോടെ നിർബന്ധിച്ചു കൊണ്ടാണ് അതെന്നും എടുത്തു തന്നിരുന്നത്.

ദൂരദർശനിൽ ഒരു ചർച്ചയിൽ പങ്കെടുക്കാനായി തില്ലങ്കേരി വൽസേട്ടൻ തിരുവനന്തപുരത്തു വന്നിട്ടുണ്ടായിരുന്നു. 2006ൽ ബികെ ശേഖർജിയുടെ അവസാനത്തെ ഇലക്ഷനിൽ വത്സൻ മാഷ് തിരുവനന്തപുരത്തുണ്ടായിരുന്നു. കടുത്ത മഞ്ഞപിത്തവുമായി പ്രചാരണ വേദികളിൽ സംസാരിക്കാനെത്തിയ വത്സൻ മാഷ്ടെ പ്രബന്ധകായി കുറച്ചു ദിവസങ്ങൾ അദ്ദേഹത്തോടൊപ്പം എസ് പി ഫോർട്ട് ഹോസ്പിറ്റലിൽ കൂടെയുണ്ടായിരുന്ന പരിചയമുണ്ട്. ആ രാത്രി ചർച്ചയും കഴിഞ്ഞ് തിരിച്ച് കണ്ണൂർക്കുള്ള ട്രെയിൻ പിടിക്കുന്നതിനു മുമ്പ് കിട്ടിയ സമയത്തിന് അദ്ദേഹം കോലിയക്കോട്ട് വീട്ടിൽ വന്നു. കൂടെയിരുന്നു. ഇതുപോലുള്ള നിരവധിപേരുടെ അനുഭവങ്ങളിൽ നിന്നുള്ള പ്രേരണ തന്നു. അവിടുന്നു പിന്നെ ഒരു നിമിഷംപോലും തളർന്നിട്ടില്ല.

തിരിച്ചു കോളേജിൽ കൊണ്ടു ചെന്നാക്കിയത് കോലിയക്കോട് മോഹൻജിയാണ്. ജീവിതം കൊണ്ടാണ് പക വീട്ടേണ്ടത് എന്നു പറഞ്ഞിട്ടു തന്നെയാണ് തിരിച്ചു പോയത്. എന്നും സ്വയംസേവകനായിരിക്കണം എന്നത് നിന്റെ കടമയാണെന്നും. ആശുപത്രിവാസത്തിൽ ഇല്ലാണ്ടുപോയ ക്ലാസുകൾ ഒക്കെ തിരിച്ചു പിടിച്ചു. ലാബൊക്കെ സെമസ്റ്ററിന്റെ അവസാനം ചെയ്യാൻ തരാമെന്ന ഉറപ്പു മേടിച്ചു. സെമസ്റ്റർ കഴിയാറായിരുന്നു. അന്നുവരെ കരുത്തോടെ ജീവിക്കാൻ ഞങ്ങളൊക്കെ കണ്ടു പഠിച്ച അമ്മയുടെ കരച്ചിൽ പിന്നെയൊടുങ്ങിയില്ല. ഒരു സിനിമയിലെ കോളറിൽ കുത്തിപ്പിടിക്കുന്ന സ്വീക്വൻസ് പോലും അമ്മയെ ഭയചകിതയാക്കും. എത്രയോ രാത്രികളിൽ ഹോസ്റ്റലിൽ നിന്ന് ഞാനും അനിയനും രാത്രി അമ്മയെ വിളിച്ചു മണിക്കൂറുകളോളം സംസാരിച്ചു കൊണ്ടിരിക്കും. അമ്മയുടെ കരച്ചിൽ നിർത്തുന്നതു വരെ.

ശരീരത്തിന് ആവശ്യത്തിലധികം അവശതകളായി. നിവർന്നു നിൽക്കേണ്ട മസിലുകളൊക്കെ വെട്ടിപ്പൊളിച്ചിരുന്നു. ഇനി പണിയെടുത്തു ജീവിക്കാതിരിക്കാൻ ഇരുതോളിലെയും സിഗ്നേച്ചർ വെട്ടുകൾ വേറെ. തലയ്ക്ക് പിന്നിലുള്ളത് തൊപ്പിവെച്ചു മറച്ചാണ് ക്ലാസിൽ പോയിരുന്നത്. ആന്റിബയോട്ടിക്കുകളും നിയോസ്‌പോറിനും ഒക്കെക്കൊണ്ട് പുറത്തെ മുറിവുകൾ ഒരുവിധം ഉണങ്ങി. അങ്ങനെ കഴിയുന്ന ഒരു വെളുപ്പാൻ കാലത്ത് രാവിലെ കുളിച്ചു കൊണ്ടിരിക്കുമ്പോൾ ഇടത്തെ തോളിലെ സ്റ്റിച്ചിളക്കിയ മുറിവുകളിലൊന്നിൽ ഒരു മഞ്ഞക്കുമിള. പഴുപ്പാണ്. ഒന്നു കൂടെ നോക്കി. അതേ പഴുപ്പാണ്. കഴിഞ്ഞു. ആരും സഹായത്തിനില്ലാതെ ഇവിടെ വെച്ചു സെപ്ടിക്കായാൽ എങ്ങനെ കൈകാര്യം ചെയ്യും എന്നൊരു ഭയം ഉള്ളിലിങ്ങനെ പടർന്നു. ആരുമറിയാതെ അതിനെ അതിജീവിച്ച കഥ തന്നെ ഒന്നെഴുതാനുണ്ട്.

അവിടെ നിന്നൊക്കെ പിടിച്ചെണീറ്റ് ജീവിച്ചു തുടങ്ങിയപ്പോൾ ഇതാരോടും പറയാൻ ധൈര്യമുണ്ടായില്ല. ഞാനൊരു തെറ്റും ചെയ്തിരുന്നില്ല. പക്ഷെ വീണു പോയവനെ ചവിട്ടാൻ പക്ഷെ ഔത്സുക്യം കൂടുമെന്നത് നീചമനസ്സുകൾക്ക് സഹജസ്വഭാവമാണല്ലോ. കാലം കണക്കു തീർക്കും എന്നിങ്ങനെ അമ്മ പറഞ്ഞു കൊണ്ടിരുന്നു. അമ്മയും അച്ഛനും ആധ്യാത്മികമായി ആദ്യകാലം മുതലേ ഇൻക്ളൈൻഡ് ആയിട്ടുള്ള ഒരു ഭവ്യസ്ഥാനമുണ്ടായിരുന്നു. അവിടെയാണ് ഞങ്ങളൊക്കെ സമർപ്പിക്കപ്പെട്ടത് എന്നിങ്ങനെ അമ്മ ഓരോ സന്ധ്യയിൽ വിളക്കു തെളിച്ചു തൊഴുതു പറയും. കർമഫലത്തിൽ മാത്രം വിശ്വസിക്കും.

സൂര്യനെ ഒന്നു ചുറ്റാൻ വ്യാഴം എടുക്കുന്ന സമയത്തെ പൊതുവെ പറയുന്ന കാലമാണ് വ്യാഴവട്ടം. ചെയ്യുന്ന കർമങ്ങൾക്ക് ഒരു വ്യാഴവട്ടം കൊണ്ട് കർമഫലം ഉണ്ടാകും എന്നൊരു വിശ്വാസമുണ്ട്. ഇന്നൊരു വ്യാഴവട്ടം പൂർത്തിയാവുകയാണ്. അതിനിടയിൽ ചിലരൊക്കെ ഉത്തരത്തിലും തെങ്ങിലുമൊക്കെ വിളഞ്ഞു. ഇടയ്ക്കൊരു പത്രക്കട്ടിങ്ങുമായി ഒരു സുഹൃത്തു വന്നു. ഏതോ റെയിൽവേ സ്റ്റേഷനിൽ ഗുണ്ടാ കുടിപ്പകയിൽ കൊല്ലപ്പെട്ട ഒരു പഴയ പാർട്ടി ഗുണ്ടയുടെ വാർത്ത. എനിക്കാളെ മനസ്സിലായില്ല. യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സെന്ററെന്ന “പാർട്ടി ആസ്ഥാനത്തു” നിന്ന് എസ്എഫ്ഐയുടെ കലാജാഥയുടെ റിഹേഴ്‌സൽ പകുതിക്ക് നിർത്തി ഇറങ്ങി വന്നാണ് അവനിത് പാർട്ടിക്ക് ചെയ്തു കൊടുത്തത്. അവനത് നേരിട്ടറിയാം. യൂണിവേഴ്‌സിറ്റി കോളേജിലെ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്‌ളാസ് റൂമിൽ വാതിലിൻ്റെ മുകളിലെ പടിയിൽ എന്റെ ചോരയിറ്റുന്ന കൊടുവാൾ പരസ്യമായി സൂക്ഷിച്ചു വെച്ച മറ്റൊരു എസ്എഫ്ഐ നേതാവുണ്ടായിരുന്നു. അവന്റെ ക്ളാസിൽ ഇന്നും കമ്യൂണിസ്റ്റുകാരിയായി തന്നെ ജീവിക്കുന്ന എന്റെയൊരു സ്‌കൂൾ സുഹൃത്തുണ്ടായിരുന്നു. അതെന്റെ ചോരയായിരുന്നു എന്നത് അവളുടെ ഉറക്കം കളഞ്ഞിട്ടുണ്ട് പലവട്ടം.

തിരുവനന്തപുരത്തെ എസ്എഫ്ഐയുടെ ഓരോ എതിരാളിയെ തീർക്കാനും ഒരു ക്രിമിനലിന്റെ കൈയ്യൊപ്പ് പതിക്കാൻ പിന്നിൽ നിന്ന മാസ്റ്റർ മൈൻഡാണ് ബിനീഷ് കോടിയേരി. ഒരേ സമയം ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായതിനാൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് “അയ്യോ കാണുന്നില്ലലോ” എന്നു വിഷമിച്ചു കോടതികൾ കയറിയിറങ്ങുമ്പോൾ അന്നിതെല്ലാം നിയന്ത്രിച്ചിരുന്ന കേരളം കണ്ട ഏറ്റവും വലിയ ക്രിമിനൽ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ വീട്ടിലാണ് ഉണ്ടുവിസർജിച്ചുറങ്ങുന്നത്. കേരളത്തിലെ ഏറ്റവും വലിയ പവർബ്രോക്കറിങ് ഒരുകാലത്തും വേറെ ഒരാളുമായിരുന്നില്ല. കേരളം കണ്ട ഓരോ കേസിലും ക്രിമിനൽ രാഷ്ട്രീയക്കാരും രാഷ്ട്രീയ കൊള്ള സംഘവും കാവൽ നിന്നതുകൊണ്ടാണ് പലവട്ടം മുന്നണികൾ മാറിമാറി ഭരിച്ചിട്ടും ഈ ക്രിമിനൽ നിയമത്തിന്റെ പിടികളിൽ നിന്നും എന്നും കുതറി നിന്നത്.

കാലം മാറി.. ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യയിലെ ഏക ഭരണ കേന്ദ്രത്തിൽ, അവരൊക്കെ പാടിപ്പുകഴ്ത്തുന്ന അവരുടെ ക്രിമിനൽ നേതാവ് തന്നെ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് അവരുടെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകനെ ഏറ്റവും നെറികെട്ട കുറ്റകൃത്യങ്ങളിലൊന്നിൽ തന്നെ നിയമത്തിന്റെ പിടിയിലകപ്പെടുക എന്നത് കാലത്തിന്റെ കാവ്യനീതിയാണ്. അത് സംഭവിക്കണം. ഇനിയും ഇതൊന്നും സംഭവിച്ചില്ലെങ്കിൽ ഈ നാടിന്റെ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം പൂർണ്ണമായും നഷ്ടപ്പെടും.

സംഘപ്രസ്ഥാനങ്ങളിൽ വിശ്വസിച്ചവർ അനുഭവിച്ച ജീവിത സാഹചര്യങ്ങളെ ഓർക്കുമ്പോൾ ഞാനൊക്കെ തുച്ഛമായ കണക്കുകൾ കയ്യിലുള്ളവരാണ്. സംഘടനയ്ക്ക് വേണ്ടി നടന്ന വഴികളിൽ സംഭവിച്ചതൊന്നും അവകാശ വാദങ്ങൾക്ക് വേണ്ടി നിരത്തില്ലവർ. ഇതൊക്കെ കഠിനമായ ഈ കണ്ടകാകീർണ്ണമാർഗ്ഗത്തിൽ സ്വയം വരിച്ചവയാണ് എന്നവർ സമാശ്വസിക്കും. ആരോരുമറിയാതെ അതൊക്കെയൊടുങ്ങും. അതൊക്കെയെഴുതിയിട്ടു തുടങ്ങിയാൽ അതിനേക്കാൾ വലിയ മനുഷ്യാവകാശ ലംഘനങ്ങളുടെ ജനാധിപത്യ വിരുദ്ധതയുടെ നീചരാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രയോഗപാഠങ്ങളുടെ കഥകൾ വേറെ എവിടെയുമുണ്ടാകില്ല എന്നുറപ്പാണ്.

ഇന്നും ഇതൊന്നും വീണ്ടും എഴുതണമെന്നാഗ്രഹിച്ചതല്ല. ഇതൊന്നും ഒരു ചിതയിൽ കത്തിത്തീരേണ്ട ഒന്നല്ല എന്നു നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരുന്നത് ശക്തി‌ച്ചേട്ടനാണ്. ഈ ക്രൂരതകളൊക്കെ ആരോരും അറിയാതെ മണ്ണടിഞ്ഞു പോകും. ഈ കപാലികർ മാനവികതയുടെ പ്രത്യയശാസ്ത്രം പുലമ്പി മനുഷ്യനെ ഇനിയും കൊന്നുകൊണ്ടിരിക്കും. അതിനു നിന്നുകൊടുക്കാൻ വയ്യാത്തതുകൊണ്ട് പലവട്ടം ഇതൊക്കെ എഴുതിയിട്ടിട്ടുണ്ട്. ഇന്നലെ Kaaliyambi അമ്പിയണ്ണന്റെ പോസ്റ്റിൽ നിന്നും പലരും മെസഞ്ചറിൽ വന്നു സംഭവിച്ചതൊക്കെ ചോദിക്കുന്നുണ്ട്. വീണ്ടും വീണ്ടും ഓർത്തെടുത്തു പറയാൻ ഇതത്ര സുഖമുള്ള അനുഭവങ്ങളല്ല. മുന്പെഴുതിയത് അവർക്ക് വേണ്ടി കമന്റിൽ കൊടുക്കുന്നു.

പുരാതന ഈജിപ്തിൽ ഇന്നവരുടെ മ്യൂസിയങ്ങളിലും ശവകുടീരങ്ങളിലും മാത്രം കണ്ടെത്താൻ കഴിയുന്ന സംസ്കാരം നിലനിന്നിരുന്ന കാലത്ത്, ആ ജനത മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്നു. മരണാനന്തരം ഞാങ്ങണപ്പാടങ്ങൾ നിറഞ്ഞ അനശ്വര ലോകത്ത് വാഗ്ദത്ത ജീവിതം നിങ്ങൾക്ക് ലഭ്യമാകും. മരണത്തിന്റെ ദേവനായ ഒസീരിസിന്റെയും അദ്ദേഹത്തിന്റെ നാല്പത്തി രണ്ട് ന്യായാധിപന്മാരുടെയും മുന്നിൽ നിങ്ങളെത്തും. നിങ്ങളുടെ കർമങ്ങൾ അവിടെ വിചാരണ ചെയ്യപ്പെടും. ആ ന്യായാധിപന്മാരുടെ മുന്നിൽ നിങ്ങളുടെ ചെക്ക് ലിസ്റ്റിൽ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്ന് സത്യം ചെയ്യണം.

അവിടെ നിങ്ങളുടെ ആത്മാവ് നിലകൊള്ളുന്ന ഹൃദയത്തെ സത്യത്തിന്റെയും നീതിയുടെയും തൂവൽത്തുണ്ടു കൊണ്ട് തൂക്കി നോക്കും. നിങ്ങളുടെ ഹൃദയത്തിനു ഭാരം കൂടുതലാണെങ്കിൽ മുതലയുടെ ശിരസുള്ള ഒരു മൃഗസത്വം പ്രത്യക്ഷപ്പെടും. നിങ്ങൾക്ക് നിങ്ങളുടെ ആത്മാവിനെ എന്നെന്നേക്കുമായി നഷ്ടപ്പെടും. അല്ലെങ്കിൽ അനശ്വരതയുടെ കവാടം നിങ്ങൾക്കായി തുറക്കും. നിത്യതയിലേയ്ക്ക്, ഞാങ്ങണപ്പാടങ്ങൾക്കിടയിലൂടെ നിങ്ങൾക്ക് യാത്ര തുടരാം.

കമ്യൂണിസ്റ്റുകർക്ക് കർമഫലത്തിൽ വിശ്വാസമില്ലെങ്കിലും കർമയ്ക്ക് കമ്യൂണിസ്റ്റുകാരിൽ തികഞ്ഞ വിശ്വാസമാണ്. അതുകൊണ്ട് കർമത്തിലും കർമഫലത്തിലും വിശ്വസിക്കാമോ എന്നോടാരെങ്കിലും ചോദിച്ചാൽ.. തീർച്ചയായും വിശ്വസിക്കാം. വിശ്വസിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button