Latest NewsNewsIndia

വീട്ടിലെ മാലിന്യം കളയാന്‍ പുറത്തു പോയ പതിനാലുകാരിയെ യുവാക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

മീററ്റിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ പെണ്‍കുട്ടി

ഉത്തര്‍പ്രദേശ് : മീററ്റിലെ ഒരു ഗ്രാമത്തില്‍ 14 വയസുകാരിയെ യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. നാലുപേരും 20 വയസിന് അടുത്ത് പ്രായമുള്ളവരാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നതെങ്കിലും, ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ആണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. മീററ്റിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ പെണ്‍കുട്ടി.

പ്രതികളെല്ലാം ഗ്രാമത്തിലെ സ്വാധീനമുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ ആണെന്നും സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതായി പോലീസ് വ്യക്തമാക്കി. മാത്രമല്ല, പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളാകാന്‍ തുടങ്ങിയപ്പോള്‍, കുടുംബാംഗങ്ങളിലൊരാള്‍ നാട്ടിലെ ഒരു സാമൂഹിക പ്രവര്‍ത്തകനെ വിവരം അറിയിച്ചു, തുടര്‍ന്ന് അദ്ദേഹം എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ലോക്കല്‍ ഏരിയ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

‘നാല് പ്രതികള്‍ക്കെതിരെ ഞങ്ങള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ പിടികൂടാനായി ഞങ്ങള്‍ റെയ്ഡുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പെണ്‍കുട്ടിയും പ്രതിയും വിവിധ സമുദായങ്ങളില്‍ പെട്ടവരാണ്. എന്നല്‍ ഒരേ ഗ്രാമത്തിലാണ് താമസിക്കുന്നത്” – ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നവംബര്‍ 19ന് വൈകുന്നേരം വീട്ടിലെ മാലിന്യം കളയാന്‍ പെണ്‍കുട്ടി പോയപ്പോള്‍ ആണ് സംഭവം നടന്നതെന്ന് എഫ്ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യം രണ്ടുപേര്‍ അവളെ ഒരു കരിമ്പിന്‍തോട്ടത്തിലേക്ക് നിര്‍ബന്ധിച്ച് വലിച്ചിഴച്ചു. തുടര്‍ന്ന് മറ്റു രണ്ടുപേര്‍ കൂടി ഇവരോടൊപ്പം കൂടി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ അന്വേഷിച്ചു പോയപ്പോഴാണ് വയലില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടത്. വീട്ടിലെത്തിച്ചപ്പോള്‍ ഗ്രാമത്തിലെ നാലുപേര്‍ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി മാതാപിതാക്കളോട് പെണ്‍കുട്ടി പറഞ്ഞെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button