Latest NewsNewsIndia

നേതാവ് എന്ന രീതിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്ഥിരതയില്ല; വിമര്‍ശനവുമായി ശരദ്‌ പവാര്‍

പൂനെ : പ്രതിപക്ഷ സഖ്യത്തെ രാജ്യത്ത് നയിക്കുന്നതിനുള്ള രാഹുൽ ഗാന്ധിയുടെ കഴിവിനെ വിമർശിച്ച് എൻ.സി.പി അധ്യക്ഷന്‍ ശരദ്‌ പവാര്‍. മറാത്തി ദിനപത്രമായ ലോക്മത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെ നേതാവായി രാജ്യം സ്വീകരിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ശരദ്‌ പവാര്‍ ഇത്തരമൊരു വിമര്‍ശനമുന്നയിച്ചത്.

മഹാരാഷ്ട്രയുടെ മാതൃകയിൽ ബി.ജെ.പി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുന്നില്ലെന്ന് ശരത് പവാർ പറഞ്ഞു. നേതാവ് എന്ന രീതിയിൽ രാഹുൽ ഗാന്ധിക്ക് സ്ഥിരത ഇല്ലാത്തതാണ് കാരണം. രാജ്യത്തെ പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നത് ഇനിയുള്ള നാളിൽ രാഹുൽ ഗാന്ധി ആയിരിക്കുമെന്ന് പറയാൻ തനിക്ക് സാധിക്കില്ല. കോൺ​ഗ്രസിലെ മുതിർന്ന പരിചയ സമ്പന്നരായ നേതാക്കൾക്ക് പോലും രാഹുൽ ഗാന്ധിയുടെ പ്രപർത്തന രീതിയിൽ എതിർപ്പുണ്ട്. സ്വന്തം പാർട്ടിയിൽ എതിർപ്പ് ഉയരുമ്പോൾ രാഹുലിന് മറ്റ് പാർട്ടികളുടെയെല്ലാം കൂട്ടായ്മയുടെ നേതൃപദവി വഹിക്കാൻ സാധിക്കില്ലെന്നും പവാർ വിമർശിച്ചു.

അതേസമയം പവാറിന്റെ ആക്ഷേപങ്ങളോട് പ്രതികരിച്ച് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് രംഗത്തെത്തി. ‘ഏത് സാഹചര്യത്തിലാണ് ശരത് പവാര്‍ ഇത്തരം വിമര്‍ശനമുയര്‍ത്തിയതെന്ന് വ്യക്തമല്ല, എന്നിരുന്നാലും ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പ്രതിപക്ഷനിരയില്‍ ഏറ്റവും സ്ഥിരതയോടെ നിലകൊള്ളുന്ന നേതാവാണ് രാഹുല്‍’ എന്നായിരുന്നു സച്ചിന്‍ സാവന്തിന്റെ പ്രതികരണം. ഭരണഘടനാസ്ഥാപനങ്ങള്‍ പോലും വിശ്വാസ്യത നഷ്ടപ്പെട്ട് നിസ്സഹായരായി നിലകൊള്ളുന്ന സാഹചര്യത്തില്‍ രാജ്യത്തെ നിലവിലെ അവസ്ഥയിലും ഏറ്റവും ധീരമായ അഭിപ്രായങ്ങള്‍ പറയുന്നയാളാണ് രാഹുല്‍ എന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button