Latest NewsKeralaNews

സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി വരുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി കോടിയേരി

കഴിഞ്ഞ തവണ കേരളത്തില്‍ ഏഴിടത്താണ് എല്‍ഡിഎഫിന് അനുകൂലമായത്

കണ്ണൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ ചികില്‍സ നടക്കുകയാണെന്നും ചികില്‍സയുടെ ഭാഗമായിട്ട് ലീവെടുത്ത് മാറി നില്‍ക്കുകയാണെന്നും ചികില്‍സ കഴിയട്ടെ അതിന് ശേഷം പറയാമെന്നുമാണ് കോടിയേരി വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ 13 ജില്ലകളിലും എല്‍ഡിഎഫിന് ഇത്തവണ മുന്‍തൂക്കം ലഭിക്കുമെന്നും കേരളത്തില്‍ ഇടതു തരംഗമായിരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസപ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കുന്ന അംഗീകാരമായിരിക്കും. കണ്ണൂരില്‍ കള്ളവോട്ട് നടക്കുന്നു എന്നത് എല്ലാക്കാലത്തും പറയുന്നതാണ്. കഴിഞ്ഞ തവണ കേരളത്തില്‍ ഏഴിടത്താണ് എല്‍ഡിഎഫിന് അനുകൂലമായത്. കോവിഡ് കാലത്ത് പട്ടിണിയില്‍ നിന്ന് രക്ഷിച്ച സര്‍ക്കാരിന് അല്ലാതെ ആര്‍ക്കാണ് ജനം വോട്ടു ചെയ്യുക. 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ തുക 1400 രൂപയാക്കി വര്‍ധിപ്പിച്ച സര്‍ക്കാരിനല്ലേ ജനം വോട്ടു ചെയ്യുകയുള്ളൂവെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണങ്ങള്‍ കള്ളപ്രചാരവേലയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതൊന്നും ജനങ്ങളില്‍ ഒരു പ്രതികരണവും ഉണ്ടാക്കാന്‍ പോകുന്നില്ല. അതെല്ലാം അന്തി ചര്‍ച്ചകളിലെ വിഷയമല്ലാതെ, തെരഞ്ഞെടുപ്പിലെ വിഷയമേ അല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ബിജെപിക്ക് 2015-ല്‍ ലഭിച്ചതിനേക്കാള്‍ ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ കഴിയില്ല. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താനുള്ള ഒരു നീക്കവും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല. ഇന്ത്യയിലെ ബിജെപി ഇതര സംസ്ഥാനങ്ങളെ അട്ടിമറിക്കാനും എംഎല്‍എമാരെയും കാലുമാറ്റാനും കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്. കേരളത്തില്‍ അത് നടപ്പാകാത്തതിനാല്‍ മറ്റു തരത്തിലുള്ള കുതന്ത്രങ്ങള്‍ ഉപയോഗിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button