Latest NewsNewsIndia

അജിത് ഡോവലിന്റെ മകനോട് മാപ്പ് പറഞ്ഞ് ജയറാം രമേശ്

നികത്താന്‍ കഴിയാത്ത നഷ്ടമാണ് ജയറാം രമേശ് വരുത്തിയതെന്നും ഡോവല്‍ ആരോപിച്ചിരുന്നു

ന്യൂഡല്‍ഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍ വന്‍തോതില്‍ സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണത്തില്‍ മാപ്പു പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. നോട്ട് നിരോധനത്തിന് പിന്നാലെ വിവേകിന് ബ്രിട്ടീഷ് അധീനതയിലുള്ള കെയ്മന്‍ ദ്വീപുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടില്‍ പങ്കുണ്ടെന്നായിരുന്നു ജയറാം രമേശിന്റെ ആരോപണം.

വിവേക് 8300 കോടി രൂപ അനധികൃതമായി നിക്ഷേപിച്ചെന്ന് കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണിതെന്നും റിസര്‍വ്വ് ബാങ്ക് അന്വേഷിക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തനിക്ക് എതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും തനിക്കും സ്ഥാപനത്തിനും വിലമതിക്കാനാകാത്ത രീതിയില്‍ പ്രതിച്ഛായ നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി വിവേക് ഡോവല്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. നികത്താന്‍ കഴിയാത്ത നഷ്ടമാണ് ജയറാം രമേശ് വരുത്തിയതെന്നും ഡോവല്‍ ആരോപിച്ചിരുന്നു.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കൗശല്‍ ഷ്‌റോഫ്, കാരവന്‍ മാഗസിന്‍, ജയറാം രമേശ് എന്നിവര്‍ക്കെതിരെയായിരുന്നു വിവേക് ഡോവല്‍ മാനനഷ്ടത്തിന് കേസ് നല്‍കിയത്. തുടര്‍ന്നാണ് ജയറാം രമേശ് മാപ്പു പറഞ്ഞത്. കോണ്‍ഗ്രസ് നേതാവിന്റെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നതായി വിവേക് ഡോവല്‍ അറിയിച്ചു. മാപ്പ് വിവേക് ഡോവല്‍ അംഗീകരിച്ചതിനാല്‍ ജയറാം രമേശിനെതിരായ മാനനഷ്ട കേസിലെ നടപടി ഡല്‍ഹിയിലെ റോസ് അവന്യു കോടതി അവസാനിപ്പിച്ചു. അതേസമയം മാപ്പപേക്ഷിക്കില്ല എന്ന് വ്യക്തമാക്കിയ കാരവന്‍ മാസികയ്ക്കും ലേഖകനുമെതിരായ മാനനഷ്ട കേസ് തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button