KeralaLatest NewsNews

ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍

ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി

തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പ്രത്യേക നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സര്‍ക്കാരാണ് നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം നിരാകരിക്കുകയല്ല ഗവര്‍ണര്‍ ചെയ്യേണ്ടത്. നിയമസഭ എപ്പോള്‍ ചേരണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ഗവര്‍ണര്‍ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വിജയരാഘവന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ അജണ്ടകളാണ് നിയമസഭ വിളിച്ചു ചേര്‍ത്ത് നടപ്പാക്കുക. നിയമസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കാന്‍ ഒരു സമിതിയുണ്ട്. ഗവര്‍ണര്‍ എന്നത് ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ ഭരണഘടനാനുസൃതമായാണ് പെരുമാറേണ്ടതെന്ന് സുപ്രീംകോടതി തന്നെ ചൂണ്ടിക്കാണിച്ചതാണ്.

സര്‍ക്കാര്‍ ചെയ്യുന്ന കാര്യം എന്താണ് എന്ന് മുന്‍കൂട്ടി ഗവര്‍ണറെ അറിയിച്ചല്ല നിയമസഭ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ അഭ്യര്‍ഥന നിരാകരിച്ചതോടെ ഒരു തെറ്റായ കീഴ്‌വഴക്കമാണ് സൃഷ്ടിക്കപ്പെട്ടത്. ഇത് ഗവര്‍ണര്‍ വഹിക്കുന്ന ഭരണഘടനാപരമായ പദവിയുടെ ഉയര്‍ന്ന നിലവാരത്തെ പരിഗണിക്കാത്തതു കൊണ്ടാണ്. ഗവര്‍ണര്‍ ഇത്തരം കാര്യങ്ങളില്‍ ഭരണഘടനാനുസൃതമായാണ് പെരുമാറേണ്ടതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button