KeralaLatest NewsNews

കാളകെട്ടിയില്‍ ഇനി അയ്യപ്പ ഭക്തരെ കാത്തിരിയ്ക്കാന്‍ നന്ദികേശനുണ്ടാകില്ല ; നാടിനെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞു

ദഹനസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം

കോട്ടയം : ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിലെ കാളകെട്ടി ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ഇനി അയ്യപ്പ ഭക്തരെ കാത്തിരിയ്ക്കാന്‍ നന്ദികേശനുണ്ടാകില്ല. നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി നന്ദികേശന്‍ വിട പറഞ്ഞു. ദഹനസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തദ്ദേശവാസിയായ വള്ളിപ്പാറ സുലോചനയാണ് നന്ദികേശനെ സംരക്ഷിച്ചിരുന്നത്.

അയ്യപ്പ ഭഗവാന്റെ വരവു കാത്ത് പരമശിവന്‍ കാളപ്പുറത്ത് എത്തിയെന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് കാളകെട്ടി ശിവപാര്‍വതി ക്ഷേത്രം. 12 വര്‍ഷം മുന്‍പാണ് കാളകെട്ടിയിലേക്ക് നന്ദികേശന്‍ എത്തുന്നത്. സന്താനലബ്ധിയ്ക്കു വേണ്ടി ചെങ്ങന്നൂര്‍ സ്വദേശി പ്രസാദാണു കാളക്കിടാവിനെ നടയ്ക്കിരുത്തിയത്. നാട്ടുകാര്‍ കാളയ്ക്കു നന്ദികേശന്‍ എന്നു പേരിട്ടു. എരുമേലി നിന്നു പരമ്പരാഗതപാതയിലൂടെ ശബരിമലയ്ക്കു പോകുന്ന തീര്‍ത്ഥാടകര്‍ നന്ദികേശനെ കാണാന്‍ എത്തുമായിരുന്നു.

നന്ദികേശന്റെ തൊഴുത്തിന്റെ മേല്‍ക്കൂര പൊളിച്ച ശേഷമാണു കര്‍മ്മസ്ഥലം തയാറാക്കിയത്. കര്‍മ്മിയുടെയും സഹകര്‍മ്മിയുടെയും നേതൃത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്കു ശേഷം മാവിന്‍ വിറക്, ചിരട്ട തുടങ്ങിയവ ഉപയോഗിച്ചു ദഹിപ്പിച്ചു. മരണത്തിന്റെ ആറാം ദിവസം പാളയില്‍ ചാരമെടുത്തു കുടത്തില്‍ സൂക്ഷിയ്ക്കും. പതിനാറാം ദിവസം ചിതാഭസ്മം അഴുതയാറ്റില്‍ നിമജ്ജനം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button