KeralaLatest NewsNews

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ വിവാഹ ദല്ലാളോ ?

അധികാരത്തിന്റെ ആനപ്പുറത്ത് ഇരിക്കുമ്പോള്‍ എന്തും ചെയ്യാമെന്നുള്ള ധാര്‍ഷ്ട്യം അല്ലാതെ മറ്റെന്താണ് ഇത്? എന്ന ചോദ്യവുമായി ഹരീഷ് വാസുദേവന്‍ : വിവാദം കത്തിപ്പടരുന്നു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ വിവാഹ ദല്ലാളോ ? എന്ന ചോദ്യവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ ഹരീഷ് വാസുദേവന്‍.
പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതിയോട് ഇരയായ കുട്ടിയെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ.് എ ബോബ്ഡെയ്ക്ക് എതിരെയാണ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍ രംഗത്ത് എത്തിയത്. തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റ് വഴിയാണ് ഹരീഷ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

Read Also : സംസ്ഥാനത്ത് വീണ്ടും ചെങ്കൊടി പാറിയ്ക്കാന്‍ സിപിഎമ്മിന്റെ ഉരുക്കുകോട്ട

പോക്‌സോ കേസിലെ ഇരയെ വിവാഹം കഴിക്കാമോ എന്ന് പ്രതിയോട് ചോദിക്കാന്‍ സുപ്രീം കോടതി ജഡ്ജിക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് അഭിഭാഷകന്‍ ചോദിക്കുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയോട് ഇരയെ വിവാഹം ചെയ്യാന്‍ തയ്യാറാണോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. കേസില്‍ പ്രതിയായ മോഹിത് സുഭാഷ് ചവാന്റെ ജാമ്യഹര്‍ജി പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനി ജീവനക്കാരനായ പ്രതി മോഹിത് ചവാന്‍ വിദ്യാര്‍ത്ഥിനിയും അകന്ന ബന്ധുവുമായ പതിനാറുകാരിയെ ബലാത്സംഗം ചെയ്തുവെന്നതാണ് കേസ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘ചീഫ് ജസ്റ്റിസ് വിവാഹ ദല്ലാളോ?

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ, വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കയറി വാ പൊത്തിപ്പിടിച്ചു ബലത്സംഗം ചെയ്തു. മുഖത്ത് ആസിഡ് ഒഴിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീട് 10-12 തവണ ബലാത്സംഗം ചെയ്തു. പരാതിപ്പെടാന്‍ പോലീസില്‍ പോയ അമ്മയെ ഭീഷണിപ്പെടുത്തി രേഖകളില്‍ ഒപ്പിടീച്ചു, വിവാഹം കഴിച്ചുകൊള്ളാം എന്നു വാഗ്ദാനം നല്‍കി. എന്നാല്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തി ആയപ്പോള്‍ അവള്‍ പരാതി നല്‍കി. പ്രതിയ്‌ക്കെതിരെ പോക്‌സോ കേസെടുത്തു. എന്നാല്‍ ഇയാള്‍ക്ക്
സെഷന്‍സ് കോര്‍ട്ട് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതേതുടര്‍ന്ന് ഇര ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അത് റദ്ദാക്കി. അതിനെതിരെ പ്രതി സുപ്രീംകോടതിയെ സമീപിച്ചു.
സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി വിധി നിയമപരമായി ശരിയാണോ അല്ലയോ എന്ന് നോക്കേണ്ട ജോലിയാണ് സുപ്രീംകോടതിയുടെത്.

കേസില്‍ ജാമ്യഹര്‍ജി കേള്‍ക്കവേ, ‘നിങ്ങള്‍ക്കവളെ വിവാഹം കഴിക്കാമോ’ എന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. ‘ഞങ്ങള്‍ പറഞ്ഞത് കൊണ്ടാണ് നിങ്ങള്‍ വിവാഹം കഴിക്കുന്നത് എന്നു നാളെ നിങ്ങള്‍ പറയും. അത് വേണ്ട, ഞങ്ങള്‍ നിര്‍ബന്ധിക്കുകയല്ല’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

‘അറസ്റ്റ് ചെയ്താല്‍ പ്രതിയെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും’ – വക്കീല്‍.
‘ഒരു മൈനര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നു ജോലി ഉണ്ടെന്ന്’ – ചീഫ് ജസ്റ്റിസ്.

‘നേരത്തേ വിവാഹം കഴിക്കാന്‍ തയാറായിരുന്നു. ഇര സമ്മതിച്ചില്ല.
അതുകൊണ്ട് പ്രതി വേറെ വിവാഹം കഴിച്ചു’ – വക്കീല്‍.

—————————————————-
Bar & Bench ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ കോര്‍ട്ട് റിപ്പോര്‍ട്ടിംഗ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയിലെ വിവരങ്ങളാണ്. ഇത് ശരിയാണെന്ന് വിശ്വാസിച്ചാണ് ബാക്കി പറയുന്നത്.
സത്യമാണെങ്കില്‍, ഇത്തരം ജഡ്ജിമാരെ ജനം വീട്ടില്‍ക്കയറി തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്ന കാലം വിദൂരത്തല്ല. വക്കീലല്ലേ, ആ വിധിയെ അതിന്റെ മെറിറ്റില്‍ അല്ലേ വിമര്‍ശിക്കേണ്ടത് എന്നൊക്കെ സഹപ്രവര്‍ത്തകര്‍ ചോദിച്ചേക്കാം. ക്ഷമിക്കണം, ഇക്കാര്യത്തില്‍ എനിക്കങ്ങനെ തോന്നുന്നില്ല.
പോക്‌സോ-റേപ്പ് കേസ് ജാമ്യം പരിഗണിക്കുമ്പോള്‍ ഇരയെ പ്രതി വിവാഹം കഴിക്കുമോ എന്നു ചോദിക്കാന്‍ ചീഫ് ജസ്റ്റിസിന് എന്ത് അധികാരം? വിവാഹം ചെയ്താല്‍ ചെയ്ത കുറ്റം ഇല്ലാതാകുമോ? ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെ ആ ഇരയുടെ വിവാഹ ദല്ലാള്‍പ്പണി ഏല്പിച്ചിട്ടുണ്ടോ? റേപ്പ് കേസില്‍ വിവാഹം എങ്ങനെയാണ് ഓപ്ഷനായി വരുന്നത്? ഏത് നിയമം?

18 തികഞ്ഞ യുവതി ആയിരുന്നെങ്കില്‍ Consent ഉണ്ടായിരുന്നു എന്ന് വാദത്തിനെങ്കിലും സമ്മതിക്കമായിരുന്നു. ഇത് 16 വയസുള്ള പെണ്‍കുട്ടിയാണ്. സമ്മതം കൊടുക്കാനുള്ള പ്രായം പോലുമായിട്ടില്ല. ഈ കാരണങ്ങളാല്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവ് ‘അട്രോഷ്യസ്’ എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അതില്‍ എന്ത് തെറ്റുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തിയത്?

അധികാരത്തിന്റെ ആനപ്പുറത്ത് ഇരിക്കുമ്പോള്‍ എന്തും ചെയ്യാമെന്നുള്ള ധാര്‍ഷ്ട്യം അല്ലാതെ മറ്റെന്താണ് ഇത്? തോന്നിയവാസം അല്ലാതെ മറ്റെന്താണിത്? മൈ ലോഡ്,
നിങ്ങള്‍ ജാമ്യം കൊടുക്കുകയോ റദ്ദാക്കുകയോ ഒക്കെ ചെയ്‌തോളൂ, വിധിയില്‍ അതിന്റെ കാരണങ്ങള്‍ എഴുതി വെയ്ക്കൂ. അല്ലാതെ റേപ്പിസ്റ്റിനു ഇരയെ വിവാഹം കഴിക്കാനുള്ള ഓപ്ഷന്‍ വെയ്ക്കാന്‍ നിങ്ങളാരാണ്? റേപ്പ് വിക്ടിമിന്റെ സെക്ഷ്വല്‍ ഏജന്‍സി സുപ്രീംകോടതിക്കാണോ?
Shame on you, Mr.Chief Justice.
ഇത് പറയുന്നതിന്റെ പേരില്‍ എന്നെ കോടതിയലക്ഷ്യം എടുത്ത് കഴുവേറ്റാന്‍ വിധിക്കുകയാണെങ്കില്‍ മൈ ലോഡ്, അങ്ങോട്ടു വിളിപ്പിക്കൂ. ബാക്കി നേരില്‍ മുഖത്ത് നോക്കി പറയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button