ഇടത് സ്ഥാനാർത്ഥിയായോ മറ്റേതെങ്കിലും പാര്‍ട്ടി അംഗമായോ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയ നടൻ കൊല്ലം തുളസിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കലാകാരനായ താന്‍ രാഷ്ട്രീയത്തില്‍ പോയത് തെറ്റായി പോയെന്നും ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാന്‍ താനില്ലെന്നും കൊല്ലം തുളസി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
വളരെ സാഹസികത നിറഞ്ഞ രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേതെന്ന് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നു. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കൊല്ലം ജില്ലയിലെ കുണ്ടറയിലേക്ക് ബി.ജെ.പി കൊല്ലം തുളസിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മത്സരിക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ബി.ജെ.പി തന്നെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുന്നില്ലെന്നും പാർട്ടി കൈയ്യൊഴിഞ്ഞുവെന്നും തുളസി അടുത്തിടെയാണ് വെളിപ്പെടുത്തിയത്.
Also Read:യുപിയിൽ കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തി
ഇതിനു പിന്നാലെയാണ് കൊല്ലം തുളസി സി പി എമ്മിലേക്ക് ചേക്കേറുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹം രംഗപ്രവേശനം ചെയ്തത് ഏറെ വാർത്തയായിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും കളം മാറ്റി ചവിട്ടിയിരിക്കുകയാണ് താരം.
“ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിൽ അംഗമാകാനോ പ്രവര്‍ത്തിക്കാനോ താത്പര്യമില്ല. ബി.ജെ.പി. വിട്ട് സി.പി.എമ്മില്‍ ചേരാന്‍ പോകുന്നുവെന്നും ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള താത്പര്യം കൊണ്ടാണ് ബി.ജെ.പിയില്‍ പോയത്. എന്നാല്‍ പാര്‍ട്ടിക്കാര്‍ അത് മുതലെടുക്കുകയായിരുന്നു. ശബരിമല വിഷയവുമായി ഉണ്ടായ പ്രശ്‌നത്തില്‍ പാര്‍ട്ടിക്കാര്‍ ആരും കൂടെനിന്നില്ല. അതേസമയം ഇനി കൊല്ലം തുളസി എന്ന കലാകാരനായി ജീവിക്കാനാണ് താത്പര്യപ്പെടുന്നത്. ഇനി രാഷ്ട്രീയത്തിലേക്കില്ല”. – കൊല്ലം തുളസി പറഞ്ഞു.
Post Your Comments