KeralaLatest NewsNews

‘സ്ത്രീകൾ വരുന്നത് അയ്യപ്പന് പ്രശ്നമല്ലെങ്കിൽ പിന്നെന്താ?’; കഴക്കൂട്ടം യുഡിഎഫ് സ്ഥാനാർത്ഥിക്ക് പഴയ ബ്ലോഗ് പാരയാകുമ്പോൾ

ശബരിമല യുവതി പ്രവേശനത്തിനെതിരെ നിയമ നിർമ്മാണം നടത്തുമെന്ന് കോൺഗ്രസ് പറയുമ്പോഴും പല കോൺഗ്രസ്സ് സ്ഥാനാര്ഥികളുടെയും മുൻ നിലപാട് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. ഇത്തരത്തിൽ ഒന്നാണ് ഇപ്പോൾ കഴക്കൂട്ടം കോൺഗ്രസ് സ്ഥാനാർഥി എസ്എസ് ലാലിന്റെ പഴയ ലേഖനം.

ആർത്തവമുള്ള പ്രായത്തിൽ ശബരിമലയിൽ പോയെന്ന് പല സ്ത്രീകളും വെളിപ്പെടുത്തിയതാണ്. അത് അയ്യപ്പന് പ്രശ്നം ഉണ്ടാക്കിയില്ലെങ്കിൽ നമ്മളായിട്ട് എന്തിനു വിഷമിക്കണം എന്നായിരുന്നു എസ് എസ് ലാൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനം. ചെറുപ്പക്കാരി സ്ത്രീകളുടെ സാന്നിദ്ധ്യം അയ്യപ്പൻറെ ബ്രഹ്മചര്യത്തിൽ കളങ്കം വരുത്തില്ല എന്ന കാര്യത്തിൽ വിശ്വാസികൾക്ക് ധൈര്യം വേണമെന്നായിരുന്നു എസ് എസ് ലാൽ പറഞ്ഞത്. വിശ്വാസികൾക്ക് അയ്യപ്പൻറെ കൺട്രോളിലും ആത്മനിയന്ത്രണത്തിലും വിശ്വാസമുണ്ടാകണമെന്നായിരുന്നു എസ് എസ് ലാൽ കുറിച്ചത്.

കഴക്കൂട്ടത്ത് ഇക്കുറി എസ് എസ് ലാൽ ആണ് യു ഡി എഫ് സ്ഥാനാർത്ഥിയാകുന്നത്. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണെന്ന് കോൺഗ്രസ് ആവർത്തിക്കുമ്പോഴും വിശ്വാസികളെ വ്രണപ്പെടുത്തിയ, അയ്യപ്പനെ അപമാനിച്ച എസ് എസ് ലാലിനെ പോലെയുള്ളവരെ തന്നെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയായി നിർത്തുന്നതിലൂടെ കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്ന നിലപാട് എന്താണെന്ന് ചോദ്യമുയരുകയാണ്.

Also Read:അച്ചോടാ… എന്തൊരു ക്യൂട്ട്; കുമ്മനം രാജശേഖരനെ വിടാതെ കുട്ടിക്കുറുമ്പി, വൈറൽ ചിത്രം !

2016ൽ ഒരു ത്രികോണ പോര് കണ്ട മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. കടകംപള്ളി സുരേന്ദ്രനും വി. മുരളീധരനും എം.എ വാഹിദും കഴക്കൂട്ടത്ത് ഏറ്റുമുട്ടിയപ്പോൾ 7347 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ അന്ന് കടകംപള്ളി വിജയിച്ചു. ഇത്തവണയും അത്തരമൊരു ത്രികോണ മത്സരം തന്നെ കാണാനാകുമെന്നാണ് ജനം കരുതുന്നത്. കടകംപള്ളി സുരേന്ദ്രൻ തന്നെ ആണ് ഇക്കുറിയും കഴക്കൂട്ടത്ത് നിന്നും മത്സരിക്കുന്നത്. ശോഭ സുരേന്ദ്രനാണ് ബിജെപി സ്ഥാനാർത്ഥി.

ശബരിമല വിഷയം പ്രചരണായുധമാക്കി ഉയർത്തിപ്പിടിക്കുന്നത് ബിജെപിയല്ല, മറിച്ച് കോൺഗ്രസ് തന്നെയാണ്. വിശ്വാസികൾക്കൊപ്പമാണെന്ന് നൂറുവട്ടം പറയുമ്പോഴും, ഇത്തരത്തിൽ ഇരട്ടത്താപ്പ് പരസ്യമായി തന്നെ പ്രകടമാക്കുകയാണ് കോൺഗ്രസ്. എസ് എസ് ലാലിൻ്റെ സ്ഥാനാർത്ഥിത്വം തന്നെ അതിനുദാഹരണം. കപട ആചാര സംരക്ഷകരായ കോൺഗ്രസ് പാർട്ടിയുടെ കഴക്കൂട്ടത്തെ സ്ഥാനാർത്ഥി എസ് എസ് ലാലിൻ്റെ ഫേസ്ബുക് പോസ്റ്റ്‌ ഈ തെരഞ്ഞെടുപ്പ് വേളയിൽ ആയുധമാക്കാനൊരുങ്ങുകയാണ് എതിരാളികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button