KeralaLatest News

യുവാവിന്റെ സമയോചിത ഇടപെടല്‍,​ തലകറങ്ങി താഴേക്ക് വീണ ബിനുവിന് ഇത് പുതു ജീവന്‍

ബിനു മറിഞ്ഞുവീഴുന്നതും ബാബുരാജ് രക്ഷിക്കുന്നതും പിന്നീട് കൂടുതല്‍ പേര്‍ ഓടിയെത്തി സഹായിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

വടകര: കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാങ്ക് വരാന്തയില്‍ നിന്ന് തലകറങ്ങി താഴേക്ക് മറിഞ്ഞ ആളെ സമയോചിതമായ ഇടപെടലിലൂടെ യുവാവ് രക്ഷപ്പെടുത്തി. അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനുവിനാണ് (38) കീഴല്‍ തയ്യല്‍മീത്തല്‍ സ്വദേശി ബാബുരാജ് രക്ഷകനായത്. ബാബുരാജിന്റെ ശ്രദ്ധ പതിഞ്ഞതുകൊണ്ട് മാത്രമാണ് താഴേക്കു വീഴുകയായിരുന്ന അരൂര്‍സ്വദേശി ബിനു രക്ഷപ്പെട്ടത്. ബിനു മറിഞ്ഞുവീഴുന്നതും ബാബുരാജ് രക്ഷിക്കുന്നതും പിന്നീട് കൂടുതല്‍ പേര്‍ ഓടിയെത്തി സഹായിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ബാങ്കിന് പുറത്തെ അരമതിലില്‍ ചാരി നില്‍ക്കവെ പൊടുന്നനെ തലകറങ്ങി താഴേയ്ക്ക് വീണ അരൂര്‍ ഹരിത വയല്‍ ബിനു നിലയത്തില്‍ ബിനു എന്ന ബാബുവിനെയാണ് സമീപത്തു നില്‍ക്കുകയായിരുന്ന കീഴല്‍ യുപി സ്‌കൂളിനു സമീപം തയ്യില്‍ മീത്തല്‍ ബാബുരാജ് (45) രക്ഷിച്ചത്. താഴേക്ക് വീണിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന വന്‍ അപകടത്തില്‍ നിന്നുമാണ് ബിനുവിനെ ബാബു രാജ് രക്ഷിച്ചത്.

കെട്ടിടത്തിനു താഴെ വൈദ്യുതകമ്പി ഉള്‍പ്പെടെയുണ്ടായിരുന്നു. എന്നാല്‍ കൃത്യസമയത്തെ ബാബുവിന്റെ ആത്മസപീനത്തോടെയുള്ള ഇടപെടല്‍ ബിനുവിന്റെ ജീവന്‍ തിരികെ നല്‍കുക ആയിരുന്നു. തൊഴിലാളികളായ ഇരുവരും ക്ഷേമനിധി അടയ്ക്കാനാണ് ബാങ്കില്‍ എത്തിയത്. ഊഴം കാത്ത് ബാങ്ക് വരാന്തയില്‍ നില്‍ക്കുമ്പോള്‍ ബിനു പെട്ടെന്ന് തലകറങ്ങി കെട്ടിടത്തിന്റെ കൈവരിയും കടന്ന് പിറകിലേക്കു വീഴുകയായിരുന്നു.

ഇതുകണ്ട ബാബു പെട്ടെന്ന് ബിനുവിന്റെ കാലിന്മേല്‍ പിടിത്തം ഇടുകയും കൈവരിയോട് കാല്‍ ചേര്‍ത്തു പിടിച്ച്‌ ആത്മസാന്നിധ്യം കൈവിടാതെ നിന്നു മറ്റുള്ളവരുടെ സഹായം തേടുകയും ചെയ്തു. അപ്പോഴേക്കും ബാങ്കില്‍ എത്തിയവരും ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരനും ഓടിയെത്തി ബിനുവിനെ പിടിച്ച്‌ ഉയര്‍ത്തി വരാന്തയില്‍ കിടത്തി.

ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ബിനുവിനെ വീട്ടിലേക്ക് വിട്ടു.നേരത്തെ യുഎല്‍സിസിഎസിലെ ജീവനക്കാരനായിരുന്നു ബിനു. നിര്‍മ്മാണ തൊഴിലാളിയാണ് രക്ഷപ്പെടുത്തിയ ബാബുരാജ്. തക്ക സമയത്ത് ഒരാളെ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ബാബുരാജ്. ബിനു വീഴുന്നതിന്റെയും ബാബുരാജ് രക്ഷിക്കുന്നതിന്റെയും സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button