KeralaLatest News

രഹസ്യ ഭാഗത്തെ മുറിവ് എങ്ങനെയെന്ന് കുഞ്ഞിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും

മിക്ക പരുക്കുകള്‍ക്കും ചികിത്സ ലഭിച്ചിട്ടില്ല. പൊട്ടലുകളും ഒടിവുകളും തനിയെ മുറി കൂടിയ നിലയിലാണ്.

കോട്ടയം: മൂവാറ്റുപുഴയിലെ അസം സ്വദേശിയായ കുഞ്ഞിന്റെ രഹസ്യ ഭാഗത്തെ ഗുരുതര പരുക്ക് ഒടിഞ്ഞ സൈക്കിളിന്റെ കമ്പി കുത്തി കയറിയതാണെന്നും തുടയെല്ലിന്റെ പൊട്ടല്‍ ശുചിമുറിയില്‍ തെന്നി വീണപ്പോള്‍ ഉണ്ടായതാണെന്നും ആയിരുന്നു അച്ഛനും രണ്ടാനമ്മയും ഇതുവരെ പറഞ്ഞിരുന്നത്. ഇതിനായി ഇവർ സൈക്കിളും കൊണ്ടുവന്നു കാട്ടിയിരുന്നു. എന്നാൽ ക്രൂര പീഡനത്തിന് ഇരയായ കുഞ്ഞിന്റെ രഹസ്യ ഭാഗത്തെ മുറിവ് കത്തിയുടെ പിടികൊണ്ടുള്ളതാണെന്ന് കുഞ്ഞ് ഡോക്ടര്‍മാരോടു വെളിപ്പെടുത്തി.

ഇതിന്റെ ശബ്ദരേഖ ഡോക്ടർമാർ പൊലീസിനു കൈമാറിയിട്ടുണ്ട്.ഇതോടെ കുഞ്ഞിന് വിശദമായ സ്‌കാനിങ് പരിശോധന നടത്തി. തലയോട്ടി, കൈ, കൈ വിരല്‍, വാരിയെല്ല് എന്നിവയ്ക്ക് പൊട്ടലുണ്ടെന്നും ബോധ്യപ്പെട്ടു. മിക്ക പരുക്കുകള്‍ക്കും ചികിത്സ ലഭിച്ചിട്ടില്ല. പൊട്ടലുകളും ഒടിവുകളും തനിയെ മുറി കൂടിയ നിലയിലാണ്. കുഞ്ഞിന്റെ പ്രായം 3 വയസും 6 മാസവും ആണെന്നും പരിശോധനയില്‍ തെളിഞ്ഞു. കാലിലെ അസ്ഥിയിലെ പൊട്ടല്‍ കാല് ആരോ ബലമായി പിടിച്ച്‌ പിരിക്കുമ്പോള്‍ ഉണ്ടാകുന്ന വിധമാണ്.

മാനസിക വിഭ്രാന്തിയുള്ള ഒരാള്‍ കുഞ്ഞിനോട് കാട്ടുന്ന ക്രൂരതയ്ക്ക് സമാനമാണ് പരുക്കുകള്‍ എന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ലൈംഗികമായി ദുരുപയോഗം നടന്നതായി പൂര്‍ണമായി തെളിഞ്ഞിട്ടില്ല. എന്നാല്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡന സാധ്യതകളുണ്ട് എന്ന് കണ്ടെത്തി. കുഞ്ഞിനോട് അതിക്രമം നടത്തിയിട്ടില്ലെന്നാണ് അച്ഛനും രണ്ടാനമ്മയും പറയുന്നത്. ഇവര്‍ ഇരുവരുമാണു കുഞ്ഞിനൊപ്പം ആശുപത്രിയിലുള്ളത്.

താന്‍ കോഴിക്കടയില്‍ ദിവസവും ജോലിക്ക് പോകും അതിനാല്‍ പകല്‍ സമയം ഉണ്ടാകുന്ന കാര്യങ്ങള്‍ അറിയില്ല. എന്നാല്‍ ഇതുവരെയും ആരെങ്കിലും ഉപദ്രവിച്ചതായി കുഞ്ഞ് പറഞ്ഞിട്ടില്ലെന്നും അച്ഛന്‍ പറഞ്ഞു. കുഞ്ഞിനെ ഉപദ്രവിച്ചിട്ടില്ലെന്ന് മൊഴിയില്‍ ഇവരും ഉറച്ചു നില്‍ക്കുന്നു. ഭാര്യ തന്നെയും ഈ മകളയും ഉപേക്ഷിച്ചിട്ടു പോയപ്പോഴാണ് രണ്ടാം വിവാഹം കഴിച്ചത്. ഈ യുവതിയാണ് ഇപ്പോള്‍ കുഞ്ഞിനൊപ്പം ഉള്ളത്. ഇവര്‍ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടിട്ടില്ലെന്നും അച്ഛന്‍ പറയുന്നു.

അതേസമയം വീട്ടില്‍ വന്ന് രാത്രി തങ്ങുന്ന ബന്ധുവിനെ സംശയമുണ്ട് എന്ന വിധത്തിലാണ് രണ്ടാനമ്മ പറയുന്നത്. വയറുവേദനയും ഛര്‍ദിയും മൂലമാണ് മൂവാറ്റുപുഴ വാടകയ്ക്ക് താമസിച്ച്‌ കോഴിക്കടയില്‍ ജോലി ചെയ്യുന്ന 37 വയസ്സുകാരന്റ മകളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുട്ടികളുടെ ശസ്ത്രക്രിയ വിഭാഗം ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ മലാശയവും വന്‍കുടലും ചേരുന്ന ഭാഗത്തെ പൊട്ടല്‍ കണ്ടെത്തി.

ഇതോടെയാണ് ഇത് ലൈംഗിക പീഡനം മൂലമാണ് ഉണ്ടായതെന്ന സംശയം ഡോക്ടർമാർക്ക് ഉണ്ടാകുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തത്. അതീവ ഗുരുതര നിലയില്‍ നിന്ന് വിദഗ്ധ ചികിത്സയിലൂടെ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഇപ്പോള്‍ ഭക്ഷണം കഴിക്കാനും സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button