COVID 19KeralaLatest NewsNews

രാജ്യത്ത് നടമാടുന്നത് ശിങ്കിടി മുതലാളിത്തത്തിന്‍റെ തീവെട്ടിക്കൊള്ള : ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ശിങ്കിടി മുതലാളിത്തത്തിന്‍റെ തീവെട്ടിക്കൊള്ളയാണ് രാജ്യത്ത് നടമാടുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. കോവിഡ് മഹാമാരിയെപ്പോലും കോര്‍പ്പറേറ്റു സേവയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന ശിങ്കിടി മുതലാളിത്തത്തിന്‍റെ അവതാരമായി മോദി മാറിയിരിക്കുന്നുവെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Read Also : കോവിഡ് വാക്സിന്റെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മരുന്ന് കമ്പനികള്‍ക്ക് കത്ത് അയച്ച് കേന്ദ്രസർക്കാർ

ഇന്ത്യയില്‍ നടക്കുന്നത് കോവിഡ് നരഹത്യയാണെന്നും ഈ നരഹത്യകളുടെ ഒന്നാംപ്രതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ധനമന്ത്രി തോമസ് ഐസക് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

കൊവിഡ് മഹാമാരിയെപ്പോലും കോർപ്പറേറ്റു സേവയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന ശിങ്കിടി മുതലാളിത്തത്തിന്റെ അവതാരമായി നരേന്ദ്രമോഡി മാറിയിരിക്കുന്നു. 150 രൂപയ്ക്കു വിറ്റാലും കൊവിഷീൽഡ് ചെറിയൊരു ലാഭം നൽകുമെന്ന് കമ്പനി ഉടമ തന്നെ വ്യക്തമാക്കിയിട്ടും, 400 രൂപയ്ക്കു സംസ്ഥാനങ്ങൾക്കും 600 രൂപയ്ക്ക് സ്വകാര്യ ആശുപത്രികൾക്കും വിൽക്കാൻ അനുവാദം നൽകിയതിന് മറ്റൊരു വിശദീകരണമില്ല.

കൊവിഷീൽഡ് ഇത്തരത്തിൽ വില വർദ്ധിപ്പിച്ച് വിപണനം ചെയ്യാൻ കമ്പനിയ്ക്കുള്ള അവകാശം തന്നെ തർക്കവിഷയമായിരിക്കുമ്പോഴാണ് കൊള്ളലാഭമുണ്ടാക്കാൻ അവർക്ക് അനുവാദം ലഭിച്ചിരിക്കുന്നത്. വാക്സിൻ കണ്ടുപിടിച്ചത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയാണ്.
ഇത് ഉപയോഗപ്പെടുത്തുന്നതിനു മുമ്പുള്ള ട്രയൽ പരീക്ഷണങ്ങളും മറ്റും നടത്തുന്നതിനും ടെണ്ടർ വിളിച്ചപ്പോൾ അവർ വെച്ച നിബന്ധന കൊവിഡ് പകർച്ചവ്യാധിക്കാലത്ത് നിർമ്മാണച്ചെലവിൽ തന്നെ വേണം ഉൽപ്പന്നങ്ങൾ വിൽക്കാനെന്നുള്ളതാണ്. മൂന്നാംലോക രാജ്യങ്ങൾക്കു ലാഭമെടുക്കാതെ നൽകണം. അതുകൊണ്ടു പല ഔഷധക്കമ്പനികളും താൽപ്പര്യം കാണിച്ചില്ല. അതുകൊണ്ടാണ് വലിയ പെരുമയൊന്നും ഇല്ലാത്ത ആസ്ട്രാസെനിക്ക എന്ന കമ്പനിക്കു പാർട്ണർഷിപ്പിനുള്ള അവസരം കിട്ടിയത്.

ട്രയലുകൾ നടത്തി, അംഗീകാരം നേടി, ലോകം മുഴുവൻ കരാറുകളിൽ ഏർപ്പെടാനുള്ള കരാർ അവർക്കു ലഭിച്ചത്. പക്ഷെ നിബന്ധന കൊവിഡു കാലത്ത് ലാഭമെടുക്കാൻ പാടില്ലായെന്നുള്ളതായിരുന്നു. ഇവരാണ് ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് വാക്സിൻ നിർമ്മിക്കാനുള്ള സഹായം നൽകുന്നത്. വാക്സിൻ എന്തു വിലയ്ക്കു വിൽക്കണമെന്ന അവകാശം സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഇല്ല. രണ്ട് ഡോളറാണ് ചെലവ്. അതായത് 150 രൂപ.

ഇതാണ് 400 ഉം 600 ഉം രൂപയ്ക്കു വിറ്റു കൊള്ളയടിക്കാനാണ് മോദി അനുവാദം നൽകിയിരിക്കുന്നത്. എന്നു മാത്രമല്ല, ഉൽപ്പാദനശേഷി കൂട്ടാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിനു കേന്ദ്ര സർക്കാർ ധനസഹായവും നൽകുന്നുണ്ട്. ഈ കൊള്ളയുടെ പരസ്യപ്രഖ്യാപനം നടത്തുന്നതിനു രാഷ്ട്രത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി തുനിഞ്ഞത് അവരുടെ അധഃപതനം ഏതറ്റംവരെ എത്തിയെന്നതു ബോധ്യപ്പെടുത്തുന്നതാണ്. എന്നു മാത്രമല്ല, വാക്സിൻ ഏതു സംസ്ഥാനത്തിനു നൽകും, ഏതൊക്കെ ആശുപത്രികൾക്കു നൽകും ഇതെല്ലാം തീരുമാനിക്കാനുള്ള അവകാശം സെറം ഇൻസ്റ്റിറ്റ്യൂട്ടിനു നൽകിയിരിക്കുകയാണ്.

ഇതിന്റെ പിന്നിൽ വലിയൊരു ദുഷ്ടലാക്കുണ്ട്. ഇന്നത്തെ സ്ഥിതിയിൽ 2021 അവസാനിച്ചാലും 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു വാക്സിനേറ്റ് ചെയ്തു തീരില്ല. ഈ ലക്ഷ്യം നേടാൻ ഒരു ദിവസം 68 ലക്ഷം ഡോസ് ഉൽപ്പാദിപ്പിക്കണം. നമ്മൾ ഇപ്പോൾ 30 ലക്ഷം ഡോസു മാത്രമേ ഉൽപ്പാദിപ്പിക്കുന്നുള്ളൂ. എന്നുവച്ചാൽ വാക്സിൻ വലിയൊരു രാഷ്ട്രീയ പ്രശ്നമായി മാറാൻ പോവുകയാണ്.

വാക്സിൻ ലഭിക്കാത്തതിന്റെ പഴി മുഴുവൻ സംസ്ഥാനങ്ങൾക്കുമേൽ കെട്ടിവയ്ക്കാനുള്ള മോഡിയുടെ അടവാണ് നടപ്പാക്കിയിരിക്കുന്നത്. കേന്ദ്ര സഹമന്ത്രി മുരളീധരൻ സ്വതന്ത്ര കമ്പോളത്തിന്റെ പ്രാധാന്യം പറഞ്ഞ് ഇതിനെ ന്യായീകരിക്കാൻ ഇറങ്ങിയിരിക്കുകയാണ്. വെറുതേ കൊടുക്കുന്നതുകൊണ്ട് വാക്സിൻ പാഴാക്കി കളയുന്നുവത്രേ! എങ്കിൽ പാഴാക്കുന്ന വാക്സിനു പിഴ ഈടാക്കിയാൽ പോരേ?

വാക്സിനു കേരള സർക്കാരിന്റെ കൈയിൽ പണം ഉണ്ടോയെന്നു ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട് പ്രതിപക്ഷ നേതാവും ബിജെപി നേതാക്കളും. ചോദിക്കേണ്ട ചോദ്യം ആവശ്യത്തിനു വാക്സിൻ ഉണ്ടോ ഇല്ലയോ എന്നതാണ്. ആവശ്യത്തിനു വാക്സിൻ ഇല്ലെന്നത് അവരെ അലട്ടുന്നതേയില്ല. ലോകത്തിന്റെ ഫാർമസിയാണ് ഇന്ത്യ എന്നൊക്കെ വീമ്പു പറഞ്ഞു നടക്കുകയല്ലാതെ വാക്സിൻ ഉൽപ്പാദിപ്പിക്കാനുള്ള കപ്പാസിറ്റി യുദ്ധകാലാടിസ്ഥാനത്തിൽ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിച്ചില്ല. വാക്സിൻ ഉൽപ്പാദിപ്പിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിനു

വർഷങ്ങളെടുത്തേയ്ക്കാം. പക്ഷെ ഇന്ത്യയിൽ പൂട്ടാൻ വച്ചിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ ഇഞ്ചക്ഷൻ പ്ലാന്റുകൾ ബൾക്ക് വാക്സിൻ കോൺസൺട്രേറ്റ് ഇറക്കുമതി ചെയ്ത് ആവശ്യമായ അവസാന സംസ്കരണം നടത്തി കുപ്പികളിലാക്കുന്നതിനു മൂന്നു മാസമേ വേണ്ടിവരൂ. ഇപ്പോഴാണ് അതിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്.

ആത്മനിർഭറിന്റെ പേരു പറഞ്ഞ് സെറം ഇൻസ്റ്റിറ്റ്യൂട്ടിനും ഒരു ബിജെപിക്കാരന്റെ മരുന്നുശാലയായ ഭാരത് ബയോടെക്കിനും ഇന്ത്യയിലെ വാക്സിൻ കുത്തക നൽകാനാണ് രാജ്യത്തെ ജനകോടികളുടെ താൽപ്പര്യം വിസ്മരിച്ചുകൊണ്ട് മോഡി തീരുമാനിച്ചത്. മോഡി വിചാരണ ചെയ്യപ്പെടണം. ഇന്ത്യൻ കോടതികളുടെ സ്ഥിതി നമുക്ക് അറിയാം. അതുകൊണ്ട് ജനകീയ വിചാരണയാവട്ടെ. കൊവിഷീൽഡ് കണ്ടുപിടിച്ച സാറാ ഗിൽബർട്ട് അടക്കമുള്ളവരുടെ സാക്ഷ്യം നമുക്ക് എടുക്കാം. കൊവിഷീൽഡിന്റെ ഉൽപ്പാദന ചെലവു സംബന്ധിച്ച കണക്കുകൾ പുറത്തുകൊണ്ടുവരാം.

ഇന്ത്യയിൽ ഇന്നു നടക്കുന്ന നരഹത്യകളുടെ ഒന്നാംപ്രതി പ്രധാനമന്ത്രി തന്നെയാണ്.

https://www.facebook.com/thomasisaaq/posts/4586029824746456

shortlink

Related Articles

Post Your Comments

Related Articles


Back to top button