KeralaLatest NewsNews

വിവരക്കേടും അഹന്തയുമുള്ള ഈ സംഘിക്ക് ഗൂഗിള്‍ മാത്രമാണശ്രയം, ലാട വൈദ്യം മാത്രമേ കയ്യിലിരുപ്പായിട്ടുള്ളൂ

ശ്രീജിത്ത് പണിക്കരെ ആക്ഷേപിച്ച് എം.ബി.രാജേഷ്

തിരുവനന്തപുരം: കൊവിഡ് വാക്സിന്‍, ഓക്സിജന്‍ വിഷയങ്ങളില്‍ വ്യാജപ്രചരണം നടത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ എന്ന് ശ്രീജിത്ത് പണിക്കരെ ആക്ഷേപിച്ച് സിപിഎം നേതാവ് എം.ബി.രാജേഷ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.ബി.രാജേഷ് ശ്രീജിത്ത് പണിക്കരെ ആക്ഷേപിച്ചത്. താന്‍ പേരു പറയാതിരുന്ന അപ്രഖ്യാപിത സംഘികളിലൊരാള്‍ പേരു സ്വയം വെളിപ്പെടുത്തിയെന്നും നാട്ടുകാര്‍ക്ക് അതു പകല്‍ വെളിച്ചത്തില്‍ തന്നെ തിരിച്ചറിയാനായെന്നും രാജേഷ് പറയുന്നു.

Read Also :  കോവിഡ് രോഗികൾക്ക് പ്രതിരോധ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകളും എത്തിച്ച് ഗൗതം ഗംഭീർ ഫൗണ്ടേഷൻ

എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് തന്നെ രൊക്കം

ഇന്നലെ രാത്രി ‘യാരോ ഒരാള്‍ ‘ ടൈം ഔട്ട് വിളിച്ചിരുന്നുവത്രേ. സൂര്യാസ്തമയം കഴിഞ്ഞാല്‍ പോസ്റ്റിടരുതത്രേ. സൂര്യോദയവും സൂര്യനമസ്‌കാരവും കഴിഞ്ഞ് പകല്‍ വെളിച്ചത്തിലേ ടിയാന് പറയാന്‍ പാങ്ങുള്ളൂവത്രേ. ഗൂഗിളില്‍ തപ്പി രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് കാണാതെ പഠിക്കാനായിരിക്കും വോളിബോളിലെപ്പോലെ ടൈം ഔട്ട് വിളിച്ചത്. അതോ രാത്രി പത്തു മണി കഴിഞ്ഞപ്പോഴേക്കും ‘രായേഷ് ‘എന്നൊക്കെ അക്ഷരങ്ങള്‍ വഴുക്കി തുടങ്ങിയതുകൊണ്ടായിരിക്കുമോ?

ആ എന്തെങ്കിലുമാവട്ടെ. നല്ല പകല്‍ വെളിച്ചത്തില്‍, പ്രാതലിനു ശേഷം ഊണാവും മുമ്ബ് തന്നെ ഇതിരിക്കട്ടെ.
വിവരക്കേടിന്റെ ഉത്തുംഗശൃംഗത്തിലാണ് സ്ഥിരവാസം .പൊങ്ങച്ചവും പരപുഛവുമാണ് സ്ഥായീഭാവം. പറയുന്നത് വിവരക്കേടാണെന്ന് പോലും തിരിച്ചറിയാനാവാത്ത അന്തമെഴാത്തതാം ആത്മവിശ്വാസമാണ് കൈമുതല്‍. അവഗണിക്കേണ്ടതാണ്. സഹതപിക്കേണ്ടതുമാണ്. വാക്‌സിന്‍ കണ്ടു പിടിച്ചിട്ടില്ലാത്ത വെളിവുകേടിനോട് തര്‍ക്കിക്കല്‍ പാഴ്വേലയാണെന്ന് പലരും പറയുന്നത് കേള്‍ക്കാത്തതല്ല. പക്ഷേ ഈ ഒറ്റത്തവണ തീര്‍പ്പാക്കലോടു കുടി നിര്‍ത്തിയേക്കാം.

1. നികുതിപ്പണം കൊണ്ടുണ്ടാക്കുന്ന വാക്‌സിന്‍ സൗജന്യമാക്കണമെങ്കില്‍ പിന്നെ KSRTC യില്‍ ടിക്കറ്റ് എടുക്കുന്നത് എന്തിനാ എന്നൊക്കെയുള്ള തനി തറ താര്‍ക്കിക കുയുക്തിയാണ് കയ്യിലുള്ളത്.അതു കേട്ട് കിടുവേ എന്ന് അഭിനന്ദിക്കുന്ന ചാണകവരട്ടിത്തലകളാണ് ശക്തി. ആ തലകള്‍ തിങ്ങിയ സംഘി രാജ്യത്തെ മുറിമൂക്കനാണ് കക്ഷി.

പാന്‍ഡെമിക് ആണ്. ദശ ലക്ഷങ്ങള്‍ രോഗബാധിതരാണ്. ആയിരങ്ങള്‍ പ്രതിദിനം മരിക്കുകയാണ്.10 ശതമാനത്തിനു പോലും വാക്‌സിന്‍ ലഭിച്ചിട്ടില്ല. ദരിദ്ര ജന കോടികള്‍ക്ക് വില താങ്ങില്ല. വാക്‌സിനേഷന്‍ മാത്രമാണ് ഈ മനുഷ്യ ജീവനുകള്‍ രക്ഷിക്കാനും ദുരന്തത്തെ നേരിടാനുള്ള ആത്യന്തിക പോംവഴി. അപ്പോഴാണ് ജീവന്‍ രക്ഷാ വാക്‌സിന്‍ സൗജന്യമാക്കണമെന്ന മനുഷ്യത്വപരവും ജനാധിപത്യപരവുമായ ആവശ്യം KSRTC ടിക്കറ്റുമായി താരതമ്യം ചെയ്യുന്നത്. മിനിമം ബോധമുള്ളവരാരെങ്കിലും ഈ വിഡ്ഡി ചോദ്യം ചോദിക്കാന്‍ ധൈര്യപ്പെടുമോ?

2.ജീവന്‍ രക്ഷാ മരുന്നുകളുടെ വില്‍പ്പനയിലൂടെ കൊള്ളലാഭമുണ്ടാക്കുന്നത് പൈശാചിക നടപടിയാണെന്ന് പറഞ്ഞത് സുപ്രീം കോടതിയാണ്.( സൈനയിഡ് ഇന്ത്യാ കേസ് 1997) വല്ലതും കേട്ടിട്ടുണ്ടോ പണ്ഡിത മൂഢന്‍? ഉണ്ടെങ്കില്‍ ആ പൈശാചിക നടപടിയെ ന്യായീകരിക്കുമോ?

3. ഔഷധവില നിയന്ത്രണ ഉത്തരവ് (2013) അറിയുമോ കോമള കളേബര വദനന്? (അഭിനന്ദനം കേട്ട് ഒന്ന് പുളകിത ഗാത്രനായിക്കോട്ടെ ) അസാധാരണ സാഹചര്യങ്ങളില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി വിപണിയില്‍ ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വില നിയന്ത്രണം ഉറപ്പാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ആ അധികാരം മുമ്പ് പലപ്പോഴും പ്രയോഗിച്ചിട്ടുണ്ട് കേന്ദ്ര സര്‍ക്കാരുകള്‍. ആടെന്തറിഞ്ഞു അങ്ങാടി വാണിഭം?

4. ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വില നിയന്ത്രണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി 2003 ല്‍ വിധിച്ചതറിയുമോ? (KS Gopinath vs Union of India) പോട്ടെ ദുരന്തനിവാരണ നിയമം (2005) പ്രകാരം ഏത് ചട്ടങ്ങളിലും മാറ്റം വരുത്തി ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നെങ്കിലുമറിയാമോ? കോവിഡ് ഒരു ദേശീയ ദുരന്തമാണെന്നെങ്കിലും നിരീക്ഷക ധുരന്ധരന്‍ മനസ്സിലാക്കിയിട്ടുണ്ടോ?

5. വാക്‌സിന് ലോകത്തേറ്റവും ഉയര്‍ന്ന വില ഇന്ത്യയിലാണെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പോലുള്ള ദേശീയ മാദ്ധ്യമങ്ങളും ആരോഗ്യ വിദഗ്ദ്ധരും പട്ടിക സഹിതം ചൂണ്ടിക്കാണിച്ച ദിവസം തന്നെ ഇന്ത്യയില്‍ വില കൂടുതലല്ല എന്ന കല്ലുവെച്ച നുണ തട്ടിവിടാന്‍ തൊലിക്കട്ടിയുടെ ബലമല്ലാതെ എന്തെങ്കിലും ഡേറ്റയുടെ പിന്‍ബലമുണ്ടോ?

6. എന്നിട്ടിപ്പോള്‍ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് തന്നെ വാക്‌സിന്‍ വില കുറക്കാന്‍ കമ്പനികളോട് ആവശ്യപ്പെടേണ്ടി വന്നതായി വാര്‍ത്ത. ഇപ്പോഴിതാ സുപ്രീം കോടതിയും വാക്‌സിന്‍ വിലയിലെ പൊരുത്തക്കേട് ചോദ്യം ചെയ്യുന്നു.എന്തുകൊണ്ട്? വില കൂടുതലല്ല എന്ന ബസ് ടിക്കറ്റ് ന്യായീകരണവുമായി വന്നവന്‍ നീളന്‍ നാവ് തിരിച്ച് ചുരുട്ടി മടക്കി വായില്‍ തിരുകും മുമ്പേ കേന്ദ്രന്‍ വില കുറക്കാമോ എന്ന് ചോദിക്കുന്നതിനെപ്പറ്റി മിണ്ടാട്ടമുണ്ടോ?

7.18 -45 പ്രായപരിധിയിലുള്ളവര്‍ക്ക് സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രം വാക്‌സിനേഷന്‍ എന്ന സര്‍വത്ര പ്രതിഷേധമുണ്ടാക്കിയ കേന്ദ്ര നിലപാടിനെ ന്യായീകരിക്കാന്‍ ആറ്റിലേക്ക് എടുത്തു ചാടിയ അച്യുതന്‍ തിരിച്ചു കയറും മുമ്പ് കേന്ദ്രം ആദ്യ മാര്‍ഗ്ഗ നിര്‍ദ്ദേശം തിരുത്തിയതോ?

8. ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമമില്ല എന്ന്, ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചവരെ ക്രൂരമായി പരിഹസിച്ചു കൊണ്ട് ന്യായീകരിച്ച, രാജാവിനേക്കാള്‍ വലിയ രാജഭക്തന്‍ അറിയുന്നുണ്ടോ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ യു.എസ്, യു.കെ മുതല്‍ സൗദി അറേബ്യ വരെയുള്ള ലോക രാജ്യങ്ങളുടെ മുഴുവന്‍ സഹായം തേടി പരക്കം പായുന്ന കാര്യം? പത്രം വായനയെങ്കിലും വേണ്ടേ മിനിമം?

9. കേരളം മാത്രം ഓക്‌സിജന്‍ മിച്ചമായത് പിണറായിയുടെ പ്രാഗത്ഭ്യമല്ല മോദിയുടെ മിടുക്കാണെന്നും മോദിയുടെ മൂക്കിന് താഴെ ഡല്‍ഹിയില്‍ ഓക്‌സിജന്‍ കിട്ടാത്തത് കേജ്രിവാളിന്റെ കുഴപ്പമാണെന്നുമൊക്കെ തരാതരം മലക്കം മറയാന്‍ മാത്രം നാണമുക്തനായവനെ നിരീക്ഷകനെന്നോ വിദൂഷകനെന്നോ വിളിക്കേണ്ടൂ?

10. യുപിയില്‍ കേന്ദ്രം അനുവദിച്ചു എന്നു പറയുന്ന 14 ഓക്‌സിജന്‍ പ്ലാന്റില്‍ ഒന്നു പോലും ആറു മാസമായിട്ടും തുടങ്ങാത്തതിന്റെ ഉത്തരവാദി യോഗിയോ മോദിയോ എന്ന സ്‌ട്രെയിറ്റ് ക്വസ്റ്റ്യന് വായില്‍ കോലിട്ട് കുത്തിയാലും ചിറിയില്‍ തോണ്ടിയാലും മറുപടി പറയില്ലെന്ന് ശപഥമെടുത്ത നിര്‍ഗുണനെ നിഷ്പക്ഷനെന്ന് വിളിക്കണോ?

11 .കേരളത്തിലെ ഓക്‌സിജന്‍ മിച്ചം സ്വകാര്യ മേഖലയുള്ളതുകൊണ്ടാണെന്ന മഹാ കണ്ടു പിടുത്തം നടത്തിയ ഗവേഷണ പടുമരം യുപിയിലും ഗുജറാത്തിലും മോദിയുടെ ഇന്ത്യയിലുമൊന്നും സ്വകാര്യ മേഖലയെ കണ്ടെത്തിയില്ലേ? ങേ?
ഗുജറാത്തിലെ IMA ഇന്നലെ മുഖ്യമന്ത്രിയോട് പറഞ്ഞത് ഉടന്‍ ഓക്‌സിജന്‍ ലഭ്യമാക്കിയില്ലെങ്കില്‍ 4000 രോഗികളുടെ ജീവന്‍ അപകടത്തിലാവുമെന്നാണ്. (The Hindu, 27.4) എന്നേക്കാളും വലിയ IMA യോ എന്നായിരിക്കും നിരീക്ഷകഭാവം. മരിച്ചു വീഴുന്ന മനുഷ്യരുടെ ശ്വാസത്തിന് കുഴപ്പമില്ലെന്ന നിരീക്ഷണവും പ്രജാപതിയുടെ അധോവായുവിനെന്ത് സുഗന്ധം എന്ന പ്രകീര്‍ത്തനവും ഒരേ സമയം നടത്തുന്ന തൊമ്മിക്കെന്ത് മറുപടി?

12. ഗുജറാത്താണല്ലോ മനോരാജ്യത്തിലെ മാതൃക. ഇന്നത്തെ ദി ഹിന്ദു (27.04.2021) പ്രസിദ്ധീകരിച്ച കണക്കു നോക്കുക. ഞായറാഴ്ച (25.04.2021) ഗുജറാത്ത് സര്‍ക്കാരിന്റെ കണക്കില്‍ സംസ്ഥാനത്താകെ കോവിഡ് ബാധിച്ച് മരിച്ചത് 157 പേര്‍ മാത്രം. എന്നാല്‍ അഹമ്മദാബാദിലേയും സൂറത്തിലേയും മൂന്ന് കോവിഡ് ആശുപത്രികളില്‍ മാത്രം അന്ന് മരിച്ചത് 226 പേര്‍ ! സന്ദേശും ന്യൂയോര്‍ക്ക് ടൈംസുമെല്ലാം സമാനമായ കണക്കൊളിപ്പിക്കല്‍ നേരത്തേ തുറന്നു കാട്ടിയില്ലേ? വസ്തുതകളേയും സത്യത്തേയും ഇങ്ങനെ കുഴിച്ചുമൂടാന്‍ പരിശീലിച്ച ഒരു പരിവാരത്തില്‍ പെട്ടവനോട് മനഃസാക്ഷിയില്ലേ, ലജ്ജയില്ലേ എന്നൊക്കെ ചോദിക്കുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ?

എന്തായാലും ഒരു ഗുണമുണ്ടായി. ഞാന്‍ പേര് പറയാതിരുന്ന അപ്രഖ്യാപിത സംഘികളിലൊരാള്‍ പേരു സ്വയം വെളിപ്പെടുത്തി ! സംഘി സ്വത്വം ഇതാദ്യമായി സമ്മതിച്ചു നാട്ടുകാര്‍ക്ക് പകല്‍ വെളിച്ചത്തില്‍ തന്നെ അത് തിരിച്ചറിയാനായി.

സംഘിയാണ്. വിവരക്കേടും അഹന്തയുമാണ് അലങ്കാരം. ഗൂഗിള്‍ മാത്രമാണശ്രയം. അതു വെച്ചുള്ള ലാട വൈദ്യം മാത്രമേ കയ്യിലിരുപ്പായിട്ടുള്ളൂ. അധികമായി ദുഷിച്ചു നീണ്ട ഒരു നാവും ചെളി തെറിപ്പിക്കാനുള്ള ജൈവിക ചോദനയുമുണ്ട്. എന്നാലോ നാട്യ പ്രമാണിയാണ്. WHO മുതല്‍ മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി വരെയുള്ളവരുടെ കണക്കുകളും വിമര്‍ശനങ്ങളുമല്ല താന്‍ പറയുന്നതാണ് ശരി എന്നൊക്കെയാണ് ഭാവം. ഭജന സംഘത്തിന്റെ വാഴ്ത്തു പാട്ടിലും പിന്നെ സ്വയം അഭിനന്ദിക്കുന്നതിലുമാണ് ആത്മഹര്‍ഷം. മാനായും മാരീചനായും (രാക്ഷസന്‍) പ്രത്യക്ഷപ്പെട്ട് കബളിപ്പിക്കുന്നവനെന്ന് കളിയാക്കിയാല്‍ അതുമെന്റെ കഴിവാണെന്ന് ഊറ്റം കൊള്ളുന്നവനാണ്. മുറി മൂക്കന്‍ രാജാവെന്ന് പരിഹസിച്ചാല്‍ അവിടേയും രാജാവാണല്ലോ എന്ന് അഭിമാനിച്ചു കളയും.

എവിടെ മുളച്ച ആലാണെങ്കിലും അതില്‍ ഊഞ്ഞാലുകെട്ടിയാടുന്നവനാണ്. ശ്രദ്ധ പിടിച്ചുപറ്റാന്‍ അടങ്ങാത്ത അഭിവാഞ്ഛയാണ്. പബ്ലിസിറ്റി നെഗറ്റീവായാലും സന്തോഷമേയുള്ളു. അതിനുള്ള വാനരക്രിയകളിലാണ് താല്‍പര്യമെപ്പോഴും. അല്ലാതെ അര്‍ത്ഥപൂര്‍ണ്ണമായ സംവാദങ്ങള്‍ക്കൊന്നും ഉതകുന്ന അറിവിന്റെയോ മര്യാദയുടേയോ സഹിഷ്ണുതയുടേയോ സംസ്‌കാരത്തിന്റെയോ ഭാഷയുടേയോ മൂലധനമൊന്നുമില്ലാത്ത വെറും വാചാടോപക്കാരന്‍. അത്തരക്കാര്‍ക്ക് പറ്റിയ ഭാഷയും ശൈലിയും തല്‍ക്കാലം സ്വീകരിക്കേണ്ടി വന്നു. വിവേകമതികള്‍ ഇത്തവണത്തേക്ക് കൂടി ക്ഷമിക്കുമല്ലോ. ചെളിയില്‍ പുളക്കാന്‍ ഇഷ്ടപ്പെടുന്നവരുമായുള്ള മല്‍പ്പിടുത്തം നിര്‍ത്തി. മനുഷ്യര്‍ ഈയാംപാറ്റകളെപ്പോലെ മരിച്ചു വീഴുന്ന ഒരു മഹാദുരന്തത്തിന്റെ കാലത്ത് പറയാനും ചെയ്യാനും വേറെ ഒരു പാട് കാര്യങ്ങളുണ്ടല്ലോ.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button