തന്റെ മുംബൈ സന്ദര്‍ശനവും, എന്‍സിപി അധ്യക്ഷന്‍ ശരദ്പവാറുമായി നടത്തിയത് സംഭാഷണവും തീര്‍ത്തും വ്യക്തിപരമായിരുന്നുവെന്ന് പാല നിയുക്ത എം.എല്‍.എ മാണി.സി.കാപ്പന്‍. എല്‍.ഡി.എഫിലേക്ക് പോകുന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചാരണമാണെന്നും മാണി.സി.കാപ്പന്‍ വ്യക്തമാക്കി. യു.ഡി.എഫില്‍ നിന്നു മത്സരിച്ചു. അതില്‍ തുടരാന്‍ ബാധ്യസ്ഥനാണ്. കിളിത്തട്ട് കളിയൊന്നുമല്ലല്ലോ ഇതെന്നും കാപ്പൻ ചോദിക്കുന്നു. മുംബൈ യാത്രയെപ്പറ്റി ഉണ്ടായ വിവാദത്തെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു കേസുമായി ബന്ധപ്പെട്ടാണ് മുംബൈയിലേക്ക് പോയത്. രമേശ് ചെന്നിത്തലയോട് അനുവാദം വാങ്ങിയ ശേഷമാണ് മുംബൈയിലേക്ക് പോയത്. ശരദ് പവാറുമായി 39 വര്‍ഷത്തെ ബന്ധമുണ്ട്. ആ കുടുംബമായും. സ്വാഭാവികമായും മുംബൈയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനുള്ള മര്യാദയുണ്ട്. നേരിട്ട് കാണാന്‍ പറ്റിയില്ല. സുപ്രിയയെ കണ്ട് സംസാരിച്ചു. ചിത്രം എടുത്തു. അങ്ങനെയാണ് ഞാന്‍ എല്‍ഡിഎഫിലേക്ക് പോവുകയാണെന്ന് പ്രചരിച്ചത്’. അദ്ദേഹം പറഞ്ഞു
കിളിത്തട്ട് കളിയൊന്നുമല്ലല്ലോ ഇത്. യു.ഡി.എഫില്‍ നിന്നു മത്സരിച്ചു. അതില്‍ തുടരാന്‍ ബാധ്യസ്ഥനാണ്. അതിനെ കൂട്ടിവായിക്കേണ്ട ആവശ്യമില്ല. ഞാന്‍ മുഖ്യമന്ത്രിയെ പോയി കണ്ടാലും ഇതല്ലേ പറയൂ. വികസന പദ്ധതികളെ കുറിച്ച് അദ്ദേഹത്തോട് സംസാരിക്കേണ്ടതുണ്ട്. പാലായില്‍ ടൂറിസം മേഖലക്ക് വലിയ സാധ്യതയുണ്ട്.’ മാണി.സി.കാപ്പന്‍ പറഞ്ഞു.
രാഷ്ട്രീയ എതിരാളികളാണ് തന്റെ മുംബൈ സന്ദര്‍ശനത്തെകുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശരത്പവാറിനെ കാണാന്‍ പോയിരുന്നെങ്കിലും ശസ്ത്രകിയ കഴിഞ്ഞ് വിശ്രമിക്കുന്ന അദ്ദേഹത്തെ നേരില്‍ കാണാന്‍ സാധിച്ചില്ല. എന്നാല്‍ അദ്ദേഹവുമായി ഫോണില്‍സംസാരിക്കാന്‍ സാധിച്ചു. വ്യക്തിപരമായ കാര്യങ്ങള്‍ വളച്ചൊടിക്കുന്ന നിലപാട് മാന്യതയ്ക്ക് ചേര്‍ന്ന നടപടിയല്ലെന്നും, യു.ഡി.എഫിന്റെ ഘടക കക്ഷിയായി തുടരുമെന്നും മാണി.സി.കാപ്പന്‍ വ്യക്തമാക്കി.
Post Your Comments