KeralaLatest NewsNews

അതിതീവ്ര മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് നാളെ ഓറഞ്ച് അലർട്ട്; മഴക്കെടുതി നേരിടാൻ സജ്ജമെന്ന് കളക്ടർ

തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനത്താൽ തിരുവനന്തപുരം ജില്ലയിൽ നാളെ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ അറിയിക്കുന്നത്. ജില്ലയിൽ മെയ് 16 ന് ഓറഞ്ച് അലർട്ടും 15, 17 തീയതികളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ എല്ലാ ജാഗ്രതാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. അതിനാൽ തീരപ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണം. ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ, നദീതീരങ്ങളിലുള്ളവർ, മലയോര പ്രദേശങ്ങളിലുള്ളവർ, ഉരുൾപൊട്ടൽ – മണ്ണിടിച്ചിൽ സാധ്യതാ മേഖലയിലുള്ളവർ തുടങ്ങിയവരും പ്രത്യേക ജാഗ്രത പുലർത്തണം.

Read Also: ഇടവമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; ഭക്തജനങ്ങൾക്ക് പ്രവേശനമില്ല

ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയുടെ തീരപ്രദേശത്തുനിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലിൽ പോകുന്നത് നിരോധിച്ചിരിക്കുകയാണ്. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമായി വയ്ക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാകണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളിൽ ജാഗ്രത പുലർത്തണം. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കണം. അപകടാവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണം.

Read Also: കോവിഡ് വ്യാപനം; അടിയന്തര ആവശ്യങ്ങൾക്ക് ജില്ലാ ഹെൽപ്പ്‌ലൈനുകളിൽ ബന്ധപ്പെടാമെന്ന് കളക്ടർ

മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര പൂർണമായി ഒഴിവാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്കു മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടില്ല. അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്നിൽക്കണ്ട് അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ ആവശ്യമായ തയാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

ജില്ലയിൽ ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ക്യാംപുകൾ തുറക്കാൻ കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നു കളക്ടർ പറഞ്ഞു. എല്ലാ കോവിഡ് മാർഗനിർദേശങ്ങളും പാലിച്ചാകും ക്യാംപുകൾ തുറക്കുക. കോവിഡ് പോസിറ്റിവ് ആയവരെ മാറ്റേണ്ട സാഹചര്യമുണ്ടായാൽ ഡൊമിസിലിയറി കെയർ സെന്ററുകളിൽ സൗകര്യമൊരുക്കുമെന്നും കളക്ടർ പറഞ്ഞു.

Read Also: ആദ്യഘട്ടത്തില്‍ 100 ഓക്‌സിജന്‍ ബെഡുകള്‍; താത്കാലിക കോവിഡ് ചികിത്സാ കേന്ദ്രം നാളെ പ്രവര്‍ത്തനം ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button