KeralaLatest NewsNews

കോവിഡ് പ്രതിരോധത്തെ തടസ്സപ്പെടുത്തി സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും

അടുത്ത ആറ് മണിക്കൂര്‍ അതിനിര്‍ണ്ണായകം

ന്യൂഡല്‍ഹി: അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപംകൊണ്ട് ടൗട്ടേ ചുഴലിക്കാറ്റ് രാജ്യത്തെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ടൗട്ടേ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഗുജറാത്ത് ദിയു തീരങ്ങളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ വര്‍ഷം രാജ്യത്ത് വന്നിരിക്കുന്ന ആദ്യ ചുഴലിക്കാറ്റാണ് ടൗട്ടേ. കോവിഡ് രണ്ടാം തരംഗം അതിതീവ്രമായി പടരുന്നതിനിടയില്‍ ചുഴലിക്കാറ്റിന്റെ ഭീഷണി കൂടി ഉയരുന്നത് സര്‍ക്കാരിനെയും ആരോഗ്യ സംവിധാനത്തെയും ആശങ്കയിലാക്കിയിട്ടുണ്ട്.

Read Also : ദുരിത പെയ്ത്ത്; രണ്ടിടങ്ങളില്‍ പ്രളയത്തിന് സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്

അടുത്ത 12 മണിക്കൂറിനുള്ളില്‍ ടൗട്ടേ ഏറ്റവും ശക്തി കൂടിയ അവസ്ഥയിലെത്തും. ഗുജറാത്ത് തീരത്തിലെ പൊരബാന്ദറിലൂടെയും നളിയയിലൂടെയും ചൊവ്വാഴ്ചയായിരിക്കും ടൗട്ടേ കടന്നുപോകുക. ദേശീയ ദുരന്ത നിവാരണ ഫോഴ്‌സിന്റെ 50 ടീമുകളെ അഞ്ച് സംസ്ഥാനങ്ങളിലേക്കായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കേരളം, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് രക്ഷാപ്രവര്‍ത്തന സംഘത്തെ നിയോഗിച്ചിട്ടുള്ളത്.

അതേസമയം ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുണ്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയവയ്ക്കും സാധ്യത ഉണ്ട്.. വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടല്‍ക്ഷോഭവും വരും മണിക്കൂറുകളിലും തുടരുമെന്നും മുന്നറിയിപ്പുണ്ട്.

ടൗട്ടെ ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി, മണിക്കൂറില്‍ 11 കിലോ മീറ്റര്‍ വേഗതയില്‍ വടക്ക്-വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് 15 മെയ് 2021 ന് പകല്‍ 08.30 ന് 12.8 °N അക്ഷാംശത്തിലും 72.5°E രേഖാംശത്തിലും എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 190 കിലോ മീറ്റര്‍ വടക്ക്, വടക്ക്പടിഞ്ഞാറും ഗോവയിലെ പാനജിം തീരത്ത് നിന്ന് 330 കിലോ മീറ്റര്‍ തെക്കു-തെക്കു പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്‌ബോള്‍ സ്ഥിതി ചെയ്യുന്നത്. അടുത്ത 6 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറുകയും അതിനു ശേഷമുള്ള 12 മണിക്കൂറിനുള്ളില്‍ അതിശക്ത ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 18 ഉച്ചക്ക്/വൈകുന്നേരത്തോടു കൂടി ഗുജറാത്തിലെ പോര്‍ബന്ദര്‍, നലിയ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button