Latest NewsNewsIndia

ഹിന്ദു പുരോഹിതന്റെ വേഷം ധരിച്ച് ഡല്‍ഹിയിലെത്തിയ ഭീകരന്‍ അറസ്റ്റില്‍

ഇയാളില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ന്യൂഡല്‍ഹി : പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദില്‍ പ്രവര്‍ത്തിക്കുന്ന ഭീകരന്‍ ഡല്‍ഹിയില്‍ പിടിയില്‍. ഇയാളില്‍ നിന്ന് പൊലീസിന് ഏറെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. പുല്‍വാമയില്‍ നിന്നുമാണ് ജാന്‍ മുഹമ്മദ് ദാര്‍ എന്ന ഭീകരന്‍ ഡല്‍ഹിയില്‍ എത്തിയത്. ഒരു വര്‍ഷത്തോളമായി പാക് ഭീകരരുമായി ബന്ധമുണ്ടായിരുന്ന ഇയാള്‍ ദസ്‌ന ദേവി ക്ഷേത്ര പുരോഹിതന്‍ സ്വാമി യതി നര്‍സിംഗാനന്ദിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഡല്‍ഹിയില്‍ എത്തിയത്. ഞായറാഴ്ച പഹര്‍ഗഞ്ചിലെ ഒരു ഹോട്ടലില്‍ താമസിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. പിടിയിലായ ഭീകരന്റെ പക്കല്‍ നിന്നും പിസ്റ്റളും തിരകളും കണ്ടെടുത്തിട്ടുണ്ട്. ഇതു കൂടാതെ ഹിന്ദു പുരോഹിതന്റെ വേഷ വിധാനങ്ങളും പൂജാവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

Read Also : പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാകണം : എം.എ. ബേബി

അടുത്തിടെ പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ സ്വാമി യതി നര്‍സിംഗാനന്ദ് സരസ്വതിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ എത്തിയത്. അതിനായി ഒരു ഹിന്ദു പുരോഹിതനെപ്പോലെ വസ്ത്രം ധരിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി പൊലീസ് പറഞ്ഞു. പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പുരോഹിതനെ കൊലപ്പെടുത്താന്‍ തന്നെ ഭീകരസംഘം ചുമതലപ്പെടുത്തിയെന്നും അതിനായി പണം നല്‍കിയെന്നും സമ്മതിച്ചിട്ടുണ്ട്.

കാര്‍പെന്ററായി ജോലി ചെയ്യുന്ന ജാന്‍ മുഹമ്മദ് ദാര്‍ കഴിഞ്ഞ ഡിസംബറിലാണ് ജയ്ഷ് ഇ മുഹമ്മദ് ഓപ്പറേറ്ററായ ആബീദുമായി ബന്ധപ്പെടുന്നത്. പാക് അധിനിവേശ കാശ്മീരില്‍ ഉണ്ടായിരുന്ന ഇയാള്‍ സ്വാമി യതി നര്‍സിംഗാനന്ദ് സരസ്വതി നടത്തിയിട്ടുള്ള വിവാദ പ്രസംഗങ്ങളുടെ വീഡിയോ കാണിക്കുകയും കൊലപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ യുവാവിന് എങ്ങനെ പിസ്റ്റള്‍ ഉപയോഗിക്കണം എന്നതിനെ കുറിച്ച് പഠിപ്പിക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ടില്‍ 35,000 രൂപ നല്‍കിയാണ് ജാന്‍ മുഹമ്മദ് ദാറിനെ ഡല്‍ഹിയിലേക്ക് യാത്രയാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞമാസം 23നാണ് ഇയാള്‍ യാത്ര ആരംഭിച്ചത്. ഡല്‍ഹിയിലും ഇയാള്‍ക്ക് ഭീകര പ്രസ്ഥാനവുമായി ബന്ധമുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ട്. ആയുധം ഇവിടെ എത്തിയ ശേഷം ലഭിച്ചു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ദാസ്‌ന ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ സ്വാമി യതി നര്‍സിംഗാനന്ദ് അടുത്തിടെ 14 വയസുള്ള മുസ്ലീം ആണ്‍കുട്ടി ക്ഷേത്രത്തില്‍ പ്രവേശിച്ച സംഭവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളിലൂടെയാണ് സമൂഹ ശ്രദ്ധ നേടുന്നത്. പിന്നീടാണ് പ്രവാചകനെതിരെയും ഇയാള്‍ വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശങ്ങള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button