Latest NewsKeralaNews

വേട്ടയാടി മതിയായില്ലെങ്കില്‍ വന്ന് നില്‍ക്കാം ഒറ്റവെട്ടിന് തീര്‍ത്തേക്കണം; സി.പി.എം പ്രവര്‍ത്തകർ വേട്ടയാടുന്നതായി യുവതി

താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയതില്‍ നിന്ന് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി

കണ്ണൂർ : വര്‍ഷങ്ങളായി സി.പി.എം പ്രവര്‍ത്തകരാലും പൊലീസിനാലും വേട്ടയാടപ്പെടുകയാണെന്ന് മാധ്യമപ്രവര്‍ത്തക വിനീത വേണു. താനും ഭർത്താവും നേടിരുന്ന മാനസിക സമ്മർദ്ദങ്ങളെക്കുറിസിച്ചും ഏറ്റവും ഒടുവില്‍ ഭര്‍ത്താവ് നേരിട്ട സദാചാര ഗുണ്ടായിസവും സൈബര്‍ ആക്രമണത്തെക്കുറിച്ചും വിനീത വേണു ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തുന്നു.

ഷുഹൈബ് വധത്തിന് ശേഷം മൂന്ന് വര്‍ഷമായി താനും കണ്ണൂരിലെ സിവില്‍ പൊലീസ് ഓഫീസറായ ഭര്‍ത്താവ് സുമേഷും അതിഭീകരമായ മാനസിക പീഡനം അനുഭവിക്കുകയാണെന്ന് ദീര്‍ഘമായ ഫേസ്ബുക്ക് കുറിപ്പില്‍ വിവരിക്കുന്നു. ഇനിയും വേട്ടയാടി മതിയായില്ലെങ്കില്‍ കാള്‍ടെക്സ് ജങ്ഷനില്‍ വന്ന് നില്‍ക്കാം. തല ഉയര്‍ത്തിപ്പിടിച്ച്‌ തന്നെ. ഞങ്ങളും കുഞ്ഞുങ്ങളും. ഒറ്റവെട്ടിന് തീര്‍ത്തേക്കണം -വിനീത വേണു കുറിച്ചു

read also: മര്യാദക്ക് പറയാനുള്ളത് മുഖത്ത് നോക്കി പറയണം, ചിലപ്പോ തെറിവിളിയും അടിയും ഇടിയും ഒക്കെ സംഭവിക്കും; ദിയ സന പറയുന്നു

വിനീത വേണുവിന്‍െറ ഫേസ്ബുക്ക് കുറിപ്പ്:

സുഹൃത്തുക്കളേ,
തികച്ചും വ്യക്തിപരമായ ഒരു നീണ്ട കുറിപ്പാണ്. കഴിഞ്ഞ ദിവസങ്ങളായി കുറേയധികം ഫോണ്‍കോളുകളും മെസേജുകളും വരുന്നുണ്ട്. എല്ലാവര്‍ക്കുമായി ഒറ്റ മറുപടിയില്‍ കാര്യങ്ങള്‍ വിശദമാക്കാം എന്നാണ് വിചാരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി എന്റെ ഭര്‍ത്താവ് വടകര ചോന്പാലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് കണ്ണൂര്‍ ഇരിട്ടിയിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മിലിട്ടറിയില്‍ ജോലി ചെയ്യുന്ന ഞങ്ങളുടെ ഒരു സുഹൃത്ത്, ഇപ്പോള്‍ നോര്‍ത്ത് ഈസ്റ്റിലാണ് ഉള്ളത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പായം ചീങ്ങംകുണ്ടത്തുള്ള വീട്ടില്‍ ഒറ്റക്ക് താമസിക്കുകയാണ്. ഈ സുഹൃത്ത് എന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിക്കുകയും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സുഖവിവരം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

read also: കോവിഡ് സുരക്ഷാ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഡ്രഗ്‌സ് ഇൻസ്‌പെക്ടർക്ക് ചുമതല; സ്‌ക്വാഡുകൾക്ക് രൂപം നൽകാൻ നിർദ്ദേശം

കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഒറ്റക്ക് താമസിക്കുന്ന മാതാപിതാക്കളെ സംബന്ധിച്ച്‌ ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. ബുധനാഴ്ച പിതാവിന്റെ ബെര്‍ത്ത്ഡേ ആണെന്നും ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഉച്ചക്ക് ‌ഞങ്ങളുടെ മറ്റ് ചില സുഹൃത്തുക്കളും സഹപാഠികളും അവിടെ പോവുകയും ചെയ്തിരുന്നു. അദ്ദേഹം വീണ്ടും നിര്‍ബന്ധിച്ചത് കൊണ്ട് ഡ്യൂട്ടി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് പോകും വഴി അവിടെ കയറാം എന്ന് എന്റെ ഭര്‍ത്താവ് സമ്മതിച്ചു. പതിവ് പോലെ സ്റ്റേഷനില്‍ നിന്നിറങ്ങുന്പോള്‍ എന്നെ വിളിക്കുകയും ഞങ്ങള്‍ ഇക്കാര്യം സംസാരിക്കുകയും ചെയ്തതാണ്.

ബൈക്കില്‍ യാത്ര ചെയ്യവേ പായത്തെത്തിയ അദ്ദേഹം ഫോണ്‍ വന്നതിനാല്‍ ബൈക്ക് റോഡ് സൈഡില്‍ നിര്‍ത്തി സംസാരിച്ചു. ഞങ്ങളുടെ മറ്റൊരു സുഹൃത്തും അയല്‍വാസിയുമായ പൊലീസുകാരനാണ് വിളിച്ചത്.ഡ്യൂട്ടിക്ക് ശേഷം ദീര്‍ഘ ദൂരം ബൈക്ക് ഓടിച്ച്‌ വന്നതിനാല്‍ ശരീരത്തിന് അസ്വസ്ഥത തോന്നി. അതുകൊണ്ട് ബൈക്ക് വച്ചതിന് ഒരു മീറ്റര്‍ താഴത്തേക്ക്, ഫോണില്‍ സംസാരിച്ചുകൊണ്ട് തന്നെ നടന്നു.(അതൊരു ഇറക്കമായിരുന്നു.മറ്റെവിടെയെങ്കിലും വണ്ടി നിര്‍ത്താന്‍ കഴിയുമായിരുന്നില്ല.) റോഡില്‍ നിന്നും ആര്‍ക്കും നോക്കിയാല്‍ വണ്ടി കാണാം.അതായത് ഒളിപ്പിച്ച നിലയിലൊന്നും ആയിരുന്നില്ല എന്നര്‍ത്ഥം. മറ്റ് വാഹനങ്ങളും ആളുകളും ഒക്കെ ഈ സമയം റോഡില്‍ ഉണ്ടായിരുന്നു. സുഹൃത്തിന്റെ വീടിന് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ഇപ്പുറത്ത് വട്ടിയറ എന്ന സ്ഥലമായിരുന്നു അത്.

ഈ സമയം അവിടെയെത്തിയ നാല് പേര്‍ എന്തിന് വന്നതാണ് , എന്ത് ചെയ്യുന്നു എന്ന രീതിയില്‍ ചോദ്യം ചെയ്തു. അവര്‍ നന്നായി മദ്യപിച്ചിരുന്നു. താന്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയാണെന്നും ഫോണ്‍ വന്നപ്പോള്‍ വാഹനം നിര്‍ത്തിയതാണെന്നും മറുപടി നല്‍കിയിട്ടും അവര്‍ സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ബൈക്ക് എടുത്ത് പോകാന്‍ ശ്രമിച്ചെങ്കിലും പോകാന്‍ അനുവദിച്ചില്ല.

പൊലീസുകാരനാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ കൂടുതല്‍ ആളുകളെ വിളിച്ചു വരുത്തി. പതിനഞ്ചിലധികം ആളുകള്‍ കൂട്ടംകൂടി സഭ്യമല്ലാതെ സംസാരിക്കാന്‍ തുടങ്ങി. സുഹൃത്തിനെ വിളിച്ച്‌ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. മഴ ചാറി തുടങ്ങിയെന്ന പേരും പറഞ്ഞ് അവര്‍ ബലമായി സമീപത്തെ വീടിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.വീടിന്റെ മതിലിനകത്തേക്ക് കയറ്റി നിര്‍ത്തി, സംഘം ചേ‍ര്‍ന്ന് വളഞ്ഞായി പിന്നീട് ചോദ്യം ചെയ്യലും ഭീഷണിയും. ഇത് ചിലര്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ടായിരുന്നു.

ഭീഷണിയുടെ സ്വരത്തിലേക്ക് സംസാരം നീങ്ങിയപ്പോള്‍ ഇരിട്ടി സ്റ്റേഷനിലേക്ക് വിളിച്ച്‌ ബന്ധപ്പെടാന്‍ ശ്രമിച്ചു ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന ഒരു പൊലീസുകാരന്‍ ബഹളം കേട്ട് എത്തുകയും അദ്ദേഹത്തെ തിരിച്ചറിയുകയും ചെയ്തു. പൊലീസുകാരന്‍ ആണെന്ന് തിരിച്ചറിഞ്ഞ അക്രമികള്‍, രക്ഷപ്പെടാനായി പിന്നീട് അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചുകൊണ്ട് വീഡിയോ ചിത്രീകരിക്കാന്‍ തുടങ്ങി. കൂടിയെത്തിയ നാട്ടുകാരില്‍ ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ ഫോണ്‍ അറ്റന്‍‍‍ഡ് ചെയ്തു.

തുടര്‍ന്ന് ഇരിട്ടി സ്റ്റേഷനിലെ മൊബൈല്‍ പെട്രോളിങ് യൂണിറ്റ് എസ്‌ഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി. അത്രനേരം ഉണ്ടായ സംഭവങ്ങളെ മറച്ചു വച്ച്‌ തെറ്റായ കാര്യങ്ങളാണ് അക്രമികളില്‍ ചിലര്‍ എസ്‌ഐയെയോട് പറഞ്ഞത്. മദ്യപിച്ചിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് ആള്‍ക്കൂട്ടത്തെ പിരിച്ചു വിട്ട് ഡിപ്പാര്‍ട്ട് മെന്റ് വാഹനത്തില്‍ അവിടെ നിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.

ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയതില്‍ നിന്ന് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിക്കുകയോ യാതൊരുവിധ ലഹരി വസ്തുക്കളും ഉപയോഗിക്കുകയോ ചെയ്യാത്ത ആളാണ് എന്റെ ഭര്‍ത്താവ്.

സംഭവിച്ച കാര്യങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ മൊഴിയായി നല്‍കുകയും ചെയ്തു. ദേഹോപദ്രവം ഉണ്ടാവാത്തതിനാലും, കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന അവസ്ഥ ആയതിനാലും രേഖാമൂലം പരാതി നല്‍കിയില്ല. മറ്റ് പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ നല്‍കിയ മൊഴി മതിയെന്ന് സ്റ്റേഷനില്‍ നിന്നും അറിയിച്ചു. പിന്നാലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വിളിച്ചു. അദ്ദേഹത്തെയും യഥാര്‍ത്ഥ വിവരങ്ങള്‍ തന്നെ അറിയിച്ചു. വീട്ടില്‍ മടങ്ങിയെത്തിയ ശേഷം ഞങ്ങള്‍ ഇക്കാര്യം വിശദമായി സംസാരിച്ചു. വളരെ ഡെസ്പായിരുന്ന അദ്ദേഹത്തെ ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

നടന്നത് കൃത്യമായും ഒരു സംഘം മദ്യപാനികളുടെ നേതൃത്വത്തില്‍ നടന്ന സദാചാര പൊലീസിങ് ആണ്. എന്നാല്‍ പിറ്റേ ദിവസം മുതല്‍ കളി മാറി. സിപിഎമ്മിന്റെ സൈബര്‍ ഗ്രൂപ്പുകളിലും വാട്ട്സ് അപ് ഗ്രൂപ്പുകളിലും ഫേസ് ബുക്കിലും അക്രമികള്‍ എടുത്ത വീഡിയോ ഉപയോഗിച്ച്‌ എന്റെ ഭര്‍ത്താവിനെ വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ പ്രചാരണം തുടങ്ങി. ഇടത് അനുകൂല പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ കണ്ണൂരിലെ പല ദൃശ്യമാധ്യമപ്രവര്‍ത്തകരെയും വിളിച്ച്‌ എന്റെ ഭര്‍ത്താവിനെ അനാശ്യാസത്തിന് പിടികൂടിയെന്നാണ് പറഞ്ഞത്. ശത്രുതയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ അത്തരം ഒരു ദുഷ്പ്രചരണത്തിന് അവര്‍ തന്നെ ചുക്കാന്‍ പിടിച്ചു.

തൊട്ടടുത്ത ദിവസം രാവിലെ ദേശാഭിമാനി പത്രത്തില്‍ തീര്‍ത്തും നിലവാരമില്ലാതെ , ഹീനമായ ഭാഷയില്‍ ഒരു വാര്‍ത്തയും പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെ വീടുള്ള സ്ഥലത്തെക്കുറിച്ചും ജോലിസ്ഥലത്തെക്കുറിച്ചും കൃത്യമായ വിവരം നല്‍കി, ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു ആ വാര്‍ത്ത.അസമയത്ത് നാട്ടുകാര്‍ പിടികൂടിയ പൊലീസുകാരനെതിരെ അന്വേഷണം എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ബഹുമാനപ്പെട്ട ലേഖകനോട് ഒരു ചോദ്യം . അല്ലയോ സര്‍ ഏതാണ് താങ്കള്‍ വിവക്ഷിക്കുന്ന ഈ അസമയം? രാത്രി പത്തിന് ശേഷം എന്നും ,അര്‍ധരാത്രിയെന്നും വാര്‍ത്തയില്‍ പറയുന്നു. അതാണോ താങ്കള്‍ ഉദ്ദേശിച്ച അസമയം. ആ സമയത്ത് ഒരാള്‍ക്ക് റോഡിലൂടെ യാത്ര ചെയ്യാന്‍ പാടില്ല എന്നാണോ? ബൈക്ക് നിര്‍ത്തി താഴെ ഇറങ്ങി ഫോണ്‍ ചെയ്യാന്‍ പാടില്ല എന്നാണോ? രാത്രിയിലെ പെണ്‍നടത്തം ഒക്കെ ആഘോഷമാക്കിയ സംസ്ഥാനമല്ലേ ഇത്?

പിന്നീട് പറയുന്നത് കാര്‍പോര്‍ച്ചില്‍ ഒളിച്ചിരുന്നു എന്നാണ്. ഏത് വീടിന്റെ ഏത് കാര്‍പോര്‍ച്ചില്‍ ഒളിച്ചിരുന്നു എന്നാണ് പറയുന്നത്? റോഡില്‍ നിന്ന ഒരാളെ നിര്‍ബന്ധമായി 15 പേരിലധികം വരുന്ന സംഘം തടഞ്ഞുവച്ച്‌ ,ആളില്ലാത്ത വീടിന്റെ മതിലിനകത്തേക്ക് മാറ്റി നിര്‍ത്തി സംസാരിക്കുകയായിരുന്നു. സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന വീഡിയോയിലും അക്കാര്യം പറയുന്നുണ്ട്. മഴ വന്നപ്പോള്‍ മാറി നിന്നു എന്ന്. വീഡിയോയില്‍ അവര്‍ പരാമര്‍ശിക്കുന്ന വീട്ടിലുള്ളവര്‍ ബഹളം കേട്ടപ്പോള്‍ മാത്രമാണ് പുറത്തിറങ്ങി വന്നത്.

രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായി എന്തും എഴുതി വിടാം. പക്ഷേ അതിന് മാധ്യമധര്‍മം എന്ന് വിളിക്കുന്നത് അശ്ലീലമാണ്. പൊലീസ് രഹസ്യങ്ങള്‍ സ്വകാര്യ ചാനലിന് ചോര്‍ത്തി നല്‍കിയതിന് പാലക്കാട്ടേക്ക് സ്ഥലംമാറ്റി എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. സര്‍ ആ വിവരം താങ്കള്‍ക്ക് എവിടെ നിന്നാണ് കിട്ടിയത്? അത്തരം ഒരു കണ്ടെത്തലും ഇതുവരെ ഇല്ല എന്നതാണ് വസ്തുത.

ദേശാഭിമാനിയില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. ഇതിന് മുന്പ് ഞാന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ കണ്ണൂരില്‍ ജോലി ചെയ്യുന്ന സമയത്ത് ഷുഹൈബ് വധക്കേസിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ പാര്‍ട്ടി പത്രവും സിപിഎമ്മും ഇടത് അനുകൂല പൊലീസ് അസോസിയേഷനിലെ അംഗങ്ങളും ഉപദ്രവിച്ചതിന് കണക്കില്ല. വാര്‍ത്ത എഴുതിയ ന്യൂസ് എഡിറ്റര്‍ പിന്നീട് ഫോണില്‍ വിളിച്ച്‌ മാപ്പ് പറയുകയും, വ്യക്തിവിരോധമല്ല പ്രത്യയശാസ്ത്രപ്രശ്നമാണെന്ന് പറയുകയും ചെയ്തു. അദ്ദേഹം പറഞ്ഞ ആ പ്രത്യയശാസ്ത്രം എന്തുകൊണ്ടോ എനിക്ക് മനസ്സിലായില്ല.

പത്രത്തിന്റെ ഇരിട്ടി ലേഖകനെ ഒരു കാര്യം മാത്രം ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അങ്ങയുടെ മകന്‍ സംവിധാനം ചെയ്ത ഒരു സിനിമയുണ്ട്. സദാചാര പൊലീസിങ്ങിനെതിരെ സംസാരിക്കുന്ന ഒരു സിനിമയാണത്. അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെയാകെ റദ്ദ് ചെയ്യുന്നതാണ് താങ്കള്‍ എഴുതിയ വാര്‍ത്ത. ഇരിട്ടി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ മൊഴി പരിശോധിച്ചാല്‍ പോലും താങ്കള്‍ക്ക് വ്യക്തത വന്നേനെ. വീണ്ടും മാധ്യമധര്‍മം ഓര്‍മിപ്പിക്കുകയല്ല, പക്ഷേ ആ പക്ഷം കൂടി ഉള്‍ക്കൊള്ളിക്കാന്‍ താങ്കള്‍ക്ക് എന്തായിരുന്നു തടസ്സം? ഞങ്ങളുടെ സുഹൃത്ത് മിലിറ്ററി ഉദ്യോഗസ്ഥനെ സ്റ്റേഷനില്‍ നിന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടല്ലോ. തന്റെ വീട്ടിലേക്കാണ് വന്നത് എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടും മറ്റൊന്നാണ് കഥയെന്ന് വരുത്തി തീര്‍ക്കാന്‍ എന്താണ് വ്യഗ്രത.

ഇനി അനാശാസ്യം എന്ന് പാടി നടക്കുന്നവരോട്. റോഡില്‍ നിന്നിരുന്ന ഒരാളെ നിങ്ങള്‍ എങ്ങനെയാണ് പിടികൂടി എന്ന് പറയുന്നത്? നിങ്ങള്‍ തന്നെ പ്രചരിപ്പിക്കുന്ന വീഡിയോയില്‍ കാണാം.( രതീഷ്, രാഹുല്‍ , വിഷ്ണു തുടങ്ങിയവര്‍ ആക്രമിച്ച സംഘത്തില്‍ ഉണ്ടായിരുന്നെന്ന് വീഡിയോയില്‍ തന്നെ വ്യക്തമാണ്) അദ്ദേഹം ഏതെങ്കിലും വീടിന്റെ ഉള്ളിലല്ല നില്‍ക്കുന്നത്. മാന്യമായി വസ്ത്രം ധരിച്ച്‌, മാസ്കും ഇട്ട് , ഡ്യൂട്ടി കഴിഞ്ഞ് വരുന്ന അതേ വേഷത്തില്‍ നിങ്ങള്‍ തെറ്റിദ്ധരിച്ചതാണെന്ന് മാന്യമായാണ് പ്രതികരിക്കുന്നത്. സുഹൃത്തിന്റെ ഭാര്യയെ കാണാന്‍ പോയെന്ന് പാടി നടക്കുന്നണ്ടല്ലോ. അവര്‍ ഭര്‍ത്താവിനൊപ്പം അദ്ദേഹത്തിന്റെ ജോലി സ്ഥലത്താണ് ഉള്ളത്.

പിന്നെ എന്താണ് പ്രചരിപ്പിക്കുന്നതിനര്‍ത്ഥം. വ്യക്തതയില്ലാത്തത് നിങ്ങളുടെ ദുഷ്പ്രചരണങ്ങള്‍ക്കാണ്. ഒരാള്‍ക്ക് യാ്ത്ര ചെയ്യുന്നതിനും സുഹൃത്തിന്റെ വീട്ടില്‍ പോകുന്നതിനും നിങ്ങളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്നാണോ? റോഡില്‍ നിന്ന് ഫോണ്‍ ചെയ്താല്‍ അയാള്‍ മോഷ്ടാവാണ് എന്നാണോ?

കഴിഞ്ഞ മൂന്ന് വര്‍ഷമായി , കൃത്യമായി പറഞ്ഞാല്‍ ഷുഹൈബ് വധത്തിന് ശേഷം അതിഭീകരമായ മാനസിക പീഡനമാണ് ഞാനും ഭര്‍ത്താവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ദേശാഭിമാനി വാര്‍ത്തക്ക് പുറമെ ഇടത് അനുകൂല പൊലീസുകരുടെ ഗ്രൂപ്പുകളില്‍ വ്യാപകമായ ഭീഷണിയാണ് ഉണ്ടായത്. ക്യാര്‍ട്ടേഴ്സില്‍ കയറി തല്ലും കൊല്ലും കാല്‍വെട്ടും എന്നൊക്കെയാണ് പൊലീസുകാര്‍ തന്നെ ഭീഷണി മുഴക്കിയത്. എന്റെ ഭര്‍ത്താവിന്റെ യൂണിഫോമിട്ട ഫോട്ടോ സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചുകൊണ്ടുള്ള ഭീഷണി വേറെയും. മട്ടന്നൂര്‍ കോടതിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമം ഉണ്ടായി. ഞാന്‍ ബസില്‍ യാത്ര ചെയ്യുന്പോള്‍ ഒരു സംഘം ആളുകള്‍ പിന്‍തുടര്‍ന്നു. എന്റെ പിഞ്ചുകുഞ്ഞുങ്ങളെ മാസങ്ങളോളം സ്കൂളിലും ഡേ കെയറിലും വിടാന്‍ പറ്റാത്ത വിധം പേടിപ്പെടുത്തുന്ന അവസ്ഥ. എന്തും ചെയ്യാന്‍ മടിക്കാത്തവരാണെന്ന് നേരിട്ട് ബോധ്യം വന്ന ദിവസങ്ങള്‍.

ഭീഷണിയെക്കുറിച്ച്‌ ഞാന്‍ നല്‍കിയ പരാതി ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. ഒരു സ്ത്രീയാണെന്ന പരിഗണന പോലും തരാതെയുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യം ചെയ്യല്‍ ഒരിക്കലും മറക്കാനാവില്ല. നിന്റെ ഭര്‍ത്താവ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടല്ലേടി എന്ന് തുടങ്ങി വാദി പ്രതിയായ അവസ്ഥ. മാനസികമായി അത്രയും തകര്‍ന്നിരിക്കുന്ന അവസ്ഥയില്‍ ആ ഹരാസ്മെന്റ് സഹിക്കാനാവാതെ അവിടിരുന്നു പൊട്ടിക്കരഞ്ഞുപോയി. അന്വേഷണത്തിന് ഒടുവില്‍ അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ട് അവര്‍ പറഞ്ഞതെല്ലാം തമാശയാണെന്നാണ്. തല്ലും കൊല്ലും എന്നൊക്കെ ഭീഷണിപ്പെടുത്തുന്നതിലെ തമാശ ഇതുവരെ മനസ്സിലായിട്ടില്ല. പരാതി, അന്വേഷണം തുടങ്ങിയ പ്രഹസനങ്ങള്‍ അതോടുകൂടി മതിയായി.

പിന്നീടും എന്റെ ഭര്‍ത്താവിനെതിരെ പകപോക്കല്‍ നടപടികള്‍ തുടര്‍ന്നു. മൂന്ന് വര്‍ഷത്തിനിടെ ഏഴ് തവണയാണ് അദ്ദേഹത്തെ ട്രാന്‍സ്ഫര്‍ ചെയ്തത്. ലോക്ഡൗണ്‍ സമയത്ത് ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി ഒരു മാസം ഞാന്‍ കണ്ണൂരില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യേണ്ടി വന്നു. പൊലീസിന്റെ കൊവിഡ് ആപ്പില്‍ നിന്നും രോഗികളുടെ വിവരങ്ങള്‍ ചോ‍ര്‍ന്നെന്ന വാര്‍ത്ത ആ സമയത്താണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് ചാനലുകള്‍ക്ക് പിന്നാലെ മൂന്നാമതോ നാലാമതോ ആയാണ് ഞാനാ റിപ്പോര്‍ട്ട് കൊടുക്കുന്നത്. വാര്‍ത്ത സ്ഥിരീകരിക്കാന്‍ അത്രയും സമയം എടുത്തു എന്നതാണ് സത്യം.

സിഐ മുതല്‍ മുകളിലേക്ക് റാങ്കിങ് ഉള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഒരു ഗൂഗിള്‍ മാപ്പ് ലിങ്കില്‍ നിന്നാണ് കൊവിഡ് രോഗികളുടെ ഫോണ്‍ നമ്ബര്‍ അടക്കം ചോര്‍ന്നത്. കൃത്യമായ സുരക്ഷ ഇല്ലാതെ അത് തയ്യാറാക്കിയതാണ് ചോരാന്‍ കാരണമായത്. ലിങ്കിനൊപ്പം നല്‍കിയ മെയിലില്‍ നിന്നും അത് തയ്യാറാക്കിയ സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥനെ ഞാന്‍ ഫോണില്‍ വിളിച്ചു. വിവരം ചോര്‍ന്നത് സത്യമാണെന്നും ആ ലിങ്ക് ലോക്ക് ചെയ്തെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.(ഫോണ്‍ റെക്കോര്‍ഡ് കയ്യിലുണ്ട്). ജില്ലാകലക്ടറും അത്തരം ലിങ്ക് വാട്സ് അപ് ഗ്രൂപ്പുകളില്‍ വന്നെന്നും വിവരചോര്‍ച്ചയുണ്ടെന്നും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. അത്രയും ആധികാരികമായിരുന്നു ആ വാര്‍ത്ത.

എന്നാല്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി എന്റെ ഭര്‍ത്താവാണ് വാ‍ര്‍‍ത്ത ചോര്‍ത്തി നല്‍കിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടു. എന്റെയും ഭര്‍ത്താവിന്റെയും ഫോട്ടോകള്‍ ഉപയോഗിച്ച്‌ സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഭീഷണിയുടെ സ്വരത്തിലായിരുന്നു പോസ്റ്റ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം കിട്ടുന്ന ലിങ്ക് ആണ് അതെന്ന് ഓര്‍ക്കണം. ഭീഷണി പോസ്റ്റിനെതിരെയും പരാതി നല്‍കി. പക്ഷേ അതിന്‍മേല്‍ ഒരന്വേഷണം ഉണ്ടായില്ലന്ന് മാത്രമല്ല, അകാരണമായി കണ്ണൂര്‍ ജില്ലയില്‍ നിന്നും പാലക്കാട്ടേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തത്. കൊവിഡ് രൂക്ഷമായ സമയത്ത്, ലോക്ഡൗണ്‍ നിലനില്‍ക്കുന്പോഴായിരുന്നു ഈ നടപടികള്‍.

സുരക്ഷയില്ലാതെ ലിങ്ക് തയ്യാറാക്കിയ പൊലീസുകാരനെതിരെ ഒരന്വേഷണവും ഉണ്ടായില്ല .കാരണം അദ്ദേഹം ഭരണ അനുകൂല പൊലീസ് അസോസിയേഷന്‍ അംഗമായിരുന്നു. വിചിത്രമെന്ന് തോന്നാമെങ്കിലും അതാണ് യാഥാര്‍ത്ഥ്യം.

ജില്ല മാറി സ്ഥലം മാറ്റിയ അസാധാരണ നടപടിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി. പൊലീസ് ഹെഡ് ക്വാട്ടേഴ്സില്‍ നിന്ന് നടത്തിയ അന്വേഷണത്തില്‍ ,നിജസ്ഥിതി ബോധ്യപ്പെടുകയും കോഴിക്കോടേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

രാവും പകലും ഇല്ലാതെ കൊവിഡ് ഡ്യൂട്ടി. അവധി പോലും ഇല്ലാത്ത അവസ്ഥ. നിരന്തരം ട്രാന്‍സ്ഫര്‍. പ്രായമായ അച്ഛനമ്മമാര്‍ ഉള്‍പ്പടെ കുടുംബമാകെ മാനസികമായി തകര്‍ന്നു. കുഞ്ഞുങ്ങളും മാനസിക സമ്മര്‍ദ്ദത്തിലായി. ഈ സാഹചര്യത്തിലാണ് ഞാന്‍ ജോലി വിടുന്നത്. എന്ത് കാര്യത്തിന് എന്ന് പലരും ചോദിച്ചു. അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന അവസ്ഥയാണെന്നേ എനിക്കതേക്കുറിച്ച്‌ പറയാനുള്ളൂ.

തെരഞ്ഞെടുപ്പ് റിസല്‍ട്ട് വന്ന ശേഷം വാട്സ് ഗ്രൂപ്പുകളില്‍ വ്യാപകമായി വീണ്ടും ഭീഷണി തുടങ്ങി. യുഡിഎഫ് അനുകൂല അസോസിയേഷനില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് എന്റെ ഭര്‍ത്താവിനെ കണ്ണൂരില്‍ കാലുകുത്തിക്കില്ലെന്നും പണി കളയുമെന്നും ആയിരുന്നു ഭീഷണി. ഏത് നിമിഷവും അടുത്ത ട്രാന്‍സ്ഫര്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഭീകരമായ ടോര്‍ച്ചറിങ് ആണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഹീനമായ രീതിയില്‍ വ്യക്തിഹത്യ നടത്തുകയാണ്. സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് തിരുത്തി ,നടപടിയെടുക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നു. അപ്പോള്‍ പരാതി നല്‍കിക്കൂടെ എന്ന് ചോദിക്കാം. മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയട്ടെ. ചിലരുടെ തിട്ടൂരം മാത്രമേ ഇവിടെ നടപ്പാവൂ. എന്തായാലും പരാതി നല്‍കിയിട്ടുണ്ട്.

മൂന്ന് വര്‍ഷമായി അനുഭവിക്കുന്ന മെന്റല്‍ ട്രോമ ഊഹിക്കാവുന്നിലും അപ്പുറമാണ്. പേടിച്ച്‌ ജീവിക്കേണ്ട അവസ്ഥ.. ഞങ്ങളുടെ ആകെയുള്ള സന്പാദ്യവും ലോണും സുഹൃത്തുക്കളുടെ സഹായവും ഒക്കെ ചേര്‍ത്ത് ഒരു ചെറിയ സ്ഥലം കണ്ണൂരില്‍ വാങ്ങിയിരുന്നു. അത് വിറ്റ് അവിടെ നിന്നും പലായനം ചെയ്യേണ്ട അവസ്ഥ. സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം പറയാന്‍ പേടിക്കേണ്ട അവസ്ഥ. ഞാന്‍ ഒരു പോസ്റ്റ് ഇട്ടാല്‍ അത് എന്റെ ഭര്‍ത്താവിന്റെ ജോലി തെറിപ്പിക്കാന്‍ ഉപയോഗിക്കുന്ന അവസ്ഥ. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ അവര്‍ തന്നെ വീണ്ടും വീണ്ടും വാചാലരാകും.

അഞ്ച് വര്‍ഷം പൊലീസ് കമ്മ്യൂണിറ്റിയില്‍ ജീവിച്ചവരാണ് ഞങ്ങള്‍. ഏആര്‍ ക്യാന്പിലെ പൊലീസ് ക്വാട്ടേഴ്സില്‍ .നൂറോളം കുടുംബങ്ങള്‍ക്കിടയില്‍. ഒരാളെയും ബുദ്ധമുട്ടിക്കുന്ന ഒരു കാര്യവും ചെയ്തിട്ടില്ല. ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ പോലും. അക്കാര്യത്തില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെന്നും തോന്നുന്നില്ല. ജോലിക്കിടയിലും വ്യക്തി ജീവിതത്തിലും അത്രയും മാന്യത പുലര്‍ത്തുന്നയാളാണ് എന്റെ ഭര്‍ത്താവ്. സംഘടനാ പ്രവര്‍ത്തനം നടത്തി എന്നതിന്റെ പേരില്‍ മാത്രം ഒരാളെ അപമാനിക്കുകയും മോശക്കാരനായി ചിത്രീകരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുകയാണ്. അതാണ് വേദനിപ്പിക്കുന്നത്.

ആരുടെയും സഹതാപമോ പിന്തുണയോ തേടിയല്ല പോസ്റ്റ്. നിരവധി തവണ എഴുതാന്‍ ശ്രമിച്ചെങ്കിലും പേടിച്ചിട്ട് തന്നെയാണ് എഴുതാഞ്ഞത്. ഇതൊക്കെ നിസ്സാരമെന്ന് തോന്നുന്നവര്‍ ഉണ്ടാകാം. പക്ഷേ നാളെ ആര്‍ക്കും ഇത്തരം അവസ്ഥ ഉണ്ടാകാം എന്ന് ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. സദാചാര പൊലീസുകാരും അവര്‍ക്ക് ചൂട്ട് പിടിക്കുന്നവരും എവിടെയും പതുങ്ങിയിരുപ്പുണ്ട്. അത്തരക്കാരെ പിന്തുണക്കാന്‍ , മനുഷ്യത്വത്തെക്കുറിച്ച്‌ പാടുമെങ്കിലും , അതാകെ റദ്ദ് ചെയ്ത് , ജനാധിപത്യത്തിന്റെ കുപ്പായമിട്ട ഫാസിസ്റ്റുകളായി ഇറങ്ങും. ജാഗ്രത….

വിഷമഘട്ടങ്ങളിലെല്ലാം പിന്തുണച്ച ചില നല്ല സുഹൃത്തുക്കളുണ്ട്. അതില്‍ എല്ലാ രാഷ്ട്രീയ വിശ്വാസികളും ഉണ്ട്.അവരെ ഹൃദയത്തോട് ചേര്‍ക്കുന്നു. ഈ പോസ്റ്റിന് താഴെ ഒരു ചര്‍ച്ചക്ക് പറ്റുന്ന ഒരു മാനസികാവസ്ഥയിലല്ല. ഞാന്‍ എഴുതിയ വസ്തുതകള്‍ നിങ്ങള്‍ക്ക് വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം. അത് ഓരോരുത്തരുടെയും ഇഷ്ടം. ആരോടും പരിഭവവും പരാതിയുംഇല്ല. വളരെ മോശമായ ചര്‍ച്ചക്ക് പലരും ഈ പോസ്റ്റ് ഉപയോഗിക്കുമെന്നും ഇതിലും വലിയ ആക്രമണമാണ് കാത്തിരിക്കുന്നതെന്നും അറിയാം.

അവസാനമായി ഒരു കാര്യമേ പറയാനുള്ളൂ. ഇനിയും വേട്ടയാടി മതിയായില്ലെങ്കില്‍ കാള്‍ടെക്സ് ജങ്ഷനില്‍ വന്ന് നില്‍ക്കാം. തല ഉയര്‍ത്തിപ്പിടിച്ച്‌ തന്നെ. ഞങ്ങളും കുഞ്ഞുങ്ങളും. ഒറ്റവെട്ടിന് തീര്‍ത്തേക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button