Latest NewsKeralaIndia

ജൂൺ ഒന്നിന് അന്തരിച്ച ജ്യോതിഷ പണ്ഡിതൻ അക്കിത്തിരിപ്പാടിന്റെ അവിശ്വസനീയമായ പ്രവചനങ്ങൾ

ജാതകം വായിച്ച അക്കിത്തിരിപ്പാട്‌ ആദ്യം ചോദിച്ചത്‌ "മകൻ മതം മാറിക്കഴിഞ്ഞുവോ ?" എന്നായിരുന്നു. അതുകേട്ട്‌ ആ അഛനമ്മമാർ തരിച്ചു പോയി. അതു തന്നെയായിരുന്നു അവരുടെ പ്രശ്നം.

തൃശൂർ: ഇന്നലെ (1 ജൂൺ, 2021) അന്തരിച്ച ജ്യോതിഷ പണ്ഡിതൻ തൃശൂർ കൊടകര കൈമുക്ക്‌ രാമൻ അക്കിത്തിരിപ്പാട്‌ അസാമാന്യ ജ്യോതിഷ പണ്ഡിതനായിരുന്നു എന്നതിന് നിരവധി തെളിവുകളുമായി സോഷ്യൽ മീഡിയ. ഇത്തരത്തിൽ അദ്ദേഹത്തിന്റെ അവഗാഹം വ്യക്തമാക്കുന്ന ഒരു കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അത് ഇപ്രകാരമാണ്.

കൈമുക്ക്‌ രാമൻ അക്കിത്തിരിപ്പാട്‌ തന്റെ വിവാഹനാളിൽ രാത്രി അന്തർജ്ജനത്തിനു നാലു കവറുകൾ കൊടുത്തിരുന്നു. അവയിൽ 1, 2, 3, 4 എന്നിങ്ങനെ അക്കങ്ങളും ഉണ്ടായിരുന്നു. തങ്ങൾക്ക്‌ ഉണ്ടാകാൻ പോകുന്ന നാലു കുട്ടികളുടെ ജനന നാളും ആൺകുട്ടിയോ പെൺകുട്ടിയോ എന്ന കാര്യവുമൊക്കെയായിരുന്നു അവയിൽ. ഓരോ കവറും ഒട്ടിച്ച്‌ ഭദ്രമാക്കിയിരുന്നു.

ആദ്യ കുട്ടി ഉണ്ടായാൽ ഒന്ന് എന്നെഴുതിയ കവർ പൊട്ടിച്ച്‌ നോക്കാനും അന്തർജ്ജനത്തെ ഏൽപ്പിച്ചിരുന്നു.

കാലം കഴിഞ്ഞു. അന്തർജ്ജനത്തിന്റെ ആദ്യ പ്രസവം കഴിഞ്ഞ അന്ന് “1” എന്നെഴുതിയ കവർ പൊട്ടിച്ചു. അതിൽ അന്നത്തെ നാളും തിയ്യതിയും പെൺകുട്ടി എന്നും എഴുതിയിരുന്നു. എല്ലാം കിറുകൃത്യം. ഇതു പോലെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും പ്രസവ ദിനങ്ങളിൽ അതാത്‌ കവറുകൾ പൊട്ടിച്ചു നോക്കിയപ്പോളും അവയിൽ പ്രവചിച്ചെഴുതിയ പോലെ തന്നെ സംഭവിച്ചിരിക്കുന്നു. അഞ്ചാമതൊരു കുട്ടി അവർക്ക്‌ ഉണ്ടായതുമില്ല.

അദ്ദേഹത്തിന്റെ ജ്യോതിഷപാണ്ഡിത്യത്തിന്റെ ആഴം എത്രയുണ്ടായിരുന്നു എന്ന് സൂചിപ്പിക്കാനാണ്‌ ഈ സംഭവം എഴുതിയത്‌.

നിരവധി ക്ഷേത്രങ്ങളിൽ അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ടു പോയി പ്രശ്നം വെപ്പിച്ചിട്ടുണ്ട്‌. അവിടങ്ങളിലൊക്കെ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഉണ്ടായ സാമൂഹ്യമാറ്റം മൂലമുണ്ടായ ക്ഷേത്ര ചൈതന്യത്തിനേറ്റ ലോപങ്ങൾ നാട്ടുകാരുടെ മുന്നിൽ പരസ്യമായി തന്നെ അദ്ദേഹം ധൈര്യപൂർവ്വം തുറന്നു പറഞ്ഞിട്ടുമുണ്ട്‌. അവക്കുള്ള ലളിതപരിഹാരങ്ങളും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്‌. ആ പരിഹാരങ്ങൾ നടപ്പിലാക്കി ആ നാട്ടുകാരൊക്കെ അദ്ദേഹത്തിന്റെ വാക്കുകൾക്ക്‌ വലിയ വില കൽപ്പിച്ചിട്ടുമുണ്ട്‌.

ഒരിക്കൽ (2019 ഡിസംബറിൽ) ധനാഢ്യനായ ഒരു ഹിന്ദു ഭർത്താവും ഭാര്യയും തങ്ങളുടെ 17 വയസ്സുള്ള മകന്റെ ജാതവുമായി അക്കിത്തിരിപ്പാടിനെ സമീപിച്ചു. എന്ത്‌ കാര്യമാണ്‌ നോക്കേണ്ടത്‌ എന്ന് അദ്ദേഹം ചോദിച്ചതുമില്ല; വന്നവർ പറഞ്ഞതുമില്ല. ജാതകം വായിച്ച അക്കിത്തിരിപ്പാട്‌ ആദ്യം ചോദിച്ചത്‌ “മകൻ മതം മാറിക്കഴിഞ്ഞുവോ ?” എന്നായിരുന്നു. അതുകേട്ട്‌ ആ അഛനമ്മമാർ തരിച്ചു പോയി. അതു തന്നെയായിരുന്നു അവരുടെ പ്രശ്നം.

മറ്റൊരു മതത്തിൽ പെട്ട കൂട്ടുകാരുടെയും അവരുടെ മാതാപിതാക്കളുടെയും ഗൂഢശ്രമത്താൽ തങ്ങളുടെ മകൻ ആ മതത്തിന്റെ ദേവാലയത്തിൽ പോയി തുടങ്ങി എന്നതായിരുന്നു അവരുടെ പ്രശ്നം. 17 വയസ്സു മാത്രമുള്ള ഒരു കുഞ്ഞിന്റെ ജാതകം നോക്കി അവന്റെ അഛനമ്മമാരോട്‌ ഈ ചോദ്യം ചോദിക്കണമെങ്കിൽ ജ്യോതിഷിക്ക്‌ തന്റെ പാണ്ഡിത്യത്തിൽ അസാമാന്യ വിശ്വാസവും ധൈര്യവും വേണം.

ഈ ജ്യോതിഷപണ്ഡിതൻ 2020-ലെയും 2021-യും പകർച്ചവ്യാധിയും സാമ്പത്തിക തകർച്ചയും 2016-ൽ തന്നെ പ്രവചിച്ചിരുന്നു. 2016-ലോ 2017-ലോ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അദ്ദേഹത്തിന്റെ
പ്രശ്നപരിഹാരചിന്തയുടെ എഴുത്തുരൂപം ദേവസ്വം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പകർച്ചവ്യാധിയെക്കുറിച്ചും സാമ്പത്തിക തകർച്ചയെക്കുറിച്ചു ഒക്കെ എഴുതിയിട്ടുണ്ട്‌.

അദ്ദേഹം അന്നു പറഞ്ഞതിന്റെ ചെറുരൂപം ഇങ്ങനെ: 2020 മാർച്ച്‌ 30 മുതൽ ജൂൺ 30 വരെയും 2021 ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 4 വരെയും പകർച്ചവ്യാധിയും സാമ്പത്തിക തകർച്ചയും രൂക്ഷമാകും. 2022 ഏപ്രിൽ ആവുമ്പോഴേക്കും പകർച്ചവ്യാധിയും സാമ്പത്തിക തകർച്ചയും ഒക്കെ ശരിയാകും.

ഇതെല്ലാം സൂചിപ്പിച്ചു കൊണ്ട്‌ അപൂർവ്വം ചില ലേഖനങ്ങളും ചിലർ എഴുതിയിരുന്നു. അന്ന് ആ പ്രവചനത്തിന്‌ പലരും വില കൊടുത്തില്ല. പക്ഷെ, അദ്ദേഹത്തിന്റെ ജ്യോതിഷപാണ്ഡിത്യം എത്രയുണ്ടെന്ന് കാലം ജനങ്ങൾക്ക്‌ തെളിയിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു.

ഈ പകർച്ചവ്യാധി കാലത്ത്‌ ഒട്ടേറെ മരണമുണ്ടാകുമെന്നും അദ്ദേഹം പലരോടും പറഞ്ഞിരുന്നു. അതിൽ താനും പെടും എന്ന കാര്യം മാത്രം പക്ഷെ അദ്ദേഹം രഹസ്യമാക്കി വെച്ചു.

 

shortlink

Post Your Comments


Back to top button