ന്യൂഡൽഹി: സംസ്ഥാനത്തിന് കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ തയ്യാറാണെന്നറിയിച്ച കമ്പനിയുടെ യോഗ്യത പരിശോധിച്ചറിയാൻ കേന്ദ്ര സഹായം തേടി ഹരിയാന. സ്പുട്നിക് വാക്സിൻ വിതരണം ചെയ്യാമെന്നറിയിച്ച മാൾട്ടയിലെ ഫാർമ റെഗുലേറ്ററി സർവീസസ് ലിമിറ്റഡ് എന്ന കമ്പനിയെ കുറിച്ചുള്ള വിശദാംശങ്ങൾ തേടി ഹരിയാന സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതി.
വാക്സിൻ വിതരണത്തിനായി ഹരിയാന ആഗോളതലത്തിൽ ടെൻഡർ ക്ഷണിച്ചതിനെ തുടർന്നാണ് സംസ്ഥാനത്തിന് സ്പുട്‌നിക് വാക്സിൻ വിതരണം ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ച് മാൾട്ടയിലെ ഫാർമ റെഗുലേറ്ററി സർവീസസ് ലിമിറ്റഡ് എന്ന കമ്പനി രംഗത്തെത്തിയത്. ഒരു ഡോസ് വാക്സിന് 1,120 രൂപയാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്ന വില. കമ്പനിയെ കുറിച്ചുള്ള വിശദ വിവരങ്ങൾ അന്വേഷിച്ചാണ് ഹരിയാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. കമ്പനിയുടെ ഈ രംഗത്തെ മുൻകാലപരിചയത്തെ കുറിച്ചും കമ്പനിയുടെ പ്രവർത്തനങ്ങളിലെ സത്യസന്ധതയെ കുറിച്ചും വിലയിരുത്താൻ സഹായിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
60 ദശലക്ഷം സ്പുട്‌നിക് വാക്സിൻ ഡോസുകൾ എത്തിക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ടെൻഡർ അനുവദിച്ചാൽ മുപ്പത് ദിവസത്തിനുള്ളിൽ ആദ്യ ബാച്ചായി അഞ്ച് ലക്ഷം ഡോസ് സ്പുട്നിക് വാക്സിൻ കമ്പനി വിതരണം ചെയ്യുമെന്നും തുടർന്ന് ഓരോ 20 ദിവസക്കാലയളവിൽ പത്ത് ലക്ഷം ഡോസ് വീതം വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Read Also: നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ പണം നൽകിയെന്ന വെളിപ്പെടുത്തൽ: കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി പോലീസ്
Post Your Comments