Latest NewsKerala

കൃതിയെ കൊന്നവൻ ജയിലിൽ കിടന്നത് വെറും 42 ദിവസം, കാശുള്ള വീട്ടിലെ കുട്ടിയെ കെട്ടുകയും ചെയ്തു: പിതാവിന്റെ വെളിപ്പെടുത്തൽ

'ഫെയ്സ്ബുക്ക് വഴിയാണ് ഇവന്റെ നീക്കങ്ങൾ. ഇവന്റെ പേജിൽ പോയാൽ കാണാം ചിത്രങ്ങൾ. വലിയ ആഡംബരത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നും. ഏതു പെൺകുട്ടിയെയും വീഴ്ത്താനുള്ള മിടുക്കുമുണ്ട്.'

കൊല്ലം: ‘എന്റെ മകൾ കൃതിയെ ഓർമയുണ്ടോ? രണ്ടു വർഷം മുൻപ് ഭർത്താവ് കിടപ്പുമുറിയിലിട്ടു ശ്വാസം മുട്ടിച്ച് കൊന്ന എന്റെ മകൾ കൃതി. അന്നു കേരളവും സർ‌ക്കാരും പൊലീസും മാധ്യമങ്ങളും പൊതുജനങ്ങളും എനിക്കൊപ്പം നിന്നു. എന്റെ മകളെ കൊന്ന കേസില്‍ പ്രതിയായ വൈശാഖിനെ അറസ്റ്റ് ചെയ്തു..’ എന്നാൽ ഇതിനു ശേഷം എന്ത് സംഭവിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കൃതിയുടെ പിതാവ് നടത്തുന്നത്. ഇത് നാളെ വിസ്മയയ്ക്കും ഉത്തരയ്ക്കും അങ്ങനെ പലർക്കും സംഭവിക്കാമെന്ന ആശങ്കയാണ് ഈ അച്ഛനെ ഇതു തുറന്നുപറയാണ് പ്രേരിപ്പിക്കുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പിതാവിന്റെ വെളിപ്പെടുത്തൽ.

‘വെറും 42 ദിവസം മാത്രമാണ് അവൻ ജയിലിൽ കിടന്നത്. സ്വാധീനം കൊണ്ടും പണം കൊണ്ടും ജാമ്യം നേടി പുറത്തിറങ്ങി. ഇപ്പോൾ സ്വതന്ത്രനായി അവൻ പുറത്തുണ്ട്. സമ്പന്നമായ ഒരു കുടുംബത്തിലെ പെൺകുട്ടിയെ വീണ്ടും കല്യാണം കഴിച്ചു. ജാമ്യത്തിലിറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഈ നാട്ടിലെ തന്നെ അത്യാവശ്യം സമ്പന്നമായ ഒരു കുടുംബത്തിലെ പെൺകുട്ടിക്ക് ഫെയ്സ്ബുക്കിൽ റിക്വസ്റ്റ് അയച്ചു. പിന്നാലെ മെസേജ് അയച്ചു. അവർക്ക് ഇവനെ അറിയാവുന്നത് െകാണ്ട് ആ കുടുംബം എന്നെ ബന്ധപ്പെട്ടു. നിങ്ങളുടെ മകളെ കൊന്നവനല്ലേ ഇവനെന്നു ചോദിച്ചു. അതോടെ ആ കുട്ടിക്ക് മെസേജ് അയക്കുന്നത് നിർത്തി..’

‘കാശുള്ള കുടുംബത്തിലെ പെൺകുട്ടിയെ തിരഞ്ഞു പിടിച്ചാണ് ഇവന്റെ നീക്കം. ആ പെൺകുട്ടി ഇവന്റെ വാക്കുകളിൽ വീണു പോയെന്നാണ് ഞാൻ അറിഞ്ഞത്. നല്ല രീതിയിൽ സംസാരിച്ച് ആളുകളെ വീഴ്ത്തും. ഒടുവിൽ അവർ ഇവൻ പറയുന്നതെല്ലാം വിശ്വസിക്കും. ഇവനെ ചോദ്യം ചെയ്യാൻ കരുത്തുള്ളവരുടെ വീട്ടിൽ ഇവൻ പോകാറില്ല. ജാമ്യത്തിലിറങ്ങിയ ഇവൻ ആ കുട്ടിയെ എങ്ങനെ നിയമപ്രകാരം വിവാഹം കഴിച്ചു എന്ന കാര്യത്തിലും എനിക്ക് സംശയമുണ്ട്. ആ കുട്ടിയുടെ ആദ്യ വിവാഹം കൂടിയാണിത്.’ പിതാവ് പറയുന്നു.

‘കാശുള്ള വീട്ടിലെ പെൺകുട്ടികളെ പ്രണയിച്ച് പണം കൈക്കലാക്കുന്നതാണ് ഇവന്റെ രീതി. വിവാഹമോചനം നേടി നിൽക്കുന്നവർ അടക്കം അങ്ങനെ പലരും ഇവന്റെ ഇരകളായിട്ടുണ്ട്. ഫെയ്സ്ബുക്ക് വഴിയാണ് ഇവന്റെ നീക്കങ്ങൾ. ഇവന്റെ പേജിൽ പോയാൽ കാണാം ചിത്രങ്ങൾ. വലിയ ആഡംബരത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നും. ഏതു പെൺകുട്ടിയെയും വീഴ്ത്താനുള്ള മിടുക്കുമുണ്ട്. ഒന്നോർത്തു നോക്കൂ. ഇവനെ പോലെയുള്ള ക്രിമിനലുകൾക്ക് എന്ത് ശിക്ഷയാണ് ഇവിടെ ലഭിക്കുന്നത്. ഞാൻ ഇപ്പോൾ ലക്ഷങ്ങളുടെ കടക്കാരനാണ്. ഞാൻ പോലും അറിയാതെ ഞങ്ങളുടെ സ്വത്തുക്കൾ ഈടുവച്ചു ലോൺ എടുത്ത് ലക്ഷങ്ങളാണ് ഇവൻ നേടിയത്. ഒടുവിൽ എന്റെ മകളെയും കൊന്നു.’

‘എക്സൈസില്‍ ഉദ്യോസ്ഥനായിരുന്ന ഇവന്റെ അച്ഛനാണ് ഇവനെ തുണയ്ക്കുന്നതെന്ന് അന്നും ഞാൻ പറഞ്ഞിരുന്നു. ഇന്നും അത് തന്നെ ആവർത്തിക്കുന്നു. തുടർനടപടികൾ ഇഴഞ്ഞുപോവുകയാണ്. വില കൂടിയ വക്കീലിനെ ഇറക്കി കേസിൽ നിന്നും രക്ഷപ്പെടും. പണവും സ്വാധീനവുമുണ്ടല്ലോ.‘കേസുമായി മുന്നോട്ടുപോയാൽ കോടതിക്ക് പുറത്ത് കൈകാര്യം ചെയ്യുമെന്ന് നേരിട്ടല്ലാതെ വൈശാഖ് ഭീഷണിപ്പെടുത്തി. ഇവന് ചില ഗുണ്ടാ ബന്ധങ്ങളുണ്ടെന്ന് പറയുന്നു. ഇവനും ഇവന്റെ അച്ഛനും ഇത്തരത്തിൽ ക്രിമിനലുകളുമായി ബന്ധമുണ്ട്. അവളുടെ സ്വർണം, സ്വത്തുക്കൾ എല്ലാം പണയം വച്ച് 80 ലക്ഷത്തിലേറെ കടം ഉണ്ടാക്കിയിട്ടുണ്ട്.’

‘ഞാൻ ഇപ്പോൾ ആ കടത്തിന്റെ നടുക്കാണ്. ഇതൊക്കെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് ഒരു കത്തും ഞാൻ അയച്ചിട്ടുണ്ട്. കൃതിയുടെ നാലര വയസുള്ള കുഞ്ഞ് ഇപ്പോൾ ഞങ്ങൾക്കൊപ്പമുണ്ട്. ആ കുഞ്ഞ് ഇപ്പോഴും രാത്രി ഞെട്ടി ഉണർന്ന് കരയും. അമ്മ മരിച്ച് കിടക്കുന്നത് ആ കുഞ്ഞ് നേരിൽ കണ്ടതല്ലേ.’ ഇത്രയും പെട്ടെന്ന് അവൻ പുറത്തിറങ്ങിയതിന്റെ നടുക്കത്തിലാണ് ഈ പിതാവ്. 42–ാ ദിനം ജാമ്യം ലഭിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും പൊലീസും സമ്മതിക്കുന്നു. ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചതായും അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

കൃതിയെ 2019ൽ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലിട്ടാണ് വൈശാഖ് തലയിണ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊന്നത്. പിന്നീട് താൻ അല്ല ഇതൊന്നും ചെയ്തത് എന്ന് തെളിയിക്കാൻ കൃത്രിമ തെളിവുകളുണ്ടാക്കി. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട വൈശാഖിന്റെ വാക്കുകളിൽ കൃതി വിശ്വസിച്ചതിന് ഒടുവിൽ സ്വന്തം ജീവൻ തന്നെ നൽ‌കേണ്ടി വന്നു. കൃതിയുടെ കൊലപാതകം ആസൂത്രിതമാണെന്നു തന്നെയാണ് പൊലീസ് കണ്ടെത്തല്‍. ശേഷിച്ച സ്വത്തിനുവേണ്ടിയുള്ള വൈശാഖിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതാണ് കൃതിയെ കൊലപെടുത്താൻ കാരണം.

shortlink

Related Articles

Post Your Comments


Back to top button