KeralaLatest News

രേഷ്മക്കുള്ളത് നാലിലേറെ പ്രൊഫൈലുകൾ: കുഞ്ഞിനെ കൊലപ്പെടുത്തിയത് രേഷ്മ തന്നെ, നിന്നുകൊണ്ട് പ്രസവിച്ചു

നിലത്തുവീഴുമ്പോള്‍ മരിക്കുമെന്ന് കരുതി എഴുന്നേറ്റു നിന്നാണ് പ്രസവിച്ചത്. എന്നാല്‍ പിന്നീട് കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

കൊല്ലം: കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. തനിക്ക് മൂന്നോ നാലോ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് രേഷ്മയുടെ മൊഴി. ഇതില്‍ പലതും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. സൈബര്‍ വിദഗ്ധര്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ടും വിവരങ്ങള്‍ തേടാന്‍ ശ്രമിക്കുന്നു എ.സി.പി. പറഞ്ഞു.

കുഞ്ഞിനെ പ്രസവിച്ചതും ഉപേക്ഷിച്ചതും രേഷ്മയാണെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും രേഷ്മ പറഞ്ഞ മൊഴിയിലെ കാമുകനെ സംബന്ധിച്ചാണ് ദുരൂഹതകള്‍ തുടരുന്നത്. ഇതിനൊപ്പം രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളായ രണ്ട് യുവതികള്‍ കഴിഞ്ഞ ദിവസം ആറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവം കേസിനെ ബാധിക്കില്ലെന്നും പോലീസ് കണക്കുകൂട്ടുന്നു. മരിച്ച ആര്യയുടെ പേരിലുള്ള സിം കാര്‍ഡാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. അതിന്റെ ടെന്‍ഷനിലായിരുന്നു അവര്‍.

പോലീസ് അന്വേഷിക്കാന്‍ പോയതുകൊണ്ട് മാത്രമല്ല അവര്‍ ജീവനൊടുക്കിയത്. പലതും ആലോചിച്ചു കൂട്ടിയ മാനസിക വിഷമത്തിലായിരിക്കാം ഇവർ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് അവരെ ഭീഷണിപ്പെടുത്തുകയൊന്നും ചെയ്തിട്ടില്ലെന്നും അന്വേഷണ ചുമതല വഹിക്കുന്ന ചാത്തന്നൂര്‍ എ.സി.പി. വൈ. നിസാമുദ്ദീന്‍ പറഞ്ഞു. കുഞ്ഞ് രേഷ്മയുടേതാണെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നും ശാസ്ത്രീയമായ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും എ.സി.പി. വ്യക്തമാക്കി .

കുഞ്ഞ് രേഷ്മ-വിഷ്ണു ദമ്പതിമാരുടേതാണെന്നും ഡി.എന്‍.എ. പരിശോധനയില്‍ സ്ഥിരീകരിച്ചു. അതേസമയം കുഞ്ഞിനെ ഉപേക്ഷിച്ചത് ഒരിക്കലും കണ്ടിട്ടില്ലാത്ത ഫേസ്‌ബുക്ക് കാമുകനൊപ്പം ജീവിക്കാനാണെന്ന് ഇവർ പറഞ്ഞു. ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെയും വാട്‌സാപ്പിലൂടെയും നിരവധി തവണ ചാറ്റ് ചെയ്തിട്ടുണ്ടെന്നാണ് യുവതി പറഞ്ഞിട്ടുള്ളത്. ജനുവരി അഞ്ചിന് കുഞ്ഞിനെ കണ്ടെത്തിയ ദിവസം എല്ലാവരോടും കാര്യങ്ങള്‍ വിശദീകരിക്കാനും വിവരങ്ങള്‍ അറിയിക്കാനും മുന്നില്‍ നിന്നത് രേഷ്മയായിരുന്നു.

പ്രസവിച്ച്‌ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാതൊരു ആരോഗ്യപ്രശ്‌നങ്ങളും പുറത്തു കാണിക്കാതെയായിരുന്നു രേഷ്മയുടെ പെരുമാറ്റം. കുഞ്ഞിനെ കണ്ടെത്തിയ കഥ ഇവര്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിവരിക്കുകയും ചെയ്തു. കണ്ടെത്തിയത് തന്റെ കുഞ്ഞാണെന്ന വിവരം അറിയാതെ ഭര്‍ത്താവ് വിഷ്ണുവും ഈ സമയത്ത് യുവതിയോടൊപ്പമുണ്ടായിരുന്നു. ഗര്‍ഭം ധരിച്ച്‌ ഒമ്പതാം മാസമാണ് കുഞ്ഞിനെ പ്രസവിച്ചതെന്നാണ് രേഷ്മ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇത്രയുംകാലം വീട്ടുകാര്‍ അറിയാതെ എങ്ങനെ ഗര്‍ഭം മറച്ചുവെച്ചതെന്ന ചോദ്യം പോലീസിനെ കുഴക്കുന്നുണ്ട്.

ശരീരത്തില്‍ ബെല്‍റ്റ് ധരിച്ച്‌ വയര്‍ ഒതുക്കിവെച്ചെന്നാണ് യുവതി പറഞ്ഞിട്ടുള്ളത്. സംഭവദിവസം വീടിന് പുറത്തെ ശൗചാലയത്തില്‍വെച്ചാണ് കുഞ്ഞിനെ പ്രസവിച്ചതെന്നും പറഞ്ഞു. കുഞ്ഞ് നിലത്തുവീഴുമ്പോള്‍ മരിക്കുമെന്ന് കരുതി എഴുന്നേറ്റു നിന്നാണ് പ്രസവിച്ചത്. എന്നാല്‍ പിന്നീട് കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിനുശേഷം വേദനസംഹാരി മരുന്നുകള്‍ കഴിച്ച്‌ ഉറങ്ങിയെന്നും പ്രതി പറഞ്ഞിരുന്നു.

ഏറേനേരം മൊബൈല്‍ഫോണിലും സാമൂഹികമാധ്യമങ്ങളിലും സമയം ചെലവഴിക്കുന്നതില്‍ രേഷ്മയെ ഭര്‍ത്താവ് വിഷ്ണു നേരത്തെ വഴക്കുപറഞ്ഞിരുന്നു. ഒരിക്കല്‍ രേഷ്മയുടെ ഫോണ്‍ പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇതിനുശേഷം ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയായ ആര്യയുടെ പേരിലുള്ള സിം കാര്‍ഡാണ് രേഷ്മ രഹസ്യമായി ഉപയോഗിച്ചിരുന്നത്. ഇതേ സിം കാര്‍ഡ് ഉപയോഗിച്ച്‌ ഫെയ്‌സ്ബുക്ക് അക്കൗണ്ടും തുടങ്ങിയിരുന്നു.

ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് സംഘം ആര്യയെ കഴിഞ്ഞ ദിവസം വിളിപ്പിച്ചത്. എന്നാല്‍, ആര്യയും മറ്റൊരു ബന്ധുവായ ഗ്രീഷ്മയും ഇതിനു പിന്നാലെ ആറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.നേരിട്ടു കണ്ടിട്ടില്ലാത്ത കാമുകന്റെ ക്ഷണപ്രകാരം രേഷ്മ വര്‍ക്കല ബീച്ചിലും പരവൂരിലും പോയിട്ടുണ്ട്. എന്നാല്‍ ഇവിടെ ഏറെനേരം കാത്തുനിന്നശേഷം കാമുകനെ കാണാനാകാതെ മടങ്ങിപ്പോവുകയായിരുന്നു.

ഈ സംഭവങ്ങളെല്ലാമാണ് ഫെയ്‌സ്ബുക്ക് കാമുകന്‍ വ്യാജനാണോ എന്ന സംശയത്തിലേക്കും വിരല്‍ ചൂണ്ടുന്നത്. ഒന്നുകില്‍ ഇത് രേഷ്മയുടെ കള്ളക്കഥയാണ്. അല്ലെങ്കില്‍ രേഷ്മയെ അടുത്തറിയുന്ന ആരോ വ്യാജ ഫെയ്‌സ്ബുക്ക് ഐ.ഡികളില്‍നിന്ന് ഇവരുമായി അടുപ്പം സ്ഥാപിച്ചെന്നുമാണ് പോലീസിന്റെ സംശയം. എന്തായാലും ഈ അജ്ഞാത കാമുകനെ തിരിച്ചറിയുക എന്നതാണ് കേസിലെ അടുത്ത ഘട്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button