കൊച്ചി: ഇടപ്പള്ളി പോണേക്കര പീലിയാട് ഭാഗത്ത് യുവാവിനെ കമ്പിവടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. ഇടപ്പള്ളി നോർത്ത് സ്വദേശി സ്വദേശി ഓട്ടോ ഡ്രൈവർ കണ്ണൻ എന്നു വിളിക്കുന്ന കൃഷ്ണകുമാറിനെയാണ്(32) ഇന്നലെ പുലർച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിസാര കാരണങ്ങളാണ് യുവാവിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് സൂചന.
പീലിയാടുള്ള പുഴക്കരയിൽ പൊലീസുകാരൻ ഉൾപ്പെടെയുള്ള സംഘം മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. മദ്യപാനത്തിലെ സാമ്പത്തിക വിഷയത്തിന്റെ പേരിലാണു കലഹമുണ്ടായത്. നെട്ടൂർ സ്വദേശി ഫൈസൽമോൻ(38), മുപ്പത്തടം സ്വദേശികളായ ഓലിപ്പറമ്പ് ഒ.എച്ച്. അൻസാൽ(25), തോപ്പിൽ വീട്ടിൽ ടി.എൻ. ഉബൈദ്, ഇടപ്പള്ളി നോർത്ത് സ്വദേശി ബ്ലായിപ്പറമ്പ് ബി.എസ്. ഫൈസൽ(40), എറണാകുളം എആർ ക്യാംപിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ അമൃത ആശുപത്രിക്കു സമീപം വൈമേലിൽ ബിജോയ് ജോസഫ്(35) എന്നിവരാണ് അറസ്റ്റിലായത്.
പുഴക്കരയിൽനിന്നു ബഹളവും കരച്ചിലും കേട്ട പ്രദേശവാസികളാണു വിവരം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്. കൊലപ്പെടുത്താൻ ഉപയോഗിച്ച ഇരുമ്പു വടി പൊലീസ് സംഭവ സ്ഥലത്തു നിന്നു കണ്ടെടുത്തു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പൊലീസുകാരൻ പ്രതിയായ സംഭവമായിട്ടും മണിക്കൂറുകൾക്കകം പ്രതികളെ എല്ലാം പിടികൂടാനായത് കൊച്ചി സിറ്റി പൊലീസിന് അഭിമാനമായി. കസ്റ്റഡിയിലായ പൊലീസുകാരൻ ബിജോയ്ക്കെതിരെ നേരത്തെ പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയത് ഉൾപ്പെടെ പല സംഭവങ്ങളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
Post Your Comments