Latest NewsKeralaIndia

തബ്രീസ് അൻസാരിയെ നമ്മൾ കാണും , കാരണം അയാൾ ജാർഖണ്ഡുകാരനാണ് , എന്നാൽ അജേഷിനെ നമ്മൾ കാണില്ല .. വിലാപങ്ങൾ കേൾക്കില്ല , കാരണം അവനെ തച്ചുടച്ചു കൊന്നത് പ്രബുദ്ധ നവോഥാന മലയാളിയാണ്

മനുഷ്യാവകാശധ്വംസനമെന്നു അക്കമിട്ടുനിരത്തിവാദിച്ച തബ്രീസ് അൻസാരിയെന്ന ഇരുപത്തിനാലുകാരൻ തച്ചുടയ്ക്കപ്പെട്ടത് ത്സാർഖണ്ഡിലായിരുന്നുവെങ്കിൽ കൈലാസെന്ന ആസാമിയുവാവും മണിയെന്ന ബംഗാളിയുവാവും ക്രൂരമായികൊലച്ചെയ്യപ്പെട്ടത് സാക്ഷരകേരളത്തിലായിരുന്നു

മതേതരവാദികളുടെയും മനുഷ്യസ്നേഹികളുടെയും കർണ്ണപുടങ്ങളിൽ വീഴാത്ത ഒരമ്മയുടെ നെഞ്ചുരുകിയ നിലവിളി ആർത്തലച്ച് ചെയ്യുന്നുണ്ട് തലസ്ഥാനനഗരിയിലെ “മുട്ടത്തറ”യിൽ നിന്നും! മോഷണക്കുറ്റമാരോപിച്ച് ഒരു സംഘം നരികൾ വേട്ടയാടിയ അജേഷെന്ന മാനസികനില തെറ്റിയ യുവാവിനും ഉണ്ടായിരുന്നു മനുഷ്യാവകാശം. മധുവെന്ന യുവാവിന്റെ ദയനീയ ചിത്രം ഉളവാക്കുന്ന നോവും വേദനയും ഭയവും തന്നെയായിരുന്നു അജേഷെന്ന യുവാവിന്റെ നിഷ്കളങ്കമുഖത്തിലെ ദൈനൃതയാർന്ന നോട്ടവും എനിക്ക് സമ്മാനിച്ചത്. ഇതൊരു താരതമ്യപ്പെടുത്തലല്ല.മറിച്ചൊരു ഓർമ്മപ്പെടുത്തലാണ്. കേരളം വാവിട്ടുകരഞ്ഞ , മനുഷ്യാവകാശധ്വംസനമെന്നു അക്കമിട്ടുനിരത്തിവാദിച്ച തബ്രീസ് അൻസാരിയെന്ന ഇരുപത്തിനാലുകാരൻ തച്ചുടയ്ക്കപ്പെട്ടത് ത്സാർഖണ്ഡിലായിരുന്നുവെങ്കിൽ കൈലാസെന്ന ആസാമിയുവാവും മണിയെന്ന ബംഗാളിയുവാവും ക്രൂരമായികൊലച്ചെയ്യപ്പെട്ടത് സാക്ഷരകേരളത്തിലായിരുന്നുവെന്നത് വാർത്തകളിലൊളിഞ്ഞിരിക്കുന്ന വൈരുദ്ധ്യം.

ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിനും അജേഷിനും നിഷേധിക്കപ്പെട്ടത് അവരുടെ ജീവിക്കാനുളള അവകാശമായിരുന്നു.വിശപ്പിന്, അടിസ്ഥാന ജൈവികാവശ്യത്തിന് കക്കുവാൻ നിർബന്ധിതനായ,മനസ്സിനു താളം തെറ്റിയ ഒരു മനുഷ്യനെ കാരുണ്യമില്ലാതെ തച്ചുക്കൊന്ന ഒരു ആൾക്കൂട്ടം കേരളത്തിലേതായിരുന്നു.മർദ്ദിതർക്കും ചൂഷിതർക്കും വേണ്ടി പടുത്തുയർത്തപ്പെട്ട “പാവ “പ്പെട്ടവന്റെ പാർട്ടി ഭരിക്കുന്ന നാട്ടിൽ, ഇരട്ട ചങ്കുളള സഖാവ് ആഭ്യന്തരം കയ്യാളി ഭരിക്കുന്ന സാക്ഷര കേരളത്തിൽ, ഉത്തരേന്ത്യയിലെ ദളിത് പീഡനങ്ങൾക്കെതിരെ തൂലിക പടവാളാക്കുന്ന സാംസ്കാരിക നായകന്മാരുടെ നാട്ടിൽ, ഫാസിസത്തിനെതിരെ ഉണ്ണാതുറങ്ങാതെ പട നയിക്കുന്ന യോദ്ധാക്കളുടെ നാട്ടിൽ, ഉയർന്ന ചിന്താഗതിയും ജീവിത നിലവാരവും പ്രബുദ്ധതയും അക്ഷരത്താളുകളിൽ അലങ്കാരമാക്കിയ നാട്ടിലായിരുന്നു ,അല്ല ആ നാടിന്റെ തലസ്ഥാനനഗരിയിലാണ് മോഷണക്കുറ്റമാരോപിച്ച്‌ ആറരമണിക്കൂറോളം ക്രൂരമർദ്ദനത്തിന്റെ അകമ്പടിയോടെ
ജനകീയ വിചാരണ ചെയ്ത് തല്ലിക്കൊന്നത്. മാന്യതയുടെ പുറംതോടിനുളളിൽ വൈകൃതങ്ങളൊളിപ്പിച്ച ഒരു ജനതയായി നമ്മൾ എന്നേ മാറി കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഈ ആൾക്കൂട്ടക്കൊലപാതകം.

കൈലാസ് ജ്യോതി ബോറയെന്ന ആസാമി ചെറുപ്പക്കാരന്റെ ദാരുണ മരണവും ഒരു ആൾക്കൂട്ടകൊലപാതകമായിരുന്നു.അത് അരങ്ങേറിയതും വാക്കിലും നോക്കിലും കെട്ടിലും മട്ടിലും പ്രബുദ്ധത അവകാശപ്പെടുന്ന നമ്മള്‍ മലയാളികള്‍ക്കിടയിലായിരുന്നു.വെറുമൊരു സംശയത്തിന്റെ ആനുകൂല്യത്തില്‍,ഭാഷയും ദേശവും വേറെയായത് കൊണ്ട് മാത്രം,നമ്മളയാളെ കൈകാലുകള്‍ കെട്ടിയിട്ടു പൊരിവെയിലത്ത് കിടത്തി.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ട 53 ക്ഷതങ്ങള്‍ കൊണ്ട് സ്വീകരിച്ചു..ഒന്നരദിവസമായി ഭക്ഷണം കഴിക്കാതിരുന്ന ഒരു സാധുമനുഷ്യന്റെ കത്തുന്ന വയറിനു ഭക്ഷണമായി നല്‍കിയതോ കനല്‍ക്കട്ടകള്‍ തിളങ്ങുന്ന പൊരിവെയിലും.എത്രമാത്രം സ്വപ്നങ്ങളും ചുമന്നുക്കൊണ്ടായിരിക്കാം ആസാമില്‍ നിന്നുള്ള വിവേകാ എക്സ്പ്രസ്സില്‍ ആ ചെറുപ്പക്കാരന്‍ ഇവിടെയ്ക്ക് വന്നിട്ടുണ്ടാകുക??.

ദൈവത്തിന്റെ സ്വന്തം നാടിന്റെ നന്മകളില്‍ വിശ്വാസം തോന്നിയത് കൊണ്ടാവാം അവന്‍ ഇവിടെയ്ക്ക് വണ്ടികയറിയത്..എന്നാല്‍ മരണത്തിലേക്കുള്ള യാത്രയാണ് അതെന്നു അവനൊരിക്കലും ഓര്‍ത്തിട്ടുണ്ടാവില്ല..അക്ഷരനഗരിയില്‍ കാലുകുത്തുമ്പോള്‍,അവനൊരിക്കലും മനസ്സില്‍ പോലും ഓര്‍ത്തുകാണില്ല അക്ഷരങ്ങള്‍ ജ്വലിപ്പിച്ച മനസ്സുകളില്‍ പക്ഷേ കരുണയുടെ കണികകള്‍ കുറവായിരുന്നുവെന്ന്.ആ പൊരിവെയിലത്ത് ഒരു പാവം മനുഷ്യനെ കൈയും കാലും കെട്ടിയിട്ടു തല്ലിയ ആ ആള്‍ക്കൂട്ടത്തോളം കൊടിയപാപികള്‍ വേറെ ആരും ഉണ്ടാവില്ല തന്നെ. ഇവിടെ ഒരു ആസാമി യുവാവിനു കത്തുന്ന മരണം സമ്മാനിച്ച അതേ മലയാളികളാണ് ആസാം അക്കോർഡിനുള്ളിലെ യാഥാർത്ഥ്യമറിയാതെ ആസാമികൾക്കുവേണ്ടി നിലവിളിച്ചതും.

ബംഗാൾ സ്വദേശിയായ മണിയെന്ന യുവാവിനു കൊല്ലം ജില്ലയിലെ അഞ്ചലിൽ വച്ച് ആൾക്കൂട്ടവിചാരണ നേരിടേണ്ടി വന്നത് വിലയ്ക്കു വാങ്ങിയ ഒരു കോഴിയെ കൈവശംവച്ചതിനാണ്.ജോലി കഴിഞ്ഞ് വരുന്ന സമയത്ത് സമീപത്തെ വീട്ടില്‍ നിന്നും കോഴികളെ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന മണിയെ ചിലര്‍ വഴിയില്‍ തടഞ്ഞു നി‍ർത്തുകയായിരുന്നു. തുടര്‍ന്ന് മണി കോഴിയെ മോഷ്ടിച്ച് വരികയാണെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ മണിയുടെ നിലവിളികേട്ട് നാട്ടുകാരും മണിക്ക് കോഴിയെ നല്കിയ വീട്ടുകാരും ഓടിയെത്തിയപ്പോഴേക്കും മണി ദേഹമാസകലം ചോരയില്‍ കുളിച്ച് റോഡില്‍ വീണ് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മണി മരണത്തിനു കീഴടങ്ങുകയായിരുന്നു.ആ മണിയെ തച്ചുടച്ചുക്കൊല്ലാൻ കൂട്ടുനിന്നവരാണ് ബംഗ്ലാദേശികളുടെ അനധികൃതകുടിയേറ്റങ്ങൾക്കെതിരെയുള്ള നിയമത്തിനെതിരെ തെരുവിൽ കിടന്നു കരയുന്നതും !

ലോകത്തിൽ സഹജീവിയെ തച്ചുകൊല്ലുന്ന ആൾക്കൂട്ടം രണ്ടുതരമുണ്ട്. ഒന്നാമത്തേത് “സാമൂഹ്യപരമായി വികലമായി വളർത്തപ്പെട്ട ആൾക്കൂട്ടമാണ്.അവരാണ് മോഷ്ടിക്കുന്നവരെയും യാചകരെയും തങ്ങളുടെ സംശയദൃഷ്ടിക്കുള്ളിൽ എത്തുന്നവരെയും വിചാരണചെയ്ത് തച്ചുടയ്ക്കുന്ന ആൾക്കൂട്ടം.അതിനവരെ പ്രാപ്തരാക്കുന്നത് അവർ വളർന്നുവന്ന സാമൂഹികപരിസരങ്ങളും.മോഷ്ടാക്കളെയും ദുർബ്ബലവിഭാഗത്തിൽപ്പെട്ടവരെയും യാചകരെയുമൊക്കെ സംശയദൃഷ്ടിയോടെ നോക്കിക്കാണുന്ന വിശപ്പിനായോ അതിജീവനത്തിനായോ നടത്തുന്ന ചെറിയ മോഷണങ്ങളെ തിരിച്ചറിയാൻ കഴിയാത്തതും തിരിച്ചറിഞ്ഞാൽ തന്നെ ക്ഷമിക്കാൻ കഴിയാത്ത സാമൂഹ്യപരമായി വളർന്നിട്ടില്ലാത്ത പ്രാകൃതമനസ്സുള്ള ആൾക്കൂട്ടം.ഇത്തരക്കാർക്ക് തങ്ങളേക്കാൾ ഉയർന്ന വിഭാഗത്തിലുള്ളവർ നടത്തുന്ന വൻ അഴിമതികളെ കണ്ടില്ലെന്നു നടിക്കാനും പ്രതികരിക്കാതിരിക്കാനുമുള്ള കെല്പുണ്ട് താനും. ഇക്കൂട്ടരിൽപ്പെട്ടവരാണ് സദാചാരത്തിന്റെ പേരിലും കൊലപാതകം നടത്തുന്നത്.മധുവിനെയും കൈലാസിനെയും മണിയെയും അജേഷിനേയും കൊന്ന ആൾക്കൂട്ടത്തിൽ വിവിധരാഷ്ട്രീയത്തിൽപ്പെട്ടവരുണ്ടായിരുന്നു.വ്യത്യസ്ത മതത്തിൽപ്പെട്ടവരുണ്ടായിരുന്നു.വിദ്യാസമ്പന്നരും പ്രബുദ്ധരുമുണ്ടായിരുന്നു.എന്നിട്ടും നമ്മളവരെ തച്ചുടച്ചുക്കൊന്നുകളഞ്ഞു.

രണ്ടാമത്തെ തരം ആൾക്കൂട്ടം രാഷ്ട്രീയവും മതവും തലയ്ക്കുപ്പിടിച്ച മനോവൈകൃതമുള്ള ആൾക്കൂട്ടമാണ്.അവരാണ് അഷ്കലിനെയും തബ്രീസ് അന്‍സാരിയെയും കൊന്ന ആൾക്കൂട്ടം. ഇത്തരക്കാരാണ് ഗോസംരക്ഷകരെന്ന പേരിൽ ഇതരമതസ്ഥരെ ജയ് ശ്രീരാം വിളികളോടെ കൊല്ലുന്ന മനസാക്ഷി പണയം വച്ച ആൾക്കൂട്ടം.വിവേകവും എമ്പതിയുമില്ലാത്ത അന്ധമായ സോഷ്യൽ കണ്ടീഷനിംഗാണ് ഇവിടെ വില്ലനാവുന്നത്.മതത്തിലെ അന്ധമായ വിശ്വാസം ഓരോ വ്യക്തിയിലേയ്ക്കും വർഷങ്ങളിലൂടെ പകരുന്ന ആശയങ്ങളാണ് അവരെ പിന്നീട് ഒരാൾക്കൂട്ടമായി വളർത്തുന്നത്. ഇതിനു പിന്നിൽ ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ മാത്രം പ്രതിക്കൂട്ടിലാക്കാൻ കഴിയില്ല.കാരണം മതമെന്ന മദയാന കാലങ്ങളായി ഇവരിൽ വളർത്തിയെടുത്ത നെഗറ്റീവ് അപ്രോച്ചാണത്.അതിൽ മതപരവും ജാതീയവും സാമൂഹ്യപരവുമായ ഘടകങ്ങളുണ്ട്.ദൈവമെന്ന സങ്കല്പത്തെ പ്പോലും വികലമാക്കുന്നതാണ് ഇത്തരക്കാരുടെ ആക്രോശവും ക്രൂരതയും. മനസാക്ഷിപ്പണയം വച്ച ഇത്തരക്കാരെ ന്യായീകരിക്കുന്നവരും അതേ മനോവ്യാപാരത്തിലൂടെ സഞ്ചരിക്കുന്നവരാണ്.

തബ്രീസെന്ന ഝാർഖണ്ഡുകാരനുവേണ്ടി വലിയ വായിൽ വിലപിച്ച നമ്മളാണ് , നമ്മളിൽ തന്നെയുള്ളവരാണ് മുട്ടത്തറയിലെ ഒരു യുവാവിനെ ഈ ഭൂമിയിൽ നിന്നും നിഷ്കാസിതനാക്കിയത്. നമ്മൾ തച്ചുടച്ചുകൊന്ന കൈലാസും മണിയുമൊക്കെ ദൈവത്തിന്റെ നാട്ടിൽ വന്നത് ജീവിക്കാനുളള സ്വപ്നവും പേറിയാണ്.ആടുജീവിതത്തിലെ നജീമിനെയോര്‍ത്തു കരഞ്ഞവരായിരുന്നു നമ്മള്‍..ഗദ്ദാമയിലെ അശ്വതിയെ ഓര്‍ത്തും പത്തേമാരിയിലെ നാരായണനെ കണ്ടും മനസ്സ് വിലപിച്ചവരായിരുന്നു നമ്മള്‍.പക്ഷേ കടലാസ്സില്‍ കോറിയിട്ട അക്ഷരങ്ങളിലെ നജീമിനെയും വെള്ളിത്തിരയില്‍ മിന്നിയ അശ്വതിയെയും നാരായണനെയും മാത്രമായിരുന്നു നമ്മള്‍ കണ്ടത്..വെറും നിഴലിനെ നോക്കി മാത്രമായിരുന്നു കണ്ണുനീര്‍ വാര്‍ത്തത്.അല്ലായിരുന്നുവെങ്കില്‍ പ്രാരാബ്ദത്തിന്റെ മാറാപ്പും ചുമന്നുകൊണ്ടു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി ഇവിടെ വന്നവരെ നമ്മൾ കൊല്ലില്ലായിരുന്നു.

തബ്രീസും മധുവും അജേഷും കൈലാസും മണിയുമൊക്കെ ഒന്നാണ്.അവരെ തച്ചുടച്ചത്,ജീവിക്കാനുള്ള അവരുടെ അവകാശത്തെ നിഷേധിച്ചവരെല്ലാം കൊലപാതകികളാണ്.ആ കൊലപാതകങ്ങളെ ഒരേപ്പോലെ അപലപിക്കുന്നതിലും അതിനെതിരെ പ്രതികരിക്കുന്നതിലുമാണ് മനുഷൃത്വമുള്ളത്. ആറരമണിക്കൂർ നീണ്ട അതിക്രൂരമായ മർദ്ദനത്തിനൊടുവിൽ തൊണ്ടിമുതൽ കണ്ടെടുക്കാനാകാതെ അക്രമികൾ മടങ്ങിയപ്പോൾ സമീപത്തെ വയലിൽ ഭയന്നു ,അവശനായി ഒളിച്ചിരുന്ന അജേഷിനെ തെരുവ് നായ്ക്കളുടെ കുരകേട്ട് സമീപവാസികൾ കണ്ടെത്തുകയായിരുന്നു. ആ തെരുവ്നായ്ക്കൾ കാട്ടിയ കാരുണ്യം പോലും സഹജീവിയോട് കാട്ടാത്ത നരജന്മങ്ങളുടെ നാട്ടിലുള്ളവരാണ് ഉത്തരേന്ത്യയെ നോക്കി ,അവിടെ നടക്കുന്ന ഇല്ലാത്ത മനുഷ്യാവകാശധ്വംസനത്തെക്കുറിച്ച് ഘോരഘോരം ഗീർവാണമടിക്കുന്നത്.ഈ ആൾക്കൂട്ടക്കൊലപാതകം കണ്ടതായി നടിക്കുന്നതേയില്ല സാംസ്കാരികലോകം. തച്ചുടച്ചു കൊന്ന ഈ യുവാവിനു വേണ്ടി ഹാഷ്ടാഗുകളും കണ്ടില്ല,വിലാപഗീതികളും കേട്ടില്ല!

തബ്രീസ് അൻസാരിയെ നമ്മൾ കാണും! വിലപിക്കും.കാരണം അയാൾ ഝാർഖണ്ഡുകാരനാണ്. ജയ് ശ്രീരാം വിളികളുടെ ആരവങ്ങൾക്കിടയിൽ മരണപ്പെട്ടവനാണ്.എന്നാൽ അജേഷിനെ നമ്മൾ കാണില്ല ! കേൾക്കില്ല വിലാപങ്ങൾ! കാരണം അവനെ തച്ചുടച്ചുകൊന്നത് പ്രബുദ്ധമലയാളികളാണ്. സംഭവം നടന്നത് ഇങ്ങ് ഇന്ത്യയിലെ തെക്കേയറ്റത്താണ്! അവന്റെ പേര് അജേഷെന്നാണ്! മതത്തിന്റെ ചട്ടക്കൂടോ കൊടികൂറയുടെ തണലോ അവകാശപ്പെടാനില്ലാത്തവനാണ്. വെറും മനുഷ്യനാണ്!

അഞ്ജു പാർവതി പ്രഭീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button