COVID 19KeralaNattuvarthaLatest NewsNews

നാലു ദിവസം പൂട്ടിയിടുന്നു, മൂന്നു ദിവസം തിക്കും തിരക്കും, സര്‍ക്കാര്‍ നടത്തുന്നത് നാറാണത്ത് ഭ്രാന്തന്റെ പണി: അബ്ദുറബ്ബ്

കര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ പ്രധാന സ്ഥലങ്ങളില്‍ പൊലീസിന്റെ വേട്ടയാടലും, പിഴ ചുമത്തലും തകൃതിയാണ്

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപന ഘട്ടത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കാര്യക്ഷമമല്ലെന്നു ലീ​ഗ് നേതാവി പി.കെ. അബ്ദുറബ്ബ്. കാര്യബോധവും, ദീര്‍ഘവീക്ഷണവുമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇപ്പോഴത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പൊളിച്ചെഴുതണമെന്ന് അബ്ദുറബ്ബ് പറഞ്ഞു. നാലു ദിവസങ്ങളും ജനങ്ങളെ വീട്ടില്‍ പൂട്ടിയിടുകയും മൂന്നു ദിവസം പുറത്തിറങ്ങാൻ നിര്ബന്ധിതരാക്കുകയും ചെയ്യുന്ന സർക്കാർ കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ നാറാണത്ത് ഭ്രാന്തന്റെ പണിയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

‘കാര്യബോധവും, ദീർഘവീക്ഷണവുമുണ്ടെങ്കിൽ സർക്കാർ ചെയ്യേണ്ടത് ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങൾ പൊളിച്ചെഴുതുകയാണ്. തിങ്കളും, ബുധനും, വെള്ളിയും മാത്രം സമയ പരിധി വെച്ച് തുറന്നു കൊടുക്കുമ്പോൾ ജനം ആ ദിവസങ്ങളിലെ നിശ്ചിത സമയത്തിനുള്ളിൽ അവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങാൻ നിർബന്ധിതരാവുന്നു. ബാക്കിയുള്ള നാലു ദിവസങ്ങളും ജനങ്ങളെ വീട്ടിൽ പൂട്ടിയിടുകയും ചെയ്യുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സർക്കാർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് ഒരു തരത്തിൽ പറഞ്ഞാൽ നാറാണത്ത് ഭ്രാന്തൻ്റെ പണിയാണ്.

read also: കൈക്കൂലിക്കേസിൽ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശവുമായി എം.വി.ഗോവിന്ദൻ

ആഴ്ചയില്‍ നാലു ദിവസം കര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ പ്രധാന സ്ഥലങ്ങളില്‍ പൊലീസിന്റെ വേട്ടയാടലും, പിഴ ചുമത്തലും തകൃതിയാണ്. നിസാര കാരണങ്ങള്‍ക്കു പോലും 500 രൂപയുടെ പിഴ എഴുതി പൊലീസ് രസീത് നീട്ടുമ്ബോള്‍ പൊതുജനം ഭവ്യതയോടെ അതു സ്വീകരിക്കുന്നു. കറണ്ട് ബില്ലായും, പൊലീസ് വക പിഴയായും മലയാളിക്ക് ഓണമുണ്ണാനുള്ള കിറ്റാണ് റെഡിയാകുന്നത്. സംഭാവനകള്‍ കൂമ്ബാരമാകുമ്ബോഴാണല്ലോ സര്‍ക്കാര്‍ പരിപാടികള്‍ ഗംഭീരമാകുന്നത്. ഓണക്കിറ്റില്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ വക മിഠായിയുമുണ്ടെന്ന വാര്‍ത്തകള്‍ കേട്ട് കോള്‍മയിര്‍ കൊള്ളും മുമ്ബ് മൂന്നാം തരംഗത്തിന് മുമ്ബേ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും രണ്ടു ഡോസും വാക്സിന്‍ നല്‍കുമോ എന്നാണ് രണ്ടു സര്‍ക്കാരുകളോടും നമ്മള്‍ ചോദിക്കേണ്ടത്.

read also: കൈക്കൂലിക്കേസിൽ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശവുമായി എം.വി.ഗോവിന്ദൻ

ആയിരം പേരുള്ള ഒരു പ്രദേശത്തെ ഇരുപത് പേരില്‍ പരിശോധന നടത്തി, പത്തു പേര്‍ പോസിറ്റീവായാല്‍ ആ പ്രദേശം കണ്ടയിന്‍മെന്റ് സോണാണത്രെ… ടി.പി.ആര്‍ 50% മാണത്രെ. വൈരുദ്ധ്യങ്ങളുടെ ഈ ടി.പി.ആര്‍ കണക്കുമായാണ് സര്‍ക്കാര്‍ ഓരോ പ്രദേശങ്ങളേയും ഇപ്പോള്‍ കാറ്റഗറിയാക്കി തരം തിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമൊക്കെ കേരളത്തിലെ ടി.പി.ആര്‍ നിരക്ക് 10 നും 15നും ഇടയിലായിരുന്നു. അന്നൊക്കെ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനും അനുമതിയുണ്ടായിരുന്നു. കേരളത്തിലെ പുതിയ ടി.പി.ആര്‍ നിരക്കുകള്‍ 10 നും 15 നുമിടയിലാണെന്നിരിക്കെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിക്കൂടേ?

മഹാരാഷ്ട്രയിലും, യു.പിയിലും, ഡല്‍ഹിയിലും ഗുജറാത്തിലും, തമിഴ്നാട്ടിലുമൊക്കെ കൊവിഡ് ബാധിച്ച്‌, ഓക്സിജന്‍ കിട്ടാതെ തെരുവുകളില്‍ വീണു പിടഞ്ഞ മനുഷ്യ മക്കളുടെ ചിത്രങ്ങള്‍ നമ്മള്‍ മറന്നിട്ടില്ല. ഭീതിയുടെ ആ നാളുകളില്‍ നിന്നും അവരൊക്കെ കരകയറിയിട്ടും നമ്മുടെ കേരളം ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകളില്‍ മുന്‍പന്തിയില്‍ തന്നെ. എവിടെയാണ് കേരളത്തിന് പിഴച്ചത് പരിശോധിക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ കാര്യങ്ങള്‍ കേരളവും ഉള്‍ക്കൊള്ളണം.

നിയന്ത്രണങ്ങളില്ലാത്ത മൂന്നു ദിവസം പെരുന്നാള്‍ രാവു പോലെയാണ്. സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ തിങ്ങി നിറഞ്ഞാലും ഒരു കുഴപ്പവുമില്ല. ബീവറേജിനു മുമ്ബിലും അങ്ങനെതന്നെ, അന്നേ ദിവസങ്ങളില്‍ തന്നെ അങ്ങാടികളില്‍ വന്നവര്‍ ബാങ്കു കേട്ട് പള്ളിയില്‍ കയറിയാലാണ് പ്രശ്നം, ആളു കൂടിയതിന് പള്ളിക്കമ്മിറ്റിക്കെതിരെ ഉടന്‍ കേസാണ്. നാലു ദിവസം അടച്ചിട്ടും, പിഴ ചുമത്തിയും ജനങ്ങളെ പിഴിഞ്ഞ ശേഷം മൂന്നു ദിവസം തുറന്നിട്ടു കൊടുത്ത് ജനങ്ങളെ എന്തിനാണ് കൊവിഡിന് എറിഞ്ഞു കൊടുക്കുന്നത്. തീര്‍ത്തും പ്രായോഗികമല്ലാത്ത എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പൊളിച്ചെഴുതണം.

മൂന്നു ദിവസം മാത്രം തുറന്നിടുന്നതിന് പകരം എല്ലാ ദിവസവും രാത്രി വരെ കച്ചവട സ്ഥാപനങ്ങള്‍ തുറക്കട്ടെ. യൂറോപ്യന്‍ രാജ്യങ്ങളില്‍ വരെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിച്ച്‌ ആള്‍ക്കൂട്ടങ്ങളുണ്ടാവാതിരിക്കാന്‍ ശ്രമിക്കുമ്ബോഴാണ് കേരളം കച്ചവട സ്ഥാപനങ്ങളെ നിയന്ത്രിച്ച്‌ ആളുകള്‍ക്ക് കൂട്ടം കൂടാനും തിരക്കു കൂട്ടാനും അവസരമൊരുക്കുന്നത്. കൊവിഡ് ബാധിച്ചവരുടെ വീടുകളിലെ ക്വാറന്റയിന്‍ തീര്‍ത്തും സുരക്ഷിതമല്ല, കുടുംബങ്ങളുമായി സമ്ബര്‍ക്കം വഴി രോഗം വ്യാപിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. പോസിറ്റീവായവര്‍ക്ക് മുമ്ബ് ചെയ്തിരുന്നതു പോലെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ ക്വാറന്റയിന്‍ സൗകര്യങ്ങളൊരുക്കണം. കൊവിഡിന്റെ തുടക്കത്തില്‍ ഏറെക്കുറെ നിയന്ത്രണ വിധേയമായത് ഈ ജാഗ്രത കൊണ്ടാണ്. ദുരഭിമാനം വെടിഞ്ഞ്, കൊവിഡ് നിയന്ത്രണത്തിന്റെ എല്ലാ ‘പട്ടാഭിഷേകങ്ങളും’ അഴിച്ചുവെച്ച്‌ സര്‍ക്കാര്‍ ഉണരുമെന്ന് പ്രതീക്ഷിക്കുന്നു’ – അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button