KeralaLatest NewsNews

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കോവിഡ് മാനദണ്ഡങ്ങളില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണത്തിനായി വിദഗ്ദ്ധസമിതി ശുപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിവാദമായതോടെയാണ് മാറ്റം വരുത്താന്‍ തീരുമാനമായത്. ഇന്ന് വിളിച്ചുകൂട്ടിയ പ്രതിവാര അവലോകന യോഗത്തിലാണ് പുതിയ തീരുമാനങ്ങളുണ്ടായത്. ഇത് പ്രകാരം വാക്‌സിന്‍ എടുക്കാത്ത കുടുംബങ്ങളുണ്ടെങ്കില്‍ അംഗത്തിന് കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ അനുവാദമുണ്ടാവും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിവാദ തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. ഇത്തരത്തിലുള്ള വീടുകളില്‍ ഹോം ഡെലിവറി ചെയ്യാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണമെന്നും അവര്‍ക്ക് കടകളില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും അവലോകന യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ഇതിന് പുറമേ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. മുന്‍പ് ഇത് പത്തിന് മുകളിലുള്ള സ്ഥലങ്ങളിലായിരുന്നു ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. ഡബ്ല്യു ഐ പിആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കും.

ശബരിമലയില്‍ മാസപൂജക്ക് പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കാനും തീരുമാനമായി.
ഓഗസ്റ്റ് 15 ന് നട തുറക്കുമ്പോള്‍ രണ്ടു ഡോസ് വാക്‌സിനോ 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കും.

കൊവിഡ് പശ്ചാത്തലത്തില്‍ ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളിലും നിയന്ത്രണമുണ്ടാകും. ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാകും വഴിയോരക്കച്ചവടം അനുവദിക്കുക. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ വ്യാപാരികളുടെ യോഗം വിളിക്കും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ യോഗത്തില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button