Latest NewsIndia

സ്വകാര്യ സുരക്ഷാ ഏജൻസികൾ എന്‍ഐഎ നിരീക്ഷണത്തില്‍, തിരുവനന്തപുരത്ത് പിടികൂടിയത് മാരക ശേഷിയുള്ള തോക്ക്

ഇന്‍ഡോ-പാക് അതിര്‍ത്തി ജില്ലകളിലാണ് ഇവരില്‍ പലരുടെയും സ്വദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സി ജീവനക്കാരെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) നിരീക്ഷണത്തിലാക്കി. ഇവര്‍ കൈവശം വെച്ചിരിക്കുന്ന തോക്കുകളുടെ വിശദമായ പരിശോധന ഉടന്‍ തുടങ്ങും. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ നിന്ന് വ്യാജ ലൈസന്‍സ് ഉള്ള തോക്കുകള്‍ കണ്ടെടുത്ത സാഹചര്യത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി നടപടി ശക്തമാക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് വ്യാജ ലൈസന്‍സുള്ള തോക്കുമായി പിടിയിലായ അഞ്ച് കാശ്മീരി യുവാക്കളുടെ സുഹൃത്തുക്കള്‍ മറ്റ് സുരക്ഷ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഡോ-പാക് അതിര്‍ത്തി ജില്ലകളിലാണ് ഇവരില്‍ പലരുടെയും സ്വദേശം. ഇവര്‍ ഉപയോഗിക്കുന്ന ഇരട്ടക്കുഴല്‍ തോക്ക് മാരകശേഷിയുള്ളതാണ്. തോക്കുകള്‍ ഇവര്‍ക്ക് എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ചും അന്വേഷണം നടക്കും. തോക്കുകളുടെ പരിശോധനയ്ക്കായി ദേശീയ അന്വേഷണ ഏജന്‍സി വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തും.

ഇവരുടെ പരിശോധനയില്‍ കൂടുതല്‍ വ്യാജ ലൈസന്‍സുകള്‍ കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെ കണ്ടെത്തിയാല്‍ ബാങ്കുകള്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ഏജന്‍സികളും പ്രതിക്കൂട്ടിലാകും. കാര്യമായ പരിശോധനയൊന്നും കൂടാതെ ഇത്തരക്കാരെ എങ്ങനെ നിയോഗിച്ചു എന്ന ചോദ്യത്തിനും ഇവര്‍ ഉത്തരം പറയേണ്ടി വരും. സ്വാഭാവികമായും ബാങ്ക് മാനേജ്മെന്റും ഇതിന് ഉത്തരം നല്കാന്‍ ബാധ്യസ്ഥരാണ്. കേരളത്തിലും തോക്ക് കച്ചവടം ഇവര്‍ നടത്തിയിരുന്നോ എന്ന കാര്യവും പരിശോധന വിധേയമാക്കും.

മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇക്കാര്യം ഏറ്റെടുക്കുന്നുണ്ട്. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ബാങ്കുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സുരക്ഷാ ഏജന്‍സികളുടെയും ലിസ്റ്റ് എന്‍ഐഎ തേടും. ഇവയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കും. ഇതില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ജീവനക്കാരുടെ പ്രത്യേക പട്ടികയും തയ്യാറാക്കുന്നുണ്ട്. ഓരോരുത്തരും ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നും അവിടുത്തെ ഏത് പ്രദേശത്ത് നിന്നുള്ളവരാണെന്നും കണ്ടെത്തും.

ഇവര്‍ കൈവശം വെച്ചിരിക്കുന്ന തോക്കുകളുടെ ഇനം തിരിച്ചുള്ള കണക്കെടുക്കും. ഇവയുടെ ലൈസന്‍സ് വ്യാജമാണോ എന്ന പരിശോധനയാണ് പ്രധാനം. പിടിച്ചെടുത്ത തോക്കുകളുടെ ലൈസന്‍സുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വിപുലമായ പരിശോധനകള്‍ നടത്തുന്നത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയം എന്നതിനാല്‍ തീവ്ര ശ്രദ്ധയാണ് എന്‍ഐഎ ഇതിന് നല്‍കിയിരിക്കുന്നത്.

കാശ്മീരിലെയും ബീഹാര്‍ അടക്കമുള്ള മറ്റ് ചില സംസ്ഥാനങ്ങളിലെയും അഡീഷണല്‍ മജിസ്‌ട്രേറ്റ് തലത്തില്‍ നിന്നാണ് തോക്കുകള്‍ക്ക് ലൈസന്‍സ് ലഭിച്ചിരിക്കുന്നത്. ഇത് വ്യാജമായി സംഘടിപ്പിച്ചതാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button