KeralaLatest NewsNewsCrime

മാനസ കൊലപാതകം: രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യന്‍ അറസ്റ്റില്‍

മാനസയുമായുള്ള ബന്ധം തകര്‍ന്ന സമയത്ത് രഖിലും ആദിത്യനും ഒന്നിച്ചാണ് ബിഹാറില്‍ പോയത്

കൊച്ചി: മാനസ കൊലപാതകവുമായി ബന്ധപ്പെട്ട് രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യന്‍ അറസ്റ്റില്‍. ഇയാളെ തെളിവെടുപ്പിനായി ബിഹാറിലേക്ക് കൊണ്ടുപോയി. മാനസയുമായുള്ള ബന്ധം തകര്‍ന്ന സമയത്ത് രഖിലും ആദിത്യനും ഒന്നിച്ചാണ് ബിഹാറില്‍ പോയത്. ഇവിടെ നിന്നാണ് രഖില്‍ കൊലപാതകം നടത്തുന്നതിന് തോക്ക് സംഘടിപ്പിച്ചത്. രഖിലിന് തോക്ക് വിറ്റ കേസില്‍ ബിഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോദി, മനേഷ് കുമാര്‍ വര്‍മ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

35,000 രൂപയ്ക്കാണ് സോനു കുമാര്‍ മേദിയില്‍ നിന്ന് രഖില്‍ തോക്ക് വാങ്ങിയത്. സോനു കുമാര്‍ നല്‍കിയ വിവരമനുസരിച്ചാണ് തോക്ക് കച്ചവടത്തിന്റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസര്‍ സ്വദേശി മനേഷ് കുമാറും പിടിയിലായി. തോക്ക് ബിഹാറില്‍ നിന്ന് കിട്ടുമെന്ന് രഖില്‍ മനസിലാക്കിയത് അയാളുടെ കീഴില്‍ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാനത്തൊഴിലാളിയുടെ പക്കല്‍ നിന്നുമാണ്. തുടര്‍ന്ന് ജോലിക്ക് ആളെ കൊണ്ടു വരാനെന്ന വ്യാജേനെയാണ് ആദിത്യനുമായി രഖില്‍ ബിഹാറില്‍ പോയത്. ഏഴ് തിരകള്‍ ഉപയോഗിക്കാവുന്ന പഴകിയ തോക്കാണ് രഖില്‍ ഉപയോഗിച്ചത്. 7.62 എംഎം വിഭാഗത്തിലുള്ള പിസ്റ്റള്‍ ഉപയോഗിച്ചാണ് രഖില്‍ മാനസയെ കൊലപ്പെടുത്തിയത്.

കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ ആദിത്യന്‍ രഖിലിന്റെ ബിസിനസ് പങ്കാളി കൂടിയാണ്. മാനസയെ കൊലപ്പെടുത്താനായി കോതമംഗലത്ത് മാനസ താമസിച്ച വീടിനോട് ചേര്‍ന്ന് വാടകയ്ക്ക് വീട് എടുത്ത് ദിവസങ്ങളോളം പെണ്‍കുട്ടിയെ ഇയാള്‍ നിരീക്ഷിച്ചിരുന്നു. മാനസയെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ അതേ തോക്കുപയോഗിച്ച് രഖില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button