Latest NewsNewsIndia

കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കും: നീതി ലഭിക്കും വരെ പോരാടുമെന്ന് പ്രിയങ്ക ഗാന്ധി

കൊല്ലപ്പെട്ട കര്‍ഷകരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറിയുണ്ടെന്ന് പ്രിയങ്ക ആരോപിച്ചു.

ലഖ്‌നൗ: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നീതി കിട്ടുന്നതുവരെ പോരാടുമെന്ന് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. 58 മണിക്കൂര്‍ നീണ്ട തടവിനുശേഷം പുറത്തിറങ്ങിയ പ്രിയങ്കയുമായി കഴിഞ്ഞ ദിവസം ലഖിംപൂര്‍ ഖേരിയിലെത്തിയ രാഹുലും സംഘവും കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.

അതേസമയം കേന്ദ്രസഹമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യാന്‍ യോഗി സര്‍ക്കാര്‍ തയ്യറാകണമെന്നും അജയ് മിശ്ര കേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട കര്‍ഷകരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറിയുണ്ടെന്ന് പ്രിയങ്ക ആരോപിച്ചു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഗുര്‍വീന്ദര്‍ സിംഗിന്റെ മരണം വെടിയേറ്റ് അല്ലെന്നും അമിത രക്തസ്രാവമാണ് മരണ കാരണമെന്നുമാണ് പുതിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വെടിയേറ്റാണ് 19 കാരനായ ഗുര്‍വീന്ദര്‍ മരിച്ചതെന്ന് ആരോപിച്ച് കുടുംബം രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ശരീരത്തില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയിട്ടില്ലെന്നും റോഡില്‍ വലിച്ചിഴച്ചതിനാലുണ്ടായ മുറിവുകളാണ് ഉള്ളതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഖിംപൂര്‍ ഖേരിയില്‍ വാഹനത്തിന് മുന്നില്‍ പ്രതിഷേധിച്ച ഒരു സംഘം കര്‍ഷകര്‍ക്ക് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും സംഘവും വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിലേക്ക് നയിച്ച സംഭവത്തില്‍ നാല് മരണങ്ങള്‍ കൂടി തുടര്‍ന്നു സംഭവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button