ThiruvananthapuramKeralaLatest NewsNews

തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പ്: തട്ടിപ്പിന് പിന്നില്‍ സിപിഎം, തദ്ദേശസെക്രട്ടറി അന്വേഷിക്കണമെന്ന് വിഡി സതീശന്‍

തട്ടിപ്പിന് പിന്നില്‍ സിപിഎം സംഘടനയില്‍പ്പെട്ടവരും നേതാക്കളുമാണെന്നും നേതാക്കളെ രക്ഷിക്കാന്‍ സ്ത്രീകള്‍ ജയിലിലായാലും കുഴപ്പമില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പ് സംഭവത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തട്ടിപ്പിന് പിന്നില്‍ സിപിഎം സംഘടനയില്‍പ്പെട്ടവരും നേതാക്കളുമാണെന്നും നേതാക്കളെ രക്ഷിക്കാന്‍ സ്ത്രീകള്‍ ജയിലിലായാലും കുഴപ്പമില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് പ്രളയഫണ്ട് തട്ടിയെടുത്ത സംഭവത്തില്‍ ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കി രാഷ്ട്രീയ നേതാക്കളെ രക്ഷിച്ചത് കൊണ്ടാണ് ഇപ്പോഴും തട്ടിപ്പുകള്‍ ആവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം: തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

നഗരസഭയിലെ വിവിധ സോണല്‍ ഓഫീസുകളില്‍ കെട്ടിട ഭൂ നികുതിയിനത്തില്‍ ലഭിച്ച ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതിനെ തുടര്‍ന്ന് നികുതിദായകര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ആശങ്ക നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം. വിന്‍സെന്റ് നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

എല്ലാ സോണല്‍ ഓഫീസികളിലും ഒരു പോലെ തട്ടിപ്പ് നടന്നിട്ടുണ്ട്. അതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ മാത്രമല്ല, 2015 മുതല്‍ നടന്ന തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പട്ടിക ജാതി സ്‌കോളര്‍ഷിപ്പും പഠനഫണ്ടും തട്ടിയെടുത്ത സംഭവവും തിരുവനന്തപുരം നഗരസഭയിലാണ് നടന്നതെന്നും ഈ സംഭവത്തിലും യാഥാര്‍ത്ഥ പ്രതികളായ സിപിഎം നേതാക്കളെ ഒഴിവാക്കി ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കിയെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇത്തവണ ആറ്റുകാല്‍ ക്ഷേത്രത്തിനുള്ളില്‍ മാത്രം നടന്ന പൊങ്കാലയുടെ പേരിലും ലക്ഷങ്ങളുടെ തട്ടിപ്പാണ് നടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ 70 ലക്ഷം മുടക്കി വാങ്ങിയ ഹിറ്റാച്ചി ഒളിപ്പിച്ച ശേഷം പുറത്തു നിന്നും വാടകയ്‌ക്കെടുത്ത് കമ്മീഷന്‍ കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് കുടുംബങ്ങള്‍ക്ക് വീടു വയ്ക്കാന്‍ നഗരസഭ നേരിട്ട് ഭൂമി വാങ്ങി. എന്നാല്‍ ഗുണഭോക്താക്കള്‍ അപേക്ഷ നല്‍കിയപ്പോള്‍ ആ ഭൂമി വീടു വയ്ക്കാന്‍ യോഗ്യമല്ലെന്ന വിചിത്രമായ മറുപടിയാണ് നഗരസഭ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. 137 വാഹനങ്ങള്‍ വാങ്ങിയപ്പോള്‍ 225 വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് അടച്ചും പണം തട്ടിയെടുത്തെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നികുതി അടച്ചവരോട് രസീത് ഹാജരാക്കണമെന്ന് പറയുന്നത് അനീതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button