KeralaNattuvarthaLatest NewsNewsIndiaInternational

പെഗാസസ് വിധി വന്നതോടെ ഉടുതുണി നഷ്ടപ്പെട്ട അവസ്ഥയിലാണ് ബിജെപിയെന്ന് തോമസ് ഐസക്

ഇന്ത്യാരാജ്യത്തിന്റെ ആത്മാവു വീണ്ടെടുക്കാനുള്ള വെളിച്ചമാണ് പെഗാസസ് കേസിലെ സുപ്രിംകോടതി വിധി

തിരുവനന്തപുരം: പെഗാസസ് വിധി വന്നതോടെ ഉടുതുണി നഷ്ടപ്പെട്ട അവസ്ഥയിലാണ് ബിജെപിയും, കേന്ദ്രസർക്കാരുമെന്ന് തോമസ് ഐസക്. രാജ്യസുരക്ഷയുടെ പേരു പറഞ്ഞ് സംഘപരിവാർ കാട്ടിക്കൂട്ടുന്ന താന്തോന്നിത്തരങ്ങളുടെ അങ്ങേയറ്റമാണ് ഈ ഫോൺ ചോർത്തൽ. ആ പിടിവള്ളിയുടെ വേരാണ് സുപ്രിംകോടതി അറുത്തതെന്ന് തോമസ് ഐസക് പറയുന്നു. രാജ്യസുരക്ഷയുടെ പേരും പറഞ്ഞ് കേന്ദ്രസർക്കാരിനെ നയിക്കുന്ന തലതൊട്ടപ്പൻമാർക്ക് എന്തുമാകാം എന്നതാണ് സ്ഥിതി. നിയമമോ വ്യവസ്ഥകളോ അവർക്ക് ബാധകമല്ല. അന്വേഷണ സംവിധാനങ്ങളും ഭരണഘടനാസ്ഥാപനങ്ങളും ഈ അഴിഞ്ഞാട്ടത്തിന് എല്ലാ പിൻബലവും നൽകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

Also Read:ഫേസ്ബുക്കിന് ഇനി പുതിയ പേര് : മെറ്റ

‘വിധി വന്നിട്ട് ഇതുവരെ മിണ്ടിയിട്ടില്ല, കേന്ദ്രസർക്കാരിലെ അത്യുന്നതർ. കോടതി വിധിയുടെ ചൂടേറ്റ് പെരുങ്കള്ളങ്ങൾ പറഞ്ഞ ന്യായീകരിച്ചവരുടെ നാവു പൊള്ളിയിരിക്കണം. ചാനൽ ചർച്ചകളിൽ ഉളുപ്പില്ലായ്മ തുടരുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. ദേശസുരക്ഷയുടെ പേരിൽ അഭിനയിച്ചു വന്ന ധാർഷ്ട്യത്തിന്റെ നെറുകന്തലയിലാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആഞ്ഞു പ്രഹരിച്ചത്’, തോമസ് ഐസക് തന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

പെഗാസസ് ഫോൺ ചോർത്തൽ കേസിൽ സുപ്രിംകോടതി വിധി വന്നതോടെ ഉടുതുണി നഷ്ടപ്പെട്ട അവസ്ഥയിലാണ് കേന്ദ്രസർക്കാരും ബിജെപിയും. രാജ്യസുരക്ഷയുടെ പേരു പറഞ്ഞ് സംഘപരിവാർ കാട്ടിക്കൂട്ടുന്ന താന്തോന്നിത്തരങ്ങളുടെ അങ്ങേയറ്റമാണ് ഈ ഫോൺ ചോർത്തൽ. ആ പിടിവള്ളിയുടെ വേരാണ് സുപ്രിംകോടതി അറുത്തത്. രാജ്യസുരക്ഷയുടെ പേരും പറഞ്ഞ് കേന്ദ്രസർക്കാരിനെ നയിക്കുന്ന തലതൊട്ടപ്പൻമാർക്ക് എന്തുമാകാം എന്നതാണ് സ്ഥിതി. നിയമമോ വ്യവസ്ഥകളോ അവർക്ക് ബാധകമല്ല. അന്വേഷണ സംവിധാനങ്ങളും ഭരണഘടനാസ്ഥാപനങ്ങളും ഈ അഴിഞ്ഞാട്ടത്തിന് എല്ലാ പിൻബലവും നൽകുന്നു. ഈ ദുരവസ്ഥയുടെ ഇരുട്ടിൽ കഴിയുന്ന ഇന്ത്യാരാജ്യത്തിന്റെ ആത്മാവു വീണ്ടെടുക്കാനുള്ള വെളിച്ചമാണ് പെഗാസസ് കേസിലെ സുപ്രിംകോടതി വിധി.

വിധി വന്നിട്ട് ഇതുവരെ മിണ്ടിയിട്ടില്ല, കേന്ദ്രസർക്കാരിലെ അത്യുന്നതർ. കോടതി വിധിയുടെ ചൂടേറ്റ് പെരുങ്കള്ളങ്ങൾ പറഞ്ഞ ന്യായീകരിച്ചവരുടെ നാവു പൊള്ളിയിരിക്കണം. ചാനൽ ചർച്ചകളിൽ ഉളുപ്പില്ലായ്മ തുടരുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. ദേശസുരക്ഷയുടെ പേരിൽ അഭിനയിച്ചു വന്ന ധാർഷ്ട്യത്തിന്റെ നെറുകന്തലയിലാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആഞ്ഞു പ്രഹരിച്ചത്.

ഈ വിവാദം കത്തിപ്പടർന്നപ്പോൾ രാജ്യം ഒറ്റക്കെട്ടായി ചോദിച്ച ചോദ്യങ്ങൾക്കാണ് സുപ്രിംകോടതിയും ഉത്തരം തേടാൻ ശ്രമിച്ചത്. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം “പെഗാസസ് ചാരസോഫ്റ്റുവെയർ ഉപയോഗിച്ച് ആരുടെയെങ്കിലും ഫോണ്‍ ചോര്‍ത്തിയോ?” എന്നതാണ്. ജനങ്ങളോടു വ്യക്തമായ മറുപടി പറയാതെ നടത്തിയ ഒളിച്ചുകളി സുപ്രിംകോടതിയിലും കേന്ദ്രസർക്കാർ ആവർത്തിച്ചു. കോടതിയ്ക്കു നൽകിയ സത്യവാങ്മൂലത്തിലും ഈ ചോദ്യത്തിന് നേരെ ചൊവ്വേ ഉത്തരം പറഞ്ഞിട്ടില്ല. ഈ സോഫ്റ്റുവെയർ സർക്കാർ വാങ്ങിയോ, സ്വകാര്യവ്യക്തികൾ ഈ സോഫ്റ്റുവെയർ ഉപയോഗിച്ചിട്ടുണ്ടോ എന്നൊക്കെ കോടതി ചോദിച്ചു. കേന്ദ്രസർക്കാരിനു പക്ഷേ മറുപടി ഉണ്ടായിരുന്നില്ല.

അതീവഗുരുതരമായ ആരോപണമാണ് കേന്ദ്രസർക്കാരിനെതിരെ ഉയർന്നത്. രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ, രണ്ടു കേന്ദ്രമന്ത്രിമാർ, മുൻനിര മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെയൊക്കെ ഫോണുകളിലേയ്ക്കും ഡിജിറ്റൽ ഉപകരണങ്ങളിലേയ്ക്കും ചാര സോഫ്റ്റുവെയർ ഉപയോഗിച്ച് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ നുഴഞ്ഞു കയറി എന്നാണ് ആരോപണം. അവർക്കിതിന് ആര് അധികാരം നൽകിയെന്ന ചോദ്യമാണ് അന്നു മുതൽ രാജ്യത്ത് മുഴങ്ങുന്നത്.

ഈ സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ സ്വന്തം നിലയിൽ സുപ്രിംകോടതി തീരുമാനിക്കുമ്പോൾ, അത് രാജ്യം ഭരിക്കുന്നവരിൽ രേഖപ്പെടുത്തുന്ന കടുത്ത അവിശ്വാസമാണ്. ഈ കേസിൽ അന്വേഷണമേ വേണ്ടെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. അത് സുപ്രിംകോടതി പൂർണമായും തള്ളിക്കളയുക മാത്രമല്ല, തങ്ങളുടെ മേൽനോട്ടത്തിൽ ഒരു സ്വതന്ത്രസമിതിയെയും നിശ്ചയിച്ചു. ഇതിൽപ്പരം ഒരു പ്രഹരം എന്താണ് കേന്ദ്രസർക്കാരിന് കിട്ടാനുള്ളത്.

പെഗാസസ് വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇസ്രായേലിൽ നിന്നും വന്ന പ്രതികരണങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇസ്രായേലാണല്ലോ ഈ സോഫ്റ്റുവെയർ വികസിപ്പിച്ചത്. സർക്കാരുകൾക്ക് മാത്രമേ സോഫ്റ്റുവെയർ വിറ്റിറ്റുള്ളൂ എന്ന് അവർ ഔദ്യോഗികമായി പ്രതികരിച്ചു കഴിഞ്ഞു. ഇന്ത്യയ്ക്ക് ഇത് വിറ്റിട്ടുണ്ടോ എന്ന് അവരോ, വാങ്ങിയിട്ടുണ്ടോ എന്ന് കേന്ദ്രസർക്കാരോ സ്ഥിരീകരിക്കുന്നില്ല. ഇല്ല എന്ന ഒറ്റമറുപടി പറയാൻ പരുങ്ങുന്നതിൽ നിന്നു തന്നെ കാര്യങ്ങൾ വ്യക്തമാണ്.

ജനങ്ങളോടോ ജനപ്രതിനിധികളോടോ ഒരുത്തരവാദിത്തവും കേന്ദ്രസർക്കാരിനെ നയിക്കുന്നവർക്ക് ഇല്ല എന്നകാര്യം എന്നേ തെളിയിക്കപ്പെട്ടതാണ്. ഈ വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോഴും അതു തന്നെയായിരുന്നു സ്ഥിതി. പ്രതിപക്ഷ നേതാക്കളുടെയും മന്ത്രിമാരുടെയും ഫോൺ ചോർത്തി എന്നാണ് ആക്ഷേപം. എന്നിട്ടും പാർലമെന്റിൽ ഒരു ചർച്ചയും അനുവദിച്ചില്ല.

പൌരാവകാശത്തിനുവേണ്ടി പാർലമെന്റിലും കോടതിയിലും കടുത്ത പോരാട്ടം നടത്തിയ സിപിഐഎമ്മിന് ഈ വിധിയിൽ അഭിമാനിക്കാൻ ഏറെയുണ്ട്. സിപിഐ(എം) എംപിയായ ജോൺ ബ്രിട്ടാസാണ് സുപ്രിംകോടതിയെ ആദ്യം സമീപിച്ചത്. പിന്നാലെ മറ്റുള്ളവരും. സുപ്രിംകോടതി നിയോഗിച്ച സ്വതന്ത്രസമിതി സത്യം പറത്തുകൊണ്ടു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button