Latest NewsKeralaNews

പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നാം തെരെഞ്ഞെടുത്ത ജനപ്രതിനിധികള്‍ ഉണ്ട്, അവരുടെ വീടുകളിലേയ്ക്ക് സമരം സംഘടിപ്പിക്കൂ

വഴിതടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത് : ജോയ് മാത്യു

കൊച്ചി : ഇന്ധന വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ഒരാളായിരുന്നു നടനും സംവിധായകനുമായ ജോയ് മാത്യു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല കാര്യങ്ങള്‍ക്കും അദ്ദേഹം മുഖം നോക്കാതെ പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ കോണ്‍ഗ്രസ് സമരത്തിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് താരം. ഇത്തരം പഴഞ്ചന്‍ സമരരീതികള്‍ നമ്മള്‍ ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്ന് ജോയ് മാത്യു പറയുന്നു. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുവാന്‍ ജനപ്രതിനിധികള്‍ ഉണ്ട്. ഇത്തരം പ്രക്ഷോഭങ്ങള്‍ ആ ജനപ്രതിനിധികളുടെ വീടുകളിലേക്കാണ് നടത്തേണ്ടത് എന്നും ജോയ് മാത്യു പറയുന്നു.

Read Also : സ്കൂളിൽ ആകെയുള്ള നാല് അധ്യാപകരിൽ മൂന്ന് പേർക്കും കോവിഡ് : സ്കൂൾ അടച്ചു പൂട്ടി

ജോയ് മാത്യുവിന്റെ വാക്കുകളിലേയ്ക്ക്…

‘കഴിഞ്ഞ ദിവസം ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധവുമായി വഴിതടയല്‍ സമരം നടത്തി കോണ്‍ഗ്രസ് പാര്‍ട്ടി. അതില്‍ ജോജു ജോര്‍ജിന്റെ ഇടപെടല്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഞാനും എന്റേതായ ~ഒരു നിലപാട് വിഷയത്തില്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇത്തരം പഴഞ്ചന്‍ സമരരീതികള്‍ നമ്മള്‍ ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ജനാധിപത്യ വിരുദ്ധമാണ് ഇത്’.

‘സാധാരണ മനുഷ്യര്‍ക്ക് അവരുടെ വ്യക്തി ജീവിതത്തില്‍ അന്നം തേടിയുള്ള പരക്കം പാച്ചിലിന് വിഘാതമായി നില്‍ക്കുന്ന, രോഗികള്‍ക്ക് ആശുപത്രിയില്‍ എത്താന്‍ സാധിക്കാതെ മരണത്തിലേക്ക് മടങ്ങി പോകേണ്ടി വരുന്ന, കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് പോകാന്‍ പറ്റാത്ത സാഹചര്യം വരുന്ന ഇത്തരം വഴി തടയല്‍ സമരങ്ങള്‍, ഹര്‍ത്താലുകള്‍,ബന്ദുകള്‍ കൊല,കൊള്ള, തീവെപ്പ് ഒക്കെ തന്നെ നമ്മള്‍ ഉപേക്ഷിക്കേണ്ട സമയം ആയി കഴിഞ്ഞിരിക്കുന്നു. ആ പ്രാകൃത യുഗത്തില്‍ നിന്നും നമ്മള്‍ മാറിയിരിക്കുന്നു. ഇന്നും അത് അറിയാതെ ഗാന്ധിജി ഉപ്പ് സത്യാഗ്രഹം നടത്താന്‍ ദണ്ഡി മാര്‍ച്ച് നടത്തിയത് പോലും ഇന്നും നമ്മള്‍ ആഘോഷമായി ബഹുജന റാലി നടത്തുന്നു’.

‘എന്ത് കാര്യത്തിന്? അതില്‍ കാര്യമില്ല. അത് കാലഹരണപ്പെട്ടു. അന്നത്തെ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ എന്ന് മനസിലാക്കുക. അന്നത്തെ ഗാന്ധിയുടെ സമരത്തില്‍ ബഹുജനങ്ങള്‍ പങ്കെടുത്തത് അന്ന് അവര്‍ക്കെല്ലാം നെട്ടോട്ടം ഓടേണ്ട സാഹചര്യം ഇല്ലായിരുന്നു. മാത്രമല്ല അങ്ങനത്തെ ശബ്ദം ഉയര്‍ത്തിയതിനാലാണ് ഇന്ന് നമ്മുക്ക് ജനപ്രതിനിധികളെ ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും അയക്കാന്‍ സാധിച്ചത്’.

‘ജനപ്രതിനിധികള്‍ ഇല്ലാതിരുന്ന കാലത്താണ് ഗാന്ധിജി ബഹുജന പ്രക്ഷോഭങ്ങള്‍ നയിച്ചിരുന്നത്. ഇന്ന് അതിന്റെ ആവശ്യങ്ങള്‍ ഇല്ല. നമുക്ക് അതിന് വേണ്ടി സംസാരിക്കാന്‍ നമ്മള്‍ തിരഞ്ഞെടുത്ത് അയച്ച ജനപ്രതിനിധികള്‍ ഉണ്ട്. അവരാണ് അവിടെ പോയി സമരം ചെയ്യേണ്ടതും പ്രക്ഷോഭം നടത്തേണ്ടതും വേണ്ടി വന്നാല്‍ അവിടെ പോയി അടികൊള്ളേണ്ടതും. തങ്ങളുടെ സമ്മതിദായകരോട് അത്രമാത്രം ആത്മാര്‍ത്ഥ ഉള്ളവരാണെങ്കില്‍ ആത്മത്യാഗം പോലും ചെയ്യാന്‍ മടികാണിക്കാത്ത രാഷ്ട്രീയ പ്രവര്‍ത്തകരായിക്കണം നമ്മള്‍ തിരഞ്ഞെടുത്ത് അയക്കുന്ന ജനപ്രതിനിധികള്‍’.

‘നമ്മള്‍ ജനപ്രതിനിധികളെ തെരഞ്ഞെടുത്ത് അയച്ചിട്ട് പിന്നെ വീണ്ടും ബഹുജന പ്രക്ഷോഭങ്ങള്‍ നടത്തി വഴി തടയുന്നതിന്റേയും ഹര്‍ത്താല്‍ നടത്തുന്നതിന്റേയും ഭോഷ്‌ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത പാര്‍ട്ടി അണികളെ അണികള്‍ എന്നല്ല വിളിക്കേണ്ടത് അടിമകള്‍ എന്നാണ്. ഇത് എല്ലാ പാര്‍ട്ടികളിലും ഉണ്ടാകാം.നമുക്ക് രാജ്യസഭ, ലോകസഭ പ്രതിനിധികള്‍ ഉണ്ട്. അതുകൂടാതെ സംസ്ഥാന സര്‍ക്കാരുമുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ തെരഞ്ഞെടുത്ത് അയച്ച്, നിങ്ങള്‍ നേതാവ് എന്ന് കണ്ടെത്തി ജനങ്ങളോട് വോട്ട് ചോദിച്ച്, നിങ്ങള്‍ അണികള്‍ അത്വാധനം ചെയ്ത് വിജയിപ്പിച്ച് ഡല്‍ഹിയിലേക്ക് പറഞ്ഞയച്ച ഈ എംപിമാരുടെ വീട്ടിലേക്കാണ് മാര്‍ച്ച്  ചെയ്യേണ്ടത്’.

‘ഡല്‍ഹിയിലേക്ക് പറഞ്ഞയച്ചത് ഷര്‍ട്ടിന്റെ മുകളില്‍ ഖദറിന്റെ കോട്ട് ഇട്ടു തോളില്‍ ബാഗിട്ട് ലോകസഭയില്‍ കിടന്നു ഉറങ്ങാനല്ല. നമ്മുടെ ചെലവില്‍ നികുതി പണം എടുത്ത് പുട്ടടിക്കാനല്ല. അതിനല്ല അവര്‍ പോകേണ്ടത്. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ യോഗ്യത ഇല്ലെങ്കില്‍ അവരെ തിരിച്ചു വിളിക്കാനും അണികള്‍ക്ക് സാധിക്കണം. അത്തരം അണികള്‍ ഉണ്ടാകുന്ന ഒരു പാര്‍ട്ടിക്ക് മാത്രമേ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ യോഗ്യതയുള്ളു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന ജനപ്രതിനിധകള്‍ കുറവായിരിക്കും. അപ്പോള്‍ മാത്രമേ ഗുണമുള്ള ജനപ്രതിനിധികള്‍ ഉണ്ടാകൂ’

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button