ടോക്യോ: ചൈനീസ് നേതാക്കൾക്ക് വ്യത്യസ്ത സംസ്കാരങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവില്ലെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ. ഇന്ത്യ മതസൗഹാർദ്ദത്തിന്റെ നാടാണെന്നും അദ്ദേഹം പറഞ്ഞു.
ടോക്യോയിൽ ഓൺലൈൻ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് ദലൈ ലാമ തന്റെ വീക്ഷണം പങ്കുവെച്ചത്. ഇടുങ്ങിയ ചിന്താഗതിക്കാരായ ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ടിബറ്റിലെയും സിൻജിയാംഗിലെയും അതുല്യമായ സംസ്കാരം മനസ്സിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മാവോ സെതൂംഗ് മുതലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളെ എനിക്കറിയാം. അവരുടെ ആശയങ്ങൾ നല്ലതാണ്. എന്നാൽ കാർക്കശ്യമാണ് അവരുടെ ഏറ്റവും വലിയ പോരായ്മ.‘ ലാമ തുടർന്നു.
ചൈനയിൽ തനത് ചൈനീസ് സംസ്കാരം രാഷ്ട്രീയവത്കരിക്കപ്പെട്ടു. എന്നാൽ ആ സംസ്കാരത്തിന്റെ നന്മകൾ ഇപ്പോഴും തുടരുന്നത് തായ്‌വാനിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിനെ കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും സാധിച്ചാൽ ചൈനയിലെ പഴയ ചങ്ങാതിമാരെ കണ്ടാൽ കൊള്ളാമെന്നുണ്ടെന്നും ദലൈ ലാമ പറഞ്ഞു. ഇന്ത്യ മതസാഹോദര്യത്തിന്റെ കേന്ദ്രമാണെന്നും താൻ ഇവിടെ സമാധാനത്തോടെ കഴിഞ്ഞു പോകാൻ ആഗ്രഹിക്കുകയാണെന്നും ദലൈ ലാമ വ്യക്തമാക്കി.
Post Your Comments