KeralaLatest NewsNews

മഴക്കെടുതി: പത്തനംതിട്ടയിൽ അടിയന്തര യോഗം വിളിച്ചു ചേർത്ത് ആരോഗ്യ മന്ത്രി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ അടിയന്തര യോഗം ചേർന്നു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയ്ക്കൊപ്പം ശബരിമല തീർത്ഥാടത്തിനെത്തുന്നവരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

Read Also: പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

‘അതിശക്ത മഴയുടെ സാഹചര്യത്തിലും കോവിഡിന്റെ പശ്ചാത്തലത്തിലും ശബരിമല തീർഥാടനം ഏറ്റവും സുരക്ഷിതമാക്കുന്നതിനുവേണ്ടി സാധ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളും ചെയ്യുന്ന പ്രവർത്തനങ്ങൾ ഓരോ ഘട്ടത്തിലും വിലയിരുത്തുന്നുണ്ട്. ചില റോഡുകളിലെ പാച്ച്വർക്ക് ശക്തമായ മഴയിൽ ഒലിച്ചു പോയ നിലയിലാണുള്ളത്. ചില റോഡുകളുടെ വശങ്ങൾ ഇടിഞ്ഞ സാഹചര്യവുമുണ്ട്. വെള്ളക്കെട്ട് ഉണ്ടായ റോഡുകളിൽ വഴി തിരിച്ചുവിട്ടിട്ടുണ്ട്. പോലീസ്, പിഡബ്ല്യുഡി, എൻഎച്ച്, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകൾ സംയുക്തമായി ചേർന്ന് ഗതാഗതം വഴിതിരിച്ച് വിടുന്നതിന്റെ കൂടുതൽ വിവരങ്ങൾ അടിയന്തരമായി അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് കൃത്യസമയത്ത് വഴി തിരിച്ചു വിടുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകും. ശബരിമല പാതകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുവാനും ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്ന്’ മന്ത്രി പറഞ്ഞു.

‘ശബരിമല തീർഥാടന കാലവുമായി ബന്ധപ്പെട്ട് എല്ലാ വർഷവും ചെയ്യുന്നതിന് ഉപരിയായി ആരോഗ്യ വകുപ്പ് ചെയ്യേണ്ട കാര്യങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതിന് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. ആന്റിജൻ കിറ്റിന്റെ ലഭ്യത, ആർ.ടി.പി.സി.ആർ മൊബൈൽ ലാബിന്റെ പ്രവർത്തനം എന്നിവയും ഉറപ്പ് വരുത്തിയിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശബരിമല വാർഡ് ക്രമീകരിച്ചിട്ടുണ്ട്. ശബരിമല തീർഥാടന പാതയിൽ ചിലയിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാണ്. ശബരിമല തീർഥാടനത്തിന് എത്തുന്നവർക്ക് ശാരീരിക വിഷമതകൾ നേരിട്ടാൽ ഉടൻതന്നെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും ചികിത്സ ഉറപ്പ് വരുത്തുകയും ചെയ്യണമെന്നും ജില്ലയിലെത്തുന്ന തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എല്ലാ വകുപ്പുകളേയും ഏകോപിച്ചുള്ള ജാഗ്രതയോടുള്ള പ്രവർത്തനമാണ് നടത്തിയിട്ടുള്ളതെന്ന്’ മന്ത്രി വ്യക്തമാക്കി.

Read Also: തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ ശബരിമലയിൽ കൂടുതൽ ആരോഗ്യ സേവനങ്ങൾ: വീണ ജോർജ്ജ്

‘ജില്ലയിൽ ഇതുവരെ 58 ക്യാമ്പുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. കോന്നി ഉൾപെടെയുള്ള പ്രദേശങ്ങളിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. അപ്പർ കുട്ടനാട് പ്രദേശങ്ങളിൽ വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് ആവശ്യമായ എല്ലാ നിർദേശങ്ങളും ജില്ലാ ഭരണകേന്ദ്രത്തിന്റെ ഭാഗത്തു നിന്നും നേരത്തേ തന്നെ നൽകിയിട്ടുണ്ട്. മുന്നറിയിപ്പുള്ള എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന്’ മന്ത്രി നിർദ്ദേശിച്ചു.

‘അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ മുന്നറിപ്പ് നൽകിയിട്ടുള്ള സ്ഥലങ്ങളിൽ കഴിയുന്ന ആളുകൾ, നദീ തീരങ്ങളിൽ കഴിയുന്നവരും ക്യാമ്പുകളിലേയ്ക്ക് മാറണം. ഈ സാഹചര്യത്തിൽ വെള്ളക്കെട്ടുകളിൽ ആളുകൾ മീൻ പിടിക്കുവാനും മറ്റും ഇറങ്ങരുത്. കുളനടയിൽ എൻ.ഡി.ആർ.എഫിന്റെ ഒരു ടീം ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് ടീമുകൾ കൂടി ജില്ലയിലേക്ക് ഉടൻ എത്തും. വെള്ളക്കെട്ടിലായി വിവിധ പ്രദേശങ്ങളിലെ കെ.എസ്.ഇ.ബിയുടെ 75 ട്രാൻഫോമറുകൾ നിർത്തിവച്ചിരിക്കുകയാണ്. വെള്ളം ഇറങ്ങുന്നതിനനുസരിച്ച് അവ പ്രവർത്തിപ്പിക്കും. പമ്പാ നദിയിൽ കലങ്ങിയ വെള്ളമാണിപ്പോൾ ഉള്ളത്. അത് ശുദ്ധീകരിക്കാനുള്ള ശ്രമം നടത്തിവരുന്നു. നിലവിൽ കക്കി ഡാമിൽ നിന്ന് 150 കുമിക്‌സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പമ്പ നിലവിൽ ബ്ലൂ അലർട്ടിലാണ്. ഡാം സേഫ്റ്റി അതോറിറ്റിയുടെ നിർദേശപ്രകാരം ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ആവശ്യമായ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുമെന്നും’ മന്ത്രി കൂട്ടിച്ചേർത്തു.

Read Also: വീട്ടിലെ ഭക്ഷണം വേണം: ആദ്യം ജയിലിലെ ഭക്ഷണം കഴിക്കൂവെന്ന് മുൻ മഹാരാഷ്ട്ര മന്ത്രി അനില്‍ ദേശ് മുഖിനോട് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button